തൃശൂര്‍: പാലിയേക്കര ടോള്‍ നിരക്കില്‍ ആനുപാതികമായ കുറവ് വരുത്താനാകുമോ എന്ന കാര്യം നാഷണല്‍ ഹൈവേ അതോറിറ്റിയുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുമെന്ന് മന്ത്രി ജി.സുധാകരന്.
പുതുതായി നിര്‍മ്മിക്കുന്ന ഒരു പാലത്തിനും റോഡിനും ടോള്‍ പിരിക്കേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ നയം.
സര്‍ക്കാര്‍ പൊതുവില്‍ ടോള്‍ സമ്പ്രദായത്തെ അനുകൂലിക്കുന്നില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 100 കോടിയില്‍ താഴെ നിര്‍മ്മാണച്ചെലവു വരുന്ന രണ്ടു പാലങ്ങളുടെ ടോള്‍ കേന്ദ്രവും നാലു പാലങ്ങളുടേത് സംസ്ഥാനവും നിര്‍ത്തലാക്കി.
ദേശീയപാത അതോറിറ്റിയുടെ കീഴില്‍ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി നടത്തുന്ന പാലിയേക്കര ടോള്‍ പിരിവും അവരുടെ നിയന്ത്രണത്തിലുള്ള മണ്ണുത്തി – ഇടപ്പള്ളി റോഡിലെ നിലവിലെ സ്ഥിതിയും സംബന്ധിച്ച് മന്ത്രി ജി.സുധാകരന്റെ നേതൃത്വത്തില്‍ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിമാരില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നും ലഭിച്ച നിവേദനങ്ങളുടെയും പരാതികളുടേയും ഭാഗമായിട്ടാണ് ചര്‍ച്ച നടന്നത്.
കരാര്‍ വ്യവസ്ഥയില്‍ പറയുന്ന 5 വര്‍ഷത്തിലൊരിക്കല്‍ ഉപരിതലം പുതുക്കല്‍, സര്‍വ്വീസ് റോഡുകള്‍, കാനകള്‍, ബസ്ബേ, ബസ് ഷെല്‍ട്ടര്‍, സ്ട്രീറ്റ് ലൈറ്റ്, സുരക്ഷാ സംവിധാനങ്ങള്‍, പാലങ്ങളുടെ അറ്റകുറ്റപ്പണികള്‍, അപകട നിവാരണ സംവിധാനം എന്നിവ നിര്‍ബന്ധമായും നടപ്പിലാക്കണമെന്നും പൂര്‍ത്തീകരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്കി.
പുതുക്കാട് ഫ്ളൈ ഓവര്‍, ചാലക്കുടി കോടതി ജംഗ്ഷനില്‍ മുരിങ്ങൂര്‍ ഡിവൈന്‍ മോഡല്‍ അണ്ടര്‍പാസ് തുടങ്ങി ബാക്കി അനുബന്ധ നിര്‍മ്മാണ പ്രവൃത്തികള്‍ക്കുള്ള എസ്റ്റിമേറ്റ് അടിയന്തിരമായി തയ്യാറാക്കി ദേശീയപാത അതോറിറ്റിയുടെ അംഗീകാരത്തിനു സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചു.
മണ്ണുത്തി – ഇടപ്പള്ളി റോഡില്‍ യഥാര്‍ത്ഥത്തില്‍ കമ്പനി നിര്‍മ്മാണം നടത്തിയത് മണ്ണുത്തി – അങ്കമാലി ഭാഗം മാത്രമാണ്.
യോഗത്തില്‍ വ്യവസായ – കായിക വകുപ്പ് മന്ത്രി എ.സി. മൊയ്തീന്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, എം.എല്‍.എമാരായ ബി.ഡി. ദേവസ്സി, അഡ്വ. കെ. രാജന്, കെ.വി. അബ്ദുള്‍ ഖാദര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: