കോഴിക്കോട്: സ്വാമി ചിദാനന്ദപുരിക്കെതിരെ അപകീര്‍ത്തികരമായി ലേഖനം പ്രസിദ്ധീകരിച്ചതിന് വിശ്വഭദ്രാനന്ദശക്തിബോധിക്കും ജനയുഗം പത്രത്തിനും വക്കീല്‍ നോട്ടീസ് അയച്ചു. അദ്വൈതാശ്രമവും മഠാധിപതി സ്വാമി ചിദാനന്ദപുരിയുമാണ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള മുഖേന നോട്ടീസ് അയച്ചത്. ജനയുഗം ചീഫ്എഡിറ്റര് കാനം രാജേന്ദ്രന്, എഡിറ്റര്‍ രാജാജി മാത്യു എന്നിവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
2017 ഏപ്രില്‍ 23ന് ജനയുഗം പത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ വിശ്വഭദ്രാനന്ദശക്തിബോധിയുടെ ‘നേരും പോരും’ എന്ന പംക്തിയിലാണ് സ്വാമിചിദാനന്ദപുരി അദ്വൈതിയല്ല, ആര്‍എസ്എസുകാരനാണെന്ന തലക്കെട്ടില്‍ വിവാദ ലേഖനം പ്രസിദ്ധീകരിച്ചത്.
സ്വാമി ചിദാനന്ദപുരി ഖുര്‍ആന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടെന്ന് തുടങ്ങി വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ ആരോപിച്ചത് മതസ്പര്‍ദ്ധ വളര്‍ത്താനാണ്. മറ്റ് മതവിഭാഗക്കാരെ സ്വാമി ചിദാനന്ദപുരിക്കെതിരെ തിരിച്ചുവിടുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയത്. അതിനാല്‍ 153 എ വകുപ്പ് പ്രകാരം ശിക്ഷാര്‍ഹമാണെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.
അദ്വൈതാശ്രമത്തിനും സ്വാമി ചിദാനന്ദപുരിക്കും അവമതിപ്പുണ്ടാക്കിയതിനാല്‍ ക്ഷമാപണം നടത്തി ലേഖനം പിന്‍വലിക്കണമെന്നും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ അക്കാര്യം പത്രത്തില്‍ അറിയിപ്പ് നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: