കണ്ണൂര്‍: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ നയിക്കുന്ന അവകാശ സംരക്ഷണ യാത്രക്ക് ജില്ലയില്‍ ഉജ്ജ്വല സ്വീകരണം. കണ്ണൂരില്‍ വ്യക്തിസ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും ഇത് ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യത്തിന്റെ നിഷേധമാണെന്നും വ്യക്തിസ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ ഭരണകൂടം നടപടികള്‍ കൈക്കൊള്ളണമെന്നും ശശികല ടീച്ചര്‍ അഭിപ്രായപ്പെട്ടു. ജില്ലയിലെ കണ്ണവം, കുറുമാത്തൂര്‍, പൊക്കുണ്ട് എന്നിവിടങ്ങളില്‍ നടന്ന ഹിന്ദു അവകാശ സംരക്ഷണ സമ്മേളനങ്ങളില്‍ സംസാരിക്കുകയായിരുന്നു അവര്‍.
കേരളത്തില്‍ സ്ത്രീത്വം നിരന്തരമായി അപമാനിക്കപ്പെടുന്നതിന്റെ കാരണം ഭരണകൂട പരാജയമാണ്. മണ്ണും പെണ്ണും തുല്യമാണ് എന്ന് വിശ്വസിച്ചിരുന്ന നമ്മുടെ നാട്ടില്‍ മണ്ണിനെ കയ്യേറിയവര്‍ തന്നെ പെണ്ണിനെയും അപമാനിക്കുകയാണ്.
കേരളത്തില്‍ വര്‍ധിച്ചുവരുന്ന പട്ടികജാതി പീഡനങ്ങള്‍ ആശങ്കാജനകമാണ്. ഈ യാത്ര അവകാശങ്ങള്‍ പിടിച്ചുപറ്റാന്‍ വേണ്ടിയുള്ള യാത്രയാണ്. നഷ്ടപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി ഹിന്ദുസമൂഹത്തിന് തെരുവിലിറങ്ങേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കണ്ണവത്ത് നടന്ന പരിപാടിയില്‍ ഹിന്ദു ഐക്യവേദി ജില്ലാ വര്‍ക്കിങ്ങ് പ്രസിഡണ്ട് പ്രദീപ് ശ്രീലകം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരന് ആമുഖഭാഷണം നടത്തി. ഹരികൃഷ്ണന് ആലച്ചേരി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ വെച്ച് പ്രതിഭാ പുരസ്കാര വിതരണവും നടത്തി. കണ്ണവത്തെ ഏറ്റവും മുതിര്‍ന്ന 110 വയസ്സായ കല്യാണിയമ്മയെ ചടങ്ങില്‍ ആദരിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി സി.ബാബു, ജനറല്‍ സെക്രട്ടറി കെ.പി.ഹരിദാസ്, എം.ശ്രീധരന്, കെ.പ്രഭാകരന് തുടങ്ങിയവര്‍ സംസാരിച്ചു. സുശാന്ത് നരിക്കോടുമല സ്വാഗതവും മോഹനന് കണ്ണവം നന്ദിയും പറഞ്ഞു.
കുറുമാത്തൂര്‍ പൊക്കുണ്ടില്‍ നടന്ന സ്വീകരണ യോഗത്തില്‍ ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡണ്ട് വി.മണിവര്ണ്ണന് അധ്യക്ഷത വഹിച്ചു. ബിഡിജെഎസ് ജില്ലാ പ്രസിഡണ്ട് വി.പി.ദാസന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ.ഷൈനു സംസാരിച്ചു. യാത്ര ഇന്ന് വയനാട് ജില്ലയില്‍ പര്യടനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: