ഇടുക്കി: ജില്ലയിലെ കൈയേറ്റക്കാരുടെ വിവരങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെ ഹൈക്കോടതിയുടെ നിര്‍ദ്ദേശം അവഗണിച്ച്, ജില്ലാ ഭരണകൂടത്തിന്റെ എന്‍ഒസിയില്ലാതെ കെട്ടിപ്പൊക്കിയ കെട്ടിടങ്ങളുടെ വിവരവും ജന്മഭൂമിക്ക് ലഭിച്ചു.
ജില്ലാ ഭരണകൂടം മുഖ്യമന്ത്രിക്ക് മുന്നില്‍ സമര്‍പ്പിച്ചത് 330 കള്ളക്കെട്ടിടങ്ങളുടെ ലിസ്റ്റാണ്. പള്ളിവാസല്‍ പഞ്ചായത്തിലാണ് കള്ളക്കെട്ടിടങ്ങള്‍ കൂടുതല്‍. ഇവിടെ 126 കെട്ടിടങ്ങളാണ് നിയമം ലംഘിച്ച് നിര്‍മ്മിച്ചത്. ചിന്നക്കനാല്‍ പഞ്ചായത്തില്‍ 77 കെട്ടിടങ്ങളും ദേവികുളം, വെള്ളത്തൂവല്‍ പഞ്ചായത്തുകളില്‍ 17 വീതവും മൂന്നാര്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ ഏഴ്, ഒമ്പത് എന്നിങ്ങനെയാണ് അനധികൃത നിര്‍മ്മാണങ്ങളുടെ കണക്ക്.
ഇതില്‍ 118 കെട്ടിടങ്ങള്‍ക്ക് പഞ്ചായത്തിന്റെ ലൈസന്‍സ് ലഭിച്ചിട്ടില്ല. 212 കള്ളക്കെട്ടിടങ്ങള്ക്ക് അതാത് പഞ്ചായത്തില്‍ നിന്ന് ലൈസന്‍സ് ലഭിച്ചിട്ടുണ്ടെന്ന് റവന്യൂ സംഘം പഞ്ചായത്തുകളിലെ പെര്‍മിറ്റ് രജിസ്റ്റര്‍ പരിശോധിച്ച് കണ്ടെത്തി. പഞ്ചായത്തുകള്‍ പെര്‍മിറ്റ് നല്‍കിയത് ഹൈക്കോടതിയുടെ വിധി ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്കാണ് എന്നതും ഗൗരവകരമാണ്. 79 കെട്ടിടങ്ങളുടെ നിര്‍മ്മാണങ്ങള്‍ക്ക് മാത്രമാണ് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മൊ നല്‍കിയതായി വിവരിക്കുന്നത്.
കോതമംഗലം ബിഷപ്പ് ഹൗസിന്റെ പേരില്‍ ദേവികുളത്ത് 20/1 സര്‍വെ നമ്പറില്‍ കെട്ടിടമുണ്ട്. അനധികൃത നിര്‍മ്മാണങ്ങളുടെ 155-ാം നമ്പറിലാണ് ഈ കെട്ടിടം ഉള്‍പ്പെടുത്തിയിട്ടുള്ളത്. മിഷണറീസ് ഒഫ് ലിറ്റില്‍ ഫ്ളവറിന് ബൈസണ്‍വാലിയില്‍ 27/206 സര്‍വെ നമ്പറില്‍ കെട്ടിടമുണ്ട്. വെള്ളൂക്കുന്നേല്‍ കുടുംബക്കാരുടെ സഹായിയും സിപിഎം നേതാവുമായ വി.എക്സ്. ആല്ബിന് 11/1 സര്‍വെ നമ്പറില്‍ ചിന്നക്കനാലില്‍ റിസോര്‍ട്ടുണ്ട്.
നിര്‍മ്മാണം പൂര്‍ത്തിയായ ഈ റിസോര്‍ട്ടിന് പഞ്ചായത്ത് ലൈസന്‍സില്ല. പ്രസിഡന്റ് ചിന്നക്കനാല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന പേരിലും ചിന്നക്കനാലില്‍ കെട്ടിടമുണ്ട്. 20/1 എന്ന സര്‍വെ നമ്പറിലാണ് ഈ കെട്ടിടം. കച്ചവട ആവശ്യത്തിനാണ് എല്ലാ കെട്ടിടങ്ങളും നിര്‍മ്മിച്ചതെന്നും ജില്ലാ ഭരണകൂടം തയാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്.
മൂന്നാര്‍ ട്രൈബ്യൂണലിന്റെ പരിധിയില്‍പ്പെടുന്ന വില്ലേജുകളില്‍ കെട്ടിട നിര്‍മ്മാണത്തിന് ജില്ലാ ഭരണകൂടത്തിന്റെ എന്‍ഒസി വാങ്ങണമെന്നായിരുന്നു നിര്‍ദ്ദേശം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഹൈക്കോടതി വിധി കാറ്റില്‍പ്പറത്തി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിട്ടും നടപടിയുണ്ടായില്ല. മൂന്നാറിലെ കൈയേറ്റവും ആകാശം മുട്ടെയുള്ള കെട്ടിടങ്ങള്‍ പെരുകുകയും ചെയ്തതോടെയാണ് നോട്ടീസ് നല്കി റവന്യൂ വകുപ്പ് രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: