വണ്ടിപ്പെരിയാര്‍: വണ്ടിപ്പെരിയാറില്‍ എസ്റ്റേറ്റിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന കാന്റീന് കുത്തിത്തുറന്ന് 12500 രൂപ മോഷ്ടിച്ച പ്രതി പിടിയില്‍. കാഞ്ഞിരപ്പള്ളി ചേനപ്പാടി സ്വദേശി ആനന്ദന് (32)ആണ് പിടിയിലായത്.
വണ്ടിപ്പെരിയാര്‍ മൂങ്കലാര്‍ എസ്റ്റേറ്റിലെ രണ്ടാം ഡിവിഷനുള്ളില്‍ പ്രവര്‍ത്തിക്കുന്ന കാന്റീനില്‍ നിന്നാണ് കഴിഞ്ഞ രാത്രി പ്രതി പണം മോഷ്ടിച്ചത്. കാന്റീന് പ്രവര്‍ത്തിക്കുന്നതിന് തൊട്ടടുത്ത് ചെക്ക്ഡാം നിര്‍മ്മാണത്തിനായി എത്തിയ തൊഴിലാളിയാണ് പ്രതി. കാന്റീന് നടത്തിപ്പുകാരന് ജയന് ഇന്നലെ രാവിലെ സ്ഥലത്തെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
വണ്ടിപ്പെരിയാര്‍ എസ്.ഐ ബി. ബിജിത്ത്ലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ തെരച്ചിലില്‍ കാന്റീനിന്റെ സമീപത്ത് നിന്ന് വാര്‍ക്കക്കമ്പി ലഭിച്ചു. ഇതിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിനിടെയാണ് ആനന്ദന് പിടിയിലായത്. ഇയാള്‍ താമസിച്ച വീട്ടില്‍ നിന്നും മോഷ്ടിച്ച പണം പോലീസ് പിടിച്ചെടുത്തു. പ്രതി പത്തനംതിട്ട എരുമപ്പെട്ടി, റാന്നി എന്നീ പോലീസ് സ്റ്റേഷനുകളില്‍ മോഷണക്കേസില്‍ മുന്‍പ് പിടിയിലായിട്ടുണ്ട്.
പ്രതിയെ ഇന്ന് പീരുമേട് കോടതിയില്‍ ഹാജരാക്കും. എസ്.ഐക്കൊപ്പം പോലീസുകാരായ അനില്‍കുമാര്‍, സുനില്‍കുമാര്‍ എന്നിവരുമുണ്ടായിരുന്നു.
വണ്ടിപ്പെരിയാറിലും സമീപ പ്രദേശങ്ങളിലും മുന്‍പ് നടന്ന മോഷണക്കേസുകളില്‍ ഇയാള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: