കടുത്തുരുത്തി: മധുരവേലി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഐ. പി. ബ്ലോക്കില്‍ കിടത്തി ചികിത്സക്ക് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്ത്. 2005-06 കാലഘട്ടത്തില്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച ഐപി ബ്ലോക്ക് പ്രവര്‍ത്തനം ആരംഭിക്കണമെന്ന ആവശ്യമാണ് നാട്ടുകാര്‍ ഉയര്‍ത്തിയത്. മധുരവേലി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ആശുപത്രി വികസന സമിതി ചേര്‍ന്നപ്പോഴായിരുന്നു പകല്‍വീട് പദ്ധതി നടപ്പിലാക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. നിലവില്‍ ഇവിടെ ഒപി വിഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കിടത്തി ചികിത്സാസൗകര്യം ലഭ്യമാക്കാതെ ഈ കെട്ടിടത്തില്‍ പകല്‍വീട് പദ്ധതി നടപ്പിലാക്കാനുളള ആരോഗ്യ വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും തീരുമാനത്തെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തിയത്.
കുമരകം- തൊടുപുഴ ഹൈവേയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന മധുരവേലി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കടുത്തുരുത്തി, ആയാംകുടി, മധുരവേലി,എഴുമാന്തുരുത്ത് ഭാഗങ്ങളില്‍ നിന്ന് ദിവസേന ഇരുന്നൂറോളം രോഗികള്‍ ചികിത്സയ്ക്കുവേണ്ടി എത്തുന്നുണ്ട്.
ആരോഗ്യകേന്ദ്രത്തോട് അനുബന്ധിച്ച് സാമൂഹ്യക്ഷേമവിഭാഗത്തിന്റെ നേതൃത്വത്തില്‍ പകല്‍വീട് എന്ന പദ്ധതിയാണ് അധികൃതര്‍ ഇപ്പോള്‍ നടപ്പിലാക്കാന്‍ പോകുന്നത്. രാവിലെ മുതല്‍ വൈകുന്നേരം വരെ നിര്‍ദ്ധനരും രോഗികളുമായ പ്രായംചെന്ന സ്ത്രീകള്‍ക്ക് ഭക്ഷണം നല്‍കിയും അവരുടെ മാനസിക ഉല്ലാസത്തിനു വേണ്ടിയുള്ള പദ്ധതിയാണ് പകല്‍വീട്. കടുത്തുരുത്തിയില്‍ അനുയോജ്യമായ സ്ഥലമെന്ന നിലയില്‍ മധുരവേലി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പകല്‍വീട് പദ്ധതി നടപ്പിലാക്കാന്‍ കോട്ടയം ആരോഗ്യവകുപ്പ് അധികൃതര്‍ മെഡിക്കല്‍ ഓഫീസറോട് നിര്‍ദേശിച്ചതിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം ഉണ്ടായത്.
ഐ.പി.ബ്ലോക്കിനായി നിര്മ്മിച്ചിരിക്കുന്നകെട്ടിടത്തില് പകല്‍വീട് പദ്ധതി നടപ്പിലാക്കുന്നതിനുളള അനുമതി കടുത്തരുത്തി പഞ്ചായത്ത് ഭരണ സമതി എടുത്തിട്ടില്ലെന്ന് പ്രസിഡന്റ് പി.വി.സുനില്‍ പറഞ്ഞു.
ആശുപത്രികെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടി ഇവിടെ നിന്നും മാറ്റിസ്ഥാപിക്കുക. വെളളിയാഴ്ച മാത്രം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആശുപത്രി ലബോറട്ടറി എല്ലാ ദിവസവും പ്രവര്‍ത്തിക്കുക. ആവശ്യത്തിന് സ്റ്റാഫിനെ നിയമിക്കുക, ഒ.പിയില്‍ എത്തുന്ന രോഗികള്‍ക്ക് ഇരിക്കുന്നതിനുളള സൗകര്യം ഏര്‍പ്പാട് ചെയ്യുക. ആശുപത്രി കെട്ടിടത്തില്‍ സ്ഥിതിചെയ്യുന്ന തുടര്‍വിദ്യാഭ്യാസ കേന്ദ്രം മാറ്റുക എന്നീ ആവശ്യങ്ങളാണ് നാട്ടുകാരുടെ ഉന്നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: