വടകര/കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ അറസ്റ്റിലായ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റംഗം പി. മോഹനനെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. ഇന്നലെ രാവിലെ നേതാക്കളോടൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന മോഹനനെ പിന്തുടര്ന്ന് പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കേസില്‍ നേരത്തെ അറസ്റ്റിലായവര്‍ മോഹനനെതിരെ മൊഴി നല്‍കിയിരുന്നുവെങ്കിലും വ്യക്തമായ തെളിവ് ലഭിക്കാനായി കാത്തുനില്ക്കുകയായിരുന്നു അന്വേഷണസംഘം. കേസില്‍ അറസ്റ്റിലായ പാനൂര്‍ ഏരിയാകമ്മറ്റി അംഗം പി.കെ. കുഞ്ഞനന്തനില്‍ നിന്ന് ലഭിച്ച നിര്‍ണ്ണായക വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ഉണ്ടായ അറസ്റ്റ്. കുറ്റ്യാടി എംഎല്‍എ കെ.കെ. ലതികയുടെ ഭര്‍ത്താവും മുന്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കൂടിയാണ് പി. മോഹനന്. ആര്‍എസ്എസ് പ്രവര്ത്തകന് അമ്പലക്കുളങ്ങര എം.പി. കുമാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്ന മോഹനനെ അന്ന് കോടതി തെളിവില്ലെന്ന് കണ്ട് വെറുതെവിടുകയായിരുന്നു.
ടി.പി. ചന്ദ്രശേഖരന് വധവുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഒരു ജില്ലാ സെക്രട്ടറിയേറ്റംഗം പിടിയിലാവുന്നത്. ചന്ദ്രശേഖരന്റെ കൊലപാതകവുമായി മോഹനന് ബന്ധമുണ്ടെന്ന പ്രത്യക്ഷതെളിവുകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് കൂട്ടുനിന്ന മോഹനനെതിരെ കൊലപാതകത്തിനുള്ള ഗുഢാലോചന, കൊലപാതകം, കുറ്റകൃത്യത്തിന്റെ വിവരങ്ങള്‍ മറച്ചുവെയ്ക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യാന്‍ വിട്ടുനല്‍കണമെന്ന അന്വേഷണസംഘത്തിന്റെ ആവശ്യം അംഗീകരിച്ച വടകര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി മോഹനനെ ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.
കൊയിലാണ്ടി പോലീസ് സ്റ്റേഷന് സമീപം അരയങ്കാവില്‍ വെച്ച് നാടകീയമായാണ് ഇന്നലെ രാവിലെ ഡിവൈഎസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മോഹനനെ കസ്റ്റഡിയിലെടുത്തത്. വടകര ചോറോട്ട്് എം. ദാസന് അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെയാണ് മോഹനന് സഞ്ചരിച്ച വാഹനം പിന്തുടര്ന്ന് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. രാവിലെ 8.45ന് കാലിക്കറ്റ് അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ഉടമസ്ഥതയിലുള്ള കാറില്‍ എം. മെഹബൂബ്, മുഹമ്മദ് റിയാസ്, കെ.ടി. കുഞ്ഞിക്കണ്ണന് എന്നീ സിപിഎം നേതാക്കള്‍ക്കൊപ്പം സഞ്ചരിക്കുമ്പോഴായിരുന്നു നടപടി.
തൊട്ടുപിന്നാലെ വന്ന സിപിഎം ജില്ലാ കമ്മിറ്റിയുടെ കാറില്‍ ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണന്, മുന്മേയര് എം. ഭാസ്കരന്, സി.ടി. ഗോപാലന് എന്നിവരും ഉണ്ടായിരുന്നു. കസ്റ്റഡിയില്‍ എടുക്കുന്നതിന് ആദ്യം എതിര്‍ത്ത നേതാക്കള്‍ പിന്നീട് പോലീസ് നടപടിക്ക് വഴങ്ങുകയായിരുന്നു. കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെത്തിച്ച മോഹനനെ പിന്നീട് വടകരയിലെ ക്യാമ്പ് ഓഫീസില്‍ എത്തിച്ചു. പോലീസ് ജീപ്പ്പില്‍ കയറാന്‍ വിസമ്മതിച്ച മോഹനനെ പിന്നീട് സിപിഎം ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണനും മറ്റ് നേതാക്കള്‍ക്കുമൊപ്പം കാറിലാണ് വടകരയിലെത്തിച്ചത്. ജില്ലാ സെക്രട്ടറിയുടെ കാറിന് മുമ്പിലും പിമ്പിലുമായി പോലീസ് വാഹനങ്ങളുടെ അകമ്പടിയുമുണ്ടായിരുന്നു.
സ്വന്തം ലേഖകന്മാര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: