പാലാ: ഒപ്പം താമസിച്ചിരുന്ന യുവതി പിണങ്ങിപ്പോയതില്‍ മനംനൊന്ത് മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് വിവരം അറിഞ്ഞ് യുവതി എത്തിയതോടെ താഴെയിറങ്ങി. ഇന്നലെ ഉച്ചയ്ക്ക് 11.30 ഓടെയാണ് നാടകീയമായ സംഭവങ്ങള്‍ക്ക് തുടക്കം.
പാലാ ടൗണ്‍ ബസ്റ്റാന്റിനോട് ചേര്‍ന്നുള്ള ചെറുപുഷ്പം ബില്‍ഡിംഗ്സിന് മുകളില്‍ സ്ഥാപിച്ചിരുന്ന മൊബൈല്‍ ടവറില്‍ പൂഞ്ഞാര്‍ നടുഭാഗം മുകളേല്‍ ബിജു (32)ആണ് കയറിയത്.
വിവരമറിഞ്ഞ് ജനം തടിച്ചുകൂടി. ഇതിനിടെ ഒരാള്‍ ടവറിലേക്ക് കയറിച്ചെന്നപ്പോള്‍ ബിജു കൂടുതല്‍ ഉയരത്തിലേക്ക് കയറിപ്പോയി. പാലാ പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയപ്പോള്‍ തന്റെ കൂടെ കഴിഞ്ഞിരുന്ന ജാസ്മിന് പിണങ്ങിപ്പോയെന്നും മടങ്ങിവരാതെ ഇറങ്ങില്ലെന്നും ഇയാള്‍ വിളിച്ചുപറഞ്ഞു. പോലീസും നാട്ടുകാരും അനുനയിപ്പിച്ചപ്പോള്‍ ടവറിന് മുകളിലിരുന്ന് ഇയാള്‍ യുവതിയുടെ മൊബൈല്‍ നമ്പര്‍ ഉറക്കെ വിളിച്ചു പറഞ്ഞു. തുടര്‍ന്ന് ഈ നമ്പരില്‍ പോലീസ് ബന്ധപ്പെട്ടപ്പോള്‍ പാലാ ടൗണില്‍ തന്നെ ഉണ്ടായിരുന്ന ജാസ്മിനും കുഞ്ഞും സ്ഥലത്തേയ്ക്ക് പാഞ്ഞെത്തി. യുവതി കരഞ്ഞപേക്ഷിച്ചതോടെ ബിജു താഴെയിറങ്ങുകയായിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി തങ്ങള്‍ കായംകുളത്ത് ഒന്നിച്ച് താമസിക്കുകയാണെന്നാണ് ബിജു പോലീസിന് മൊഴി നല്‍കിയത്.
ഇന്നലെ സ്വന്തം വീടായ പൂഞ്ഞാറിലേക്ക് വരുന്നതിനിടെ പാലായിലെത്തിയപ്പോള്‍ തമ്മില്‍ പിണങ്ങുകയായിരുന്നു. തുടര്‍ന്ന് ജാസ്മിന് ഈരാറ്റുപേട്ടയ്ക്ക് തിരിക്കാന്‍ ബസ് കാത്തുനില്‍ക്കവെയാണ് ബിജു ടവറിനുമുകളില്‍ കയറിയതായുള്ള വിവരം ഫോണില്‍ അറിയുന്നത്.
യുവതി നേരത്തെ വിവാഹിതയായിരുന്നു. അതിലൊരു കുട്ടിയുണ്ട്. സ്വന്തം വീടുമായുളള ബന്ധം ഇരുവരും ഉപേക്ഷിച്ചിരുന്നതായും പോലീസ് പറയുന്നു. കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: