തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീ വര്‍ധനയില്‍ പ്രതിഷേധിച്ച് സമരം ചെയ്ത കെഎസ്യു പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതച്ചെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തിലിറങ്ങി. കെഎസ്യുക്കാര് കല്ലും വടികളും ഉപയോഗിച്ച് പോലീസിനെ ആക്രമിക്കുകയായിരുന്നെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്.
വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിച്ച പോലീസ് നടപടി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡന് നല്കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വിദ്യാര്‍ഥികള്‍ മനഃപൂര്‍വം സംഘര്‍ഷമുണ്ടാക്കുകയായിരുന്നു. കല്ലും വടികളും ഉപയോഗിച്ച് പോലീസിനെ ആക്രമിച്ചു. നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇതെല്ലാം ദൃശ്യമാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തിട്ടുണ്ട്. പോലീസ് നടപടിയില്‍ ഒരു വിദ്യാര്‍ഥിക്കും കാര്യമായി പരിക്കേറ്റില്ല. ആശുപത്രിയില്‍ എത്തിച്ചവര്‍ക്ക് ചികിത്സ നിഷേധിച്ചിട്ടുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ദേഹത്ത് ലാത്തിയടി ഏറ്റതടക്കമുള്ള ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിപക്ഷ ബഹളം. വിദ്യാര്‍ഥികളുടെ ചോര പുരണ്ട ഷര്‍ട്ടുകളും അവര്‍ ഉയര്‍ത്തിക്കാട്ടി. കെഎസ്യു വനിതാ പ്രവര്‍ത്തകയെ പോലീസ് അസഭ്യം പറഞ്ഞു. നേതാക്കളെയും പ്രവര്‍ത്തകരെയും വളഞ്ഞിട്ട് തല്ലി. പോലീസ് നരനായാട്ടാണ് നടത്തിയതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
പരിക്കേറ്റ വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ കോളേജിലെ ഒരു ഡോക്ടര്‍ ചികിത്സ നിഷേധിച്ചു. അവസാനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അര്‍ധരാത്രിയില്‍ അവിടെ കുത്തിയിരിപ്പു സമരം നടത്തിയശേഷമാണ് വിദ്യാര്‍ഥികളെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. കുറ്റക്കാരായ പോലീസുദ്യോഗസ്ഥര്‍ക്കെതിരെയും ഡോക്ടര്‍ക്കെതിരെയും നടപടി വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
എന്നാല്‍ മുഖ്യമന്ത്രിയുടെ വിശദീകരണം വന്നതോടെ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വച്ചു. ശ്രദ്ധക്ഷണിക്കല്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഉടന്‍ പിന്‍വാങ്ങി ഇറങ്ങിപ്പോകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: