ചാരുംമൂട്: തിങ്കളാഴ്ച മുംബൈയില്‍ നിന്നും അമൃത്സര്‍ – കൊച്ചുവേളി ട്രെയിനില്‍ യാത്രതിരിച്ച നൂറനാട് സ്വദേശിനിയേയും മകനേയും യാത്രയ്ക്കിടയില്‍ കാണാതായതായി പിതാവിന്റെ പരാതി.
നൂറനാട് ഉളവുക്കാട് സോണി നിലയത്തില്‍ സോമന്-മനോരമ ദമ്പതികളുടെ മൂത്തമകള്‍ സോജ ബിജു (34), ഇളയ മകന് അര്ജ്ജുന് (12) എന്നിവരെയാണ് കാണാതായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന് കായംകുളം റെയില്‍വേ സ്റ്റേഷനിലാണ് ഇവര്‍ ഇറങ്ങേണ്ടത്. എന്നാല്‍ ട്രെയിനില്‍ ഇരുവരും ഉണ്ടായിരുന്നില്ല. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
മുംബൈയില്‍ സമീപവാസിയായ എറണാകുളം സ്വദേശികളായ മലയാളി കുടുംബം ഇവരോടൊപ്പം ട്രെയിനില്‍ ഉണ്ടായിരുന്നു. എറണാകുളത്ത് ഇറങ്ങിയ ശേഷം ഇവര്‍ സോജയുടെ പിതാവിനെ ബന്ധപ്പെട്ടിരുന്നു. ഇതിനു ശേഷമാണ് ഇരുവരെയും കാണാതായത്.
മുംബൈയില്‍ സ്വന്തമായി കമ്പനി നടത്തുന്ന ബിജുവിന്റെ ഭാര്യ സോജ മുംബൈയില്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അദ്ധ്യാപികയും മകന് അര്ജുന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്. കഴിഞ്ഞ 15 വര്‍ഷമായി ഇവര്‍ മുംബൈയിലാണ് താമസം.
സ്കൂള്‍ തുറക്കുന്നതിന് മുമ്പ് അച്ഛനേയും അമ്മയേയും ഇളയസഹോദരനേയും കാണുവാന്‍ വേണ്ടി നാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. ബിജുവിന് കമ്പനിയില്‍ അധിക ജോലി ഉള്ളതിനാല്‍ വരാന്‍ സാധിച്ചില്ല.
യാത്രയിലുടനീളം ഫോണ്‍ മുഖേന മാതാപിതാക്കളുമായും ബിജുവുമായും സോജ ബന്ധപ്പെട്ടിരുന്നു. ഷോര്‍ണൂരില്‍ ട്രെയിന്‍ എത്തിയപ്പോള്‍ രണ്ട് മണിക്കൂര്‍ താമസിച്ചാണ് വരുന്നതെന്ന് പിതാവിനോട് ഫോണ്‍ മുഖേന പറഞ്ഞിരുന്നു. എന്നാല്‍ ഇത് ശരിയല്ലെന്നും 15 മിനിറ്റ് താമസത്തിലാണ് ഓടിയതെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
സോജയും മകനും തനിച്ച് പലപ്പോഴും നാട്ടില്‍ വന്നു പോയിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ പോലീസും സിവില്‍ പോലീസും അന്വേഷണം വേഗത്തിലാക്കി. സ്വിച്ച് ഓഫ് ചെയ്ത ഫോണ്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് പോലീസ് അധികാരികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: