കോഴിക്കോട്: സര്‍ക്കാര്‍ ആശുപത്രികളില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ മരുന്നുകള്‍ വിതരണം ചെയ്തെന്ന പരാതി മനുഷ്യാവകാശ കമ്മീഷന് നേരിട്ട് അന്വേഷിക്കും.
ഇത് സംബന്ധിച്ച പരാതി മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ ഉദ്യോഗസ്ഥന് നേരിട്ട് അന്വേഷിക്കണമെന്ന് ആക്റ്റിംഗ് ചെയര്മാന് പി. മോഹനദാസ് ഉത്തരിവിട്ടു. റിപ്പോര്‍ട്ട് മൂന്നു മാസത്തിനകം സമര്‍പ്പിക്കണമെന്നും അദ്ദേഹം ഉത്തരവിട്ടു. കോഴിക്കോട് പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിംങിലാണ് ചെയര്മാന് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഗുണനിലപാരമില്ലെന്ന് കണ്ടെത്തിയ മരുന്നുകള്‍ വിതരണം ചെയ്തതായി രവി ഉള്ള്യേരിയാണ് പരാതി നല്‍കിയത്.
സിറ്റിംഗില്‍ 102 കേസുകള്‍ പരിഗണിച്ചു. 25 കേസുകളില്‍ ഉത്തരവായി. മൂന്ന് പുതിയ പരാതികള്‍ സ്വീകരിച്ചു. മണ്ണിടിഞ്ഞ് വീടിന് കേടുപാടുകള്‍ സംഭവിച്ചതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് പാസായ രണ്ട് ലക്ഷം രൂപയില്‍ 70,000 രൂപ മാത്രം വിതരണം ചെയ്തതായി വള്ളിക്കുന്ന് കുറ്റിയില്‍പറമ്പ് റിയാസിന്റെ പരാതിയില്‍, തുക അനുവദിച്ചതു സംബന്ധിച്ച് എന്തൊക്കെ നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാന്‍ ജില്ലാ കളക്ടറോട് കമീഷന് ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: