ന്യൂദല്‍ഹി: കരസേനയെ കരുത്തുറ്റതാക്കാന്‍ വാങ്ങിയ ഹൊവിറ്റ്സര്‍ തോക്കുകളില്‍ രണ്ടെണ്ണം ഇന്ത്യയ്ക്ക് കൈമാറി. ഭാരം കുറഞ്ഞ തരം 155 എം 777 ഹൊവിറ്റ്സറുകളാണ് അമേരിക്കയില്‍ നിന്ന് ഇന്ത്യ വാങ്ങിയത്.ബ്രിട്ടന് വഴി ചാര്‍ട്ടേഡ് വിമാനത്തിലാണ് ഇവ കൊണ്ടുവന്നത്. അവ പൊക്രാനില്‍ എത്തിച്ച് പരിശോധിക്കും. ഇന്ത്യയുടെ ആവശ്യത്തിന് അനുസൃതമായ ചെറിയ മാറ്റങ്ങള്‍ വരുത്തേണ്ടി വരും. ബൊഫോഴ്സ് വിവാദത്തിനു ശേഷം കരസേന
ഇതുവരെ ഹൊവിറ്റ്സര്‍ തോക്കുകള്‍ വാങ്ങിയിരുന്നില്ല.
4748 കോടിയുടെ ഇടപാടിനാണ് കരാര്‍ ഒപ്പിട്ടിരുന്നത്. ഓരോ മാസവും അഞ്ചെണ്ണം വച്ച് 145 തോക്കുകളാണ് നല്‍കുക. 2021 ജൂണ്‍ ആകുമ്പോഴേക്കും ഇവയെല്ലാം സൈന്യത്തില്‍ ചേര്‍ത്തിരിക്കും. 25 എണ്ണം ഇറക്കുമതി ചെയ്യും. ബാക്കി 120 എണ്ണം ഘടക ഭാഗങ്ങള്‍ കൊണ്ടുവന്ന് ഇവിടെ കൂട്ടിയോജിപ്പിക്കും. പുതുതായി എത്തിയവ ഇന്ത്യാ ചൈന അതിര്‍ത്തിയിലാകും വിന്യസിക്കുക.
ഇവയ്ക്കു പുറമേ 100 സ്വയം നിയന്ത്രിത ഹൊവിറ്റ്സറുകളും വാങ്ങുന്നുണ്ട്. അവ 42 മാസത്തിനുള്ളില്‍ കൊറിയയില്‍ നിന്ന് ലഭിക്കും. രാജീവ് ഗാന്ധി ഉള്‍പ്പെട്ട ബൊഫോഴ്സ് വിവാദം കാരണം നിലച്ച ഹൊവിറ്റ്സര്വാങ്ങല് 30 വര്‍ഷത്തിനു ശേഷമാണ് പുനരാരംഭിക്കുന്നത്.
24 മുതല്‍ 40 കിലോമീറ്റര്‍ വരെ പരിധിയുള്ള 155 എംഎം, എം 777 തരം ഹൊവിറ്റ്സറുകള്‍ വേണമെന്നത് സൈന്യത്തിന്റെ ദീര്‍ഘകാലമായ ആവശ്യമാണ്. വെറും നാലു ടണ്‍ ഭാരമുള്ള 155 എം 777 ഹൊവിറ്റ്സറുകള്‍ ടൈറ്റാനിയം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. അവ വിമാനത്തില്‍ കയറ്റി ആവശ്യമുള്ള സ്ഥലത്ത് എത്തിക്കാം.
16,000 അടി ഉയരത്തിലുള്ള ലേ, ലഡാക്ക് മേഖലകളില്‍ വരെ ഇവ സുഗമമായി ഉപയോഗിക്കാം. പുതിയ മൗണ്ടന്‍ കോറിനായിരക്കും പുതിയ ഹൊവിറ്റ്സറുകള്‍ നല്‍കുക. ചൈനയുമായുള്ള 4557 കിലോമീറ്റര്‍ അതിര്‍ത്തി കാക്കുകയാണ് ഇവയുടെ പ്രധാന ജോലി.
തീ തുപ്പുന്ന കാവലാള്‍
എം 777 ഹൊവിറ്റ്സറുകള്‍ അമേരിക്കയിലെ മിസിസിപ്പിയിലെ ബിഎഇ സിസ്റ്റംസ് ആന്‍ഡ് കോംബാറ്റാണ് നിര്‍മ്മിക്കുന്നത്. അമേരിക്ക. കാനഡ, സൗദി, ആസ്ട്രേലിയ തുടങ്ങി നിരവധി സൈന്യങ്ങളാണ് ഇവ ഉപയോഗിക്കുക.
ഏഴു പേര് ചേര്‍ന്നാണ് പ്രവര്‍ത്തിപ്പിക്കുക. ഡിജിറ്റല്‍ നിയന്ത്രണമാണ്. 4200 കിലോയാണ് ഭാരം. ഇറാഖ്, അഫ്ഗാന് യുദ്ധങ്ങളില്‍ മികച്ച പ്രവര്‍ത്തനം. ഐഎസിനെതിരായ പോരാട്ടത്തിലും ശക്തമായ ആക്രമണങ്ങള്‍ക്കും തിരിച്ചടികള്‍ക്കും ഇവയാണ് ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: