തിരുവനന്തപുരം: മദ്യപിക്കാനുള്ള അവകാശം മൗലികാവകാശമല്ലെന്നിരിക്കെ ജനവാസ മേഖലയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും എതിര്‍പ്പ് അവഗണിച്ച് ബെവ്കോ ഔട്ട്ലെറ്റുകള് തുടങ്ങുന്നത് ശരിയല്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
ഭരണഘടനയുടെ 47-ാം അനുഛേദത്തില്‍ വ്യവസ്ഥ ചെയ്യുന്നതുപോലെ ജനങ്ങള്‍ക്ക് ആരോഗ്യകരമായ മനസും ശരീരവും പ്രദാനം ചെയ്യുന്നതിന് മദ്യവും മയക്കുമരുന്നും നിരോധിക്കാന്‍ സംസ്ഥാനം മുന്‍കൈയെടുക്കണമെന്നും കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസ് ഉത്തരവില്‍ പറയുന്നു. പ്രദേശവാസികളുടെ എതിര്‍പ്പ് കണക്കിലെടുക്കാതെ ബെവ്കോ ഔട്ട്ലെറ്റുകള് തുടങ്ങുന്നത് നീതികരിക്കാനാവില്ലെന്നും കമ്മീഷന് ഉത്തരവില്‍ പറഞ്ഞു.
മംഗലപുരം ഹൈവേയിലെ ബിവറേജസ് ഔട്ട്ലെറ്റ് മുരുക്കുംപുഴയില്‍ മാറ്റിസ്ഥാപിച്ചതിനെതിരെ സ്ത്രീശക്തി ജനകീയ സമിതിക്കുവേണ്ടി വീട്ടമ്മമാര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. ബെവ്കോ മാനേജിംഗ് ഡയറക്ടറും മംഗലപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും 30 ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: