കോഴിക്കോട്: ശ്രീരാമചന്ദ്രന് ധര്‍മ്മാത്മാവാണ്, ശ്രീരാമചരിതം ലോകത്തിന് എക്കാലവും മാതൃകയാവുമെന്ന് സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി പറഞ്ഞു. അഴകൊടി ദേവീ ക്ഷേത്രം ഹാളില്‍ നടക്കുന്ന വാല്മീകി രാമായണ യജ്ഞം പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമചരിതമായ രാമായണം ഭൂമിയില്‍ ശാശ്വതമായി പ്രചരിക്കുമെന്ന് ബ്രഹ്മാവ് അനുഗ്രഹിച്ചിട്ടുണ്ട്. അതുവേണ്ട പോലെ പ്രയോജനപ്പെടുത്താന്‍ നമുക്കു കഴിയണം. തത്വജ്ഞാനിയായ ശ്രീരാമചന്ദ്രന് സമഗ്ര വ്യക്തിത്വത്തിനുടമയായിയെന്ന് നാരദര് നല്കിയ വിശേഷണങ്ങളില്‍ നിന്ന് വ്യക്തമാണ്. കണ്ടുപഠിച്ച് വളരാന്‍ ഉത്തമ മാതൃകയില്ലെന്ന പരാതിക്ക് ശ്രീരാമചന്ദ്ര പ്രഭുവിനെ പഠിക്കൂ എന്ന മറുപടി നല്കാന് നമുക്കു മനസ്സിരുത്താം. ശ്രീമദ് രാമായണം കാലികമായി വിചാര വിധേയമാക്കാം.
തമസാ നദീ തടത്തില്‍ വനഭംഗി ആസ്വദിച്ചു നടന്ന വാല്മീകിയെ പ്രേമ സല്ലാപത്തിലേര്‍പ്പെട്ട ക്രൗഞ്ചപക്ഷികളുടെ ദൃശ്യം ആകര്‍ഷിച്ചു. എന്നാല്‍ ഒരു വേടന് തൊടുത്തുവിട്ട ശരം ആണ്‍പക്ഷിയെ ഹനിച്ച കാഴ്ച ആ കരുണാമൂര്‍ത്തിയെ വേദനിപ്പിച്ചു. പെണ്‍പക്ഷിയുടെ കദനം ആവാഹിച്ച് ആ കവി ഹൃദയം മാ നിഷാദ എന്നു തുടങ്ങുന്ന ശ്ലോകം ആലപിച്ചു പോയി. വേടന്റെ ആഹാര അവകാശത്തെ വാല്മീകി ചോദ്യം ചെയ്യില്ലെന്നും, വേറെ അര്‍ത്ഥ തലം ഈശ്ലോകത്തിന് കല്പിക്കേണ്ടതുണ്ടെന്നും വിദ്വാന്മാര് വിലയിരുത്തുന്നത് ശ്രദ്ധിക്കണം.
ഉപനിഷത് പ്രസിദ്ധമായ രണ്ടു കിളികളുടെ കഥ ഇവിടെ പ്രസക്തമാണെന്ന അഭിപ്രായം ചിന്തനീയമാണ്. ജീവാത്മാവിന് പരമാത്മാവിനോടുള്ള പ്രേമം അഹന്തയെന്ന വേടന്റെ ശരത്താല്‍ ശല്യം ചെയ്യപ്പെടുന്നത് തടയുക തന്നെ വേണം.
തനിയെ ആവിര്‍ഭവിച്ച ശ്ലോക ശൈലിയില്‍ ശ്രീരാമചരിതം വിരചിക്കാനുള്ള ദൗത്യം ഏല്‍പ്പിച്ചു. അങ്ങിനെ മാ നിഷാദ എന്ന ശ്ലോകം രാമായണ ബീജ ശ്ലോകമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: