കാക്കനാട്: റേഷന്‍ കാര്‍ഡിന്റെ ലാമിനേഷന് പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചതോടെ പുതിയ റേഷന്‍ കാര്‍ഡിനായുള്ള കാത്തിരിപ്പ് ഇനിയും നീളും. മാര്‍ച്ച് ഒന്നിന് പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. പിന്നീട് ജൂണ്‍ അവസാനം വരെയുള്ള കാലയളവിനുള്ളില്‍ കാര്‍ഡ് വിതരണം ചെയ്യുമെന്നായിരുന്നു.
നിരോധിച്ച പ്ലാസ്റ്റിക്ക് ലാമിനേഷന് ഉപയോഗിച്ചെന്ന പരാതിയെ തുടര്‍ന്നാണ് ലാമിനേഷന് പ്രവൃത്തികള്‍ നിര്‍ത്തിയത്. കാര്‍ഡുകളുടെ പ്രിന്റിങ്ങും ലാമിനേഷനും അടക്കമുള്ള നിര്‍മാണച്ചുമതല സിഡിറ്റിനായിരുന്നു. എന്നാല്‍ ലാമിനേഷന് പ്രവൃത്തികള്‍ സിഡിറ്റ് മറ്റൊരു കരാര്‍ നല്കി. നിലവില്‍ പ്രസിദ്ധീകരിച്ച മുന്‍ഗണനാപ്പട്ടിക പ്രകാരം റേഷന്‍ കാര്‍ഡുകളുടെ അച്ചടി കെബിപിഎസില്‍ പൂര്‍ത്തിയായിരുന്നു. അതിനു ശേഷമാണ് കാര്‍ഡ് ലാമിനേഷന് നടപടികള്‍ക്കായി കൈമാറിയത്.
മുന്ഗണനാപ്പട്ടികയെ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും ഇവ അടിസ്ഥാനമാക്കി റേഷന്‍ കാര്‍ഡുകളില്‍ പിന്നീടു തിരുത്തു വരുത്താനാണ് വകുപ്പ് തീരുമാനം. റേഷന്‍ കാര്‍ഡ് അപേക്ഷാഫോമുകളില്‍ കടന്നുകൂടിയ തെറ്റുകള്‍ കാരണം നിരവധിതവണ ഗുണഭോക്താക്കള്‍ക്ക് അപേക്ഷകള്‍ പൂരിപ്പിക്കേണ്ടിവന്നിട്ടുണ്ട്.
പുതിയ വിവരങ്ങളടങ്ങിയ കാര്‍ഡുകള്‍ വൈകുന്നത് റേഷന്‍ വിതരണത്തെ മാത്രമല്ല ബാധിക്കുന്നത്. വിവിധ പദ്ധതികള്‍ പ്രകാരം ഭവനപദ്ധതികള്ക്കുള്പ്പെടെ അപേക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പലരും. പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്ത ശേഷം മാത്രമെ കാര്‍ഡിലെ പേര് വെട്ടിമാറ്റലും കൂട്ടിച്ചേര്‍ക്കലും നടക്കൂ.
നിലവില്‍ എല്ലാ അപേക്ഷകളിന്മേലും റേഷന്‍ കാര്‍ഡുകളാണ് പ്രധാനരേഖ. വിദ്യാര്‍ഥികള്‍ക്കുള്ള ആനുകൂല്യങ്ങള്‍, സ്കോളര്‍ഷിപ്പുകള്‍, ചികിത്സാ ആനുകൂല്യങ്ങള്‍, പെന്ഷന് പദ്ധതികള്‍ക്കും അപേക്ഷിക്കാനാവാത്ത സ്ഥിതിയാണ്. സ്കൂള്‍ കോളജ് പ്രവേശനത്തിനുള്ള നടപടികളും അടുത്തമാസം മുതല്‍ സജീവമാകുന്ന സാഹചര്യത്തില്‍ പുതിയ വിവരങ്ങള്‍ അടങ്ങിയ കാര്‍ഡുകള്‍ ലഭിക്കാത്തത് ജനത്തെ വലയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: