തൃശൂര്‍: സര്‍വീസുകളില്‍നിന്നും വിരമിച്ചവരുള്‍പ്പെടെ മുതിര്‍ന്ന പൗരന്മാരുടെ പെന്‍ഷന്‍തുക നിക്ഷേപത്തിന് ആകര്‍ഷിച്ച് വന്‍ തുക തട്ടിയെടുത്തതായി ആരോപണം. തൃശൂര്‍ ശക്തന്‍നഗറില്‍ പ്രവര്‍ത്തിക്കുന്ന ലൈഫ് ഇന്‍ഷ്വറന്‍സ് ഏജന്റ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മുന്‍ ഇടതു ഭരണസമിതി ഭാരവാഹികള്‍ക്കെതിരെയാണ് നിക്ഷേപകരുടെ പരാതി. 400ഓളം പേരില്‍നിന്നും മൂന്നരക്കോടി രൂപയോളം തട്ടിയെടുത്ത് മുന്‍ പ്രസിഡന്റും സെക്രട്ടറിയും സ്വന്തംപേരിലും സ്വന്തക്കാരുടെ പേരിലും സ്ഥലങ്ങളും ഫ്ളാറ്റുകളും വാങ്ങിക്കൂട്ടിയെന്നാണ് ആരോപണം.
ഇതിനെതിരേ മുഖ്യമന്ത്രി, സഹകരണവകുപ്പു മന്ത്രി, വിജിലന്‍സ് ഡയറക്്ടര്‍, ജില്ലാ സഹകരണ രജിസ്ട്രാര്‍, തൃശൂര്‍ പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും ഒരു നടപടിയുമുണ്ടായില്ല. പുതിയ ഭരണസമിതിക്കു കീഴില്‍ ഇപ്പോഴും സൊസൈറ്റി ഓഫീസുകള്‍ തുറന്നുപ്രവര്‍ത്തിക്കുകയും ഇതേ തട്ടിപ്പ് ആവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടെന്നും പരാതിക്കാരന് പറയുന്നു.
നിക്ഷേപ കാലാവധി തീര്‍ന്ന് പണം തിരികെവാങ്ങാന്‍ എത്തിയപ്പോള്‍ മടക്കിനല്കാന് നിര്‍വാഹമില്ലെന്നും സെക്രട്ടറിയെ സസ്പെന്റ് ചെയ്തെന്നും അറിയാന്‍ കഴിഞ്ഞതെന്ന് നിക്ഷേപകനായ പി.കെ. കുഞ്ഞുമോന് പത്രസമ്മേളനത്തില്‍ പറഞ്ഞു. പ്രസിഡന്റിനെ നേരില്‍ കണ്ടു സംസാരിച്ചപ്പോള്‍, ആറുമാസത്തിനകം പ്രശ്നങ്ങള്‍ പരിഹരിച്ച് പണംമടക്കിത്തരുമെന്നായിരുന്നു വാഗ്ദാനം.
ആറുമാസത്തിനുശേഷം അന്വേഷിച്ചപ്പോള്‍ പഴയ പ്രസിഡന്റും സെക്രട്ടറിയും പണം കബളിപ്പിച്ച് മുങ്ങിയെന്നാണ് അറിയിച്ചത്. ഓഡിറ്റിംഗ് നടത്തി, തട്ടിയെടുത്ത പണം കുറ്റവാളികളില്‍നിന്നും ഈടാക്കിയതിനുശേഷമേ തിരിച്ചുതരാന്‍ കഴിയൂ എന്നാണ് പുതിയ ഇടതുഭരണസമിതി പരാതിക്കാരെ അറിയിച്ചത്.
ഇതുവരെയുള്ള ഓഡിറ്റിംഗ് നടത്താനോ കുറ്റവാളികളെ പിടികൂടാനോ ഭാരവാഹികള്‍ ശ്രമിച്ചിട്ടില്ലെന്നും മാനദണ്ഡങ്ങളൊന്നും പാലിക്കാതെയും രജിസ്ട്രേഷന് പോലും ഇല്ലാതെയുമാണ് സൊസൈറ്റിയുടെ ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും പരാതിക്കാര്‍ ആരോപിച്ചു.
ഓഡിറ്റിംഗ് നടത്താന്‍ ജില്ലാ സഹകരണവകുപ്പ് രജിസ്ട്രാര്‍ ഓഫീസ് സഹകരിക്കുന്നില്ലെന്നും കേസ് ക്രൈംബ്രാഞ്ചിനെ ഏല്പിച്ചിട്ടുണ്ടെന്നുമാണ് പുതിയ ഭാരവാഹികള്‍ നല്കുന്ന മറുപടി.
ക്രൈംബ്രാഞ്ച് ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ ഒരു നടപടിയും ആരംഭിച്ചിട്ടില്ലെന്നും പരാതിക്കാര്‍ പറയുന്നു.പണംതിരികെ കിട്ടുന്നതിന് നിയമനടപടിയും പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ഇവര്‍ പറഞ്ഞു.
ചാലക്കുടി, ഇരിങ്ങാലക്കുട, കുന്നംകുളം എന്നിവിടങ്ങളിലാണ് സൊസൈറ്റിയുടെ മറ്റു ബ്രാഞ്ചുകളുള്ളത്. 36 പേരാണ് നിലവില്‍ പരാതിയുമായി രംഗത്തുള്ളത്. ഇവരുടെ പ്രതിനിധികളായ സി.ആര്. ജോണി, സി.സി. വില്സന്, പ്രേമവല്ലി രാഘവന്, സാലി ജോസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: