തിരുവനന്തപുരം: കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെയുളള കൊച്ചി മെട്രോ റെയിലിന്റെ രണ്ടാം ഘട്ടത്തിന് പുതുക്കിയ ഭരണാനുമതി നല്കാന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2577 കോടി രൂപയാണ് രണ്ടാം ഘട്ടത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്തെ ആശുപത്രികള്‍, ലാബുകള്‍, സ്കാനിംഗ് സെന്ററുകള്‍ തുടങ്ങിയവയെ നിയന്ത്രിക്കുന്നതിന് തയ്യാറാക്കിയ കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ (രജിസ്ട്രേഷനും നിയന്ത്രണവും) ബില്ലിന്റെ കരട് അംഗീകരിച്ചു. ട്രാവന്‍കൂര്‍ കൊച്ചിന് മെഡിക്കല്‍ കൗണ്‍സില്‍ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്കരണം നടപ്പിലാക്കും. കേസുകളുടെ ബാഹുല്യം കണക്കിലെടുത്ത് കൊച്ചി റീജ്യണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ 11 തസ്തികകളും കേരള ഹൈക്കോടതിയില്‍ കോര്‍ട്ട് മാനേജര്‍മാരുടെ രണ്ടു തസ്തികകളും വിജിലന്‍സ് കേസുകള്‍ നടത്തുന്നതിനു മാത്രമായി ഒരു സ്പെഷ്യല്‍ ഗവ. പ്ലീഡര്‍ തസ്തികയും സൃഷ്ടിക്കും.
ഇപ്പോള്‍ അവധിയിലുളള ഇ. രതീശനെ പഞ്ചായത്ത് ഡയറക്ടറായും അവധിയിലുളള വയനാട് കളക്ടര്‍ തിരുമേനിയെ ഗ്രാമവികസന കമ്മീഷണറായും നിയമിക്കും. വയനാട് കളക്ടറുടെ ചുമതല തത്കാലം എഡിഎമ്മിനായിരിക്കും.
നോട്ടുനിരോധന കാലയളവില്‍ ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുമ്പില്‍ ക്യൂ നിന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതം സഹായം നല്‍കും. സി. ചന്ദ്രശേഖരന് (കൊല്ലം), കാര്ത്തികേയന് (ആലപ്പുഴ), പി.പി. പരീത് (മലപ്പുറം), കെ.കെ. ഉണ്ണി (കണ്ണൂര്‍) എന്നിവരാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: