കൊല്‍ക്കത്ത: ബംഗാളിലെ ഏഴ് മുനിസിപ്പാലിറ്റികളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎം കോണ്‍ഗ്രസ് സഖ്യത്തിന് വന്‍ തിരിച്ചടി. 148 സീറ്റുകളില്‍ ഒരെണ്ണമാണ് സിപിഎമ്മിന് ലഭിച്ചത്. സഖ്യത്തിന് മൊത്തം ലഭിച്ചത് നാലു സീറ്റ്.
ഏഴ് മുനിസിപ്പാലിറ്റികളില്‍ നാലെണ്ണം മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് പിടിെച്ചടുത്തപ്പോള് മൂന്നെണ്ണം ബിജെപി-ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചാ സഖ്യം കരസ്ഥമാക്കി.
സൗത്ത് 24 പര്‍ഗാനയിലെ പുജലി, മുര്‍ഷിദാബാദിലെ ഡോംകല്‍, വടക്കന്‍ ദിനാജ്പൂരിലെ റായ്ഗഞ്ജ്, ഡാര്‍ജിലിങ് മേഖലയിലെ മിറിക് എന്നിവയാണ് തൃണമൂല്‍ പിടിച്ചെടുത്തത്. ഡാര്‍ജിലിങ്, കലിംപോങ്, കുര്സെയോങ് എന്നിവ ബിജെപി ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചാ സഖ്യം നേടി.
പുജലിയില് പതിനാറില്‍ 12 വാര്‍ഡുകള്‍ തൃണമൂലും രണ്ടെണ്ണം ബിജെപിയും നേടി. കോണ്‍ഗ്രസ് ഇടതു സഖ്യത്തിന് ലഭിച്ചത് ഒരു സീറ്റ്. ഡോംകലില്‍ 21 സീറ്റുകളില്‍ 20 എണ്ണം തൃണമൂല്‍ നേടി. ഒരെണ്ണം കോണ്‍ഗ്രസ് ഇടതു സഖ്യവും. ആദ്യം മൂന്നു വാര്‍ഡുകള്‍ അവര്‍ നേടിയെങ്കിലും വിജയിച്ച രണ്ടു പേര് ഫലം പുറത്തുവന്നയുടന്‍ തൃണമൂലില്‍ ചേര്‍ന്നു.
റായ്ഗഞ്ജ് കോണ്‍ഗ്രസില്‍ നിന്നാണ് തൃണമൂല്‍ പിടിച്ചെടുത്തത്. 27 വാര്‍ഡുകളില്‍ 24 എണ്ണം അവര്‍ നേടി. ബിജെപിക്ക് ഒരു സീറ്റ് ലഭിച്ചു. ഇടത് സഖ്യത്തിന് രണ്ടു സീറ്റും. മിറികിലെ ഒന്‍പതില്‍ ആറും തൃണമൂലിന്. ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചക്ക് മൂന്നു സീറ്റുകള്‍. ഡാര്‍ജിലിങ്ങിലെ 32 സീറ്റുകളില്‍ 31 എണ്ണം ബിജെപി സഖ്യത്തിനാണ്. ഒന്ന് തൃണമൂലിനും.
കുര്സെയോങ്ങിലെ 20ല്‍ 17ഉം ബിജെപി സഖ്യം സ്വന്തമാക്കി. മൂന്നെണ്ണം തൃണമൂലിന്. കലിംപോങ്ങിലെ 23 വാര്‍ഡുകളില്‍ ബിജെപി സഖ്യം 18 സീറ്റുകളില്‍ ജയിച്ചു. തൃണമൂല്‍ രണ്ട്, ജന്‍ ആന്ദോളന് പാര്‍ട്ടിക്ക് രണ്ട് സ്വതന്ത്രന് ഒന്ന് എന്നാണ് മറ്റുകക്ഷികളുടെ നില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: