കൊച്ചി: സമൂഹത്തില്‍ ഒരിടത്തും അവര്‍ക്ക് വേണ്ടത്ര പരിഗണന കിട്ടിയിട്ടില്ല. നാലാള് കൂടുന്നിടത്ത് നിന്ന് അവരെ എല്ലാവരും അകറ്റി നിര്‍ത്തി. പക്ഷേ, മെട്രോ ട്രെയിനില്‍ ആദ്യമായി യാത്ര ചെയ്തത് മറ്റാരുമല്ല. നിങ്ങളൊക്കെ അകറ്റി നിര്‍ത്തിയ അവര്‍ തന്നെ.
ഭിന്നലിംഗക്കാരായ 23 പേരാണ് ഇന്നലെ ആകാശ പാതയിലൂടെ മെട്രോയില്‍ കന്നിയാത്ര നടത്തിയത്.
ഭിന്നലിംഗക്കാര്‍ക്ക് ജോലി കൊടുത്ത ആദ്യ സര്‍ക്കാര്‍ സ്ഥാപനമെന്ന റെക്കോര്‍ഡിട്ട കൊച്ചി മെട്രോ, അവര്‍ക്ക് ആദ്യയാത്രയും ഒരുക്കി. പരിശീലനത്തിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്.
ആലുവ മുതല്‍ പാലാരിവട്ടം വരെയായിരുന്നു അവരുടെ യാത്ര. തുടര്‍ന്ന് സുരക്ഷ, ടിക്കറ്റിംഗ് തുടങ്ങിയ കാര്യങ്ങളില്‍ കെ.എം.ആര്.എല്‍. അധികൃതര്‍ അവര്‍ക്ക് ക്ലാസെടുത്തു. ആലുവ മുട്ടം യാര്‍ഡിലാണ് പരിശീലനം.
വൈകിട്ട് മെട്രോ ഓഫീസിലെത്തിയ പതിമൂന്നംഗ സംഘത്തോട് മാനേജിംഗ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് സംസാരിച്ചു.പ്രത്യേകം ബാത്ത് റൂം സൗകര്യം, ഹോസ്റ്റല്‍ സംവിധാനം, താമസം തുടങ്ങിയവ വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇത് പരിഗണിക്കാമെന്ന് കെഎംആര്‍എല്‍ അധികൃതര്‍ ഉറപ്പു നല്കി.
ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ആദ്യഘട്ടത്തിലാണ് 23 ഭിന്നലിംഗക്കാരെ നിയമിച്ചിട്ടുള്ളത്.
രണ്ടാംഘട്ടത്തില്‍ പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളേജ് വരെയുള്ള അടുത്ത ഘട്ടത്തില്‍ മെട്രോയില്‍ ജോലി ചെയ്യുന്ന ഭിന്നലിംഗക്കാരുടെ എണ്ണം 60 ആയി ഉയര്‍ത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: