പുത്തൂര്‍: പുത്തൂര്‍ ടൗണില്‍ പാര്‍ക്കിങ്, നോ-പാര്‍ക്കിങ് ഏരിയാ തിരിച്ച് ഗതാഗത പരിഷ്കാര നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനമായി. ടൗണിലെ ഗതാഗത നിയന്ത്രണത്തിനായി പത്ത് വാര്ഡന്മാരെ നിയമിക്കും. രാവിലെ 8.30നും 10.30നും ഇടയിലും വൈകിട്ട് 3 നും 7നും ഇടയിലും വാഹനങ്ങള്‍ നിര്‍ത്തിയിട്ട് സാധനങ്ങള്‍ ഇറക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റോപ്പുകളില്‍ ബസുകള്‍ ഒരു മിനിട്ടില്‍ കൂടുതല്‍ നിര്‍ത്തിയിടാന്‍ അനുവദിക്കില്ല. പിക്ക് അപ്പ് വാഹനങ്ങള്‍ ചേരിയില്‍ ക്ഷേത്രത്തിന് സമീപത്തേക്ക് മാറ്റി പാര്‍ക്ക് ചെയ്യണം. റോഡിലേക്കിറക്കിയ കച്ചവടസ്ഥാപനങ്ങള്‍ നീക്കം ചെയ്യും. കഴിഞ്ഞ ദിവസം റൂറല്‍ എസ്പി.എസ്. സുരേന്ദ്രന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വണ്‍വേ സമ്പ്രദായവും ഓട്ടോ സ്റ്റാന്റ് മാറ്റുന്നതും രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിമരങ്ങള്‍ മാറ്റി സ്ഥാപിക്കുന്നതും വീണ്ടും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. നെടുവത്തൂര്‍, പവിത്രേശ്വരം, കുളക്കടഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ- ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: