ആലപ്പുഴ: പ്ലസ് വണ്‍ പ്രവേശനത്തിന് ജില്ലയില്‍ ഇതുവരെ ലഭിച്ചത് 26,232 അപേക്ഷകള്‍. സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ് വിഭാഗങ്ങളിലെ 127 സ്കൂളുകളിലായി സയന്‍സ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ 27,016 സീറ്റുകളാണുള്ളത്. ഇതില്‍ 62 ശതമാനം സീറ്റും എയ്ഡഡ് സ്കൂളുകളിലാണ്. അണ് എയ്ഡഡ് 1,936 സീറ്റുകളാണ് ഉള്ളത്.
ജില്ലയില്‍ നിന്നും ഇത്തവണ 24,594 വിദ്യാര്‍ത്ഥികളാണ് പത്താം ക്ലാസ് പരീക്ഷയില്‍ ഉപരിപഠനത്തിനു യോഗ്യത നേടിയത്. വിജയികളേക്കാള്‍ 1,638 അപേക്ഷകള്‍ അധികം ലഭിച്ചു. ഇതില്‍ പലരും ഒന്നിലധികം ജില്ലകളില്‍ അപേക്ഷിച്ചവരാണ്. 784 സീറ്റുകള്‍ ഇനിയും ഒഴിവുണ്ട്.
ഈ ആഴ്ച സിബിഎസ്ഇ പരീക്ഷ ഫലം വരുന്നതോടെ പ്ലസ് വണ്‍ സീറ്റുകളേക്കാള്‍ അധികം അപേക്ഷ ലഭിക്കും. നിലവിലെ അവസ്ഥയില്‍ എസ്എസ്എല്‍സി ജയിച്ച ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം ലഭിച്ചാലും സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുമെന്ന് പ്രധാന അദ്ധ്യാപകര്‍ പറഞ്ഞു.
ജില്ലയില്‍ പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ സ്കൂളുകളില്‍ പ്രവേശനം നേടാനാണ് രക്ഷകര്‍ത്താക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും താത്പര്യം.
ഇതിനായി നല്ല മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥികള്‍ പോലും മികച്ച വിജയ ശതമാനമുള്ള എയ്ഡഡ് സ്കൂളുകളില്‍ മാനേജ്മെന്റ് സീറ്റിലെങ്കിലും പ്രവേശനം നേടാനുള്ള ശ്രമം ആരംഭിച്ചു. വിഷയത്തിന് അനുസരിച്ച് 20,000 മുതല്‍ 50,000രൂപവരെയാണ് മാനേജ്മെന്റ് സംഭാവനയായി വാങ്ങുന്നത്.
പ്ലസ്വണ് അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള സമയം 22ന് അവസാനിക്കും. എന്നാല്‍ ഹൈക്കോടതി ജൂണ്‍ അഞ്ചു വരെ ഇത് നീട്ടിയിട്ടുണ്ട്. ഏകജാലക പ്രവേശനത്തിന്റെ ട്രയല്‍ അലോട്മെന്റ് തീയതി 29. ആദ്യ അലോട്മെന്റ് ജൂണ്‍ അഞ്ചിനാണ്.
മുഖ്യ ഘട്ടത്തിലെ രണ്ട് അലോട്മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനം ഉറപ്പാക്കി ജൂണ്‍ 14നു പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. സപ്ലിമെന്ററി അലോട്മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തി പ്രവേശന നടപടികള്‍ ജൂലൈ 22ന് അവസാനിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: