കളമശ്ശേരി: മിനി ബസ്സ്റ്റാന്‍ഡ് പദ്ധതി നഗരസഭയ്ക്ക് ബാധ്യതയാകുമെന്ന് ആശങ്ക. പ്രധാന വരുമാനമാര്ഗമാകേണ്ട കടമുറികള്‍ ആരും കാണാത്തിടത്ത് നിര്‍മ്മിച്ചതിനാല്‍ ആവശ്യക്കാരില്ലാതെ വന്നിരിക്കുന്നതാണ് ആശങ്കയ്ക്ക് കാരണം.
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് സമീപം രണ്ട് തട്ടുകളായാണ് മിനി ബസ് സ്റ്റാന്‍ഡ് നിര്‍മ്മിച്ചിരിക്കുന്നത്. റോഡ് നിരപ്പില്‍ മിനി ബസ് സ്റ്റാന്‍ഡും താഴെ പുറകിലായി നാല് കടമുറികളുമാണുള്ളത്.
ഭൂമിയുടെ ചരിവ് പ്രയോജനപ്പെടുത്തി വ്യത്യസ്തമായ പ്ലാന്‍ ആണെങ്കിലും ക്രിന്‍ഫ്ര ഭൂമിയില്‍ ബസ് സ്റ്റാന്‍ഡ് ഒറ്റപ്പെട്ടു നില്ക്കുന്നതിനാല് കടമുറികളുള്ള കാര്യം പോലും അറിയാനാകില്ല.
നിലവില്‍ ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. 2015 സെപ്റ്റംബര്‍ 25 ന് ചില്‍ഡ്രന്‍സ് സയന്‍സ് സിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനത്തോടൊപ്പം കളമശേരി ബസ് ടെര്‍മിനലിന്റെ നിര്‍മാണോദ്ഘാടനവും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് നിര്‍വ്വഹിച്ചത്.
നഗരസഭയുടെ മുന്‍ ഭരണ സമിതിക്ക് കിന്‍ഫ്രയില്‍ നിന്ന് ലഭിച്ച 3.51 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്. ഇതു കൂടാതെ ലോകബാങ്കിന്റെ ധനസഹായവുമുണ്ട്.
മെഡിക്കല്‍ കോളേജ്, കാന്‍സര്‍ കേന്ദ്രം, ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നീ സ്ഥലങ്ങളിലേക്ക് വരേണ്ട യാത്രക്കാര്‍ക്ക് ബസ് സ്റ്റാന്‍ഡ് അനുഗ്രഹമാകുമെന്നാണ് പ്രതീക്ഷ. ബസ് സ്റ്റാന്‍ഡ് വന്നാല്‍ കൂടുതല്‍ ബസ് റൂട്ടുകള്‍ക്ക് പെര്‍മിറ്റ് നല്‍കാനും ജില്ലാ ഭരണകൂടം തീരുമാനമെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: