കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പിന് കൊച്ചി വേദിയാകുമെന്നുറപ്പായി. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന്റെയും നാല് പരിശീലന മൈതാനങ്ങളുടെയും ഒരുക്കങ്ങളില്‍ ഫിഫ ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി തൃപ്തി അറിയിച്ചു.
കൊച്ചിയെ ലോകകപ്പ് വേദികളില്‍നിന്നു മാറ്റിനിര്‍ത്താന്‍ കാരണങ്ങളില്ല. ഒരുക്കങ്ങളിലെ ഗതിവേഗം വിസ്മയിപ്പിച്ചു. കുറഞ്ഞ കാലയളവില്‍ വലിയ ജോലി ഏറ്റെടുത്ത് പൂര്‍ത്തിയാക്കാന്‍ കൊച്ചിക്കു സാധിച്ചു എന്നതാണ് പ്രധാനം. പരിശീലന മൈതാനങ്ങളിലും വലിയ പുരോഗതിയുണ്ട്. 45 ദിവസം കൊണ്ടാണ് മൈതാനങ്ങള്‍ ആകെ മാറിയത്- കലൂര്‍ സ്റ്റേഡിയം സന്ദര്‍ശിച്ചശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഹാവിയര്‍ സെപ്പി പറഞ്ഞു.
സരുക്ഷാ കാരണങ്ങളാല്‍ കാണികളുടെ എണ്ണം പരിമിതപ്പെടുത്തും. 41,700 പേര്‍ക്കെ പ്രവേശനം അനുവദിക്കൂ. ഏതെങ്കിലും തരത്തിലുള്ള അപകടങ്ങളോ അത്യാഹിതങ്ങളോ ഉണ്ടായാല്‍ എട്ടു മിനിട്ടിനുള്ളില്‍ കാണികളെ ഒഴിപ്പിക്കാന്‍ കഴിയണമെന്നാണ് അന്താരാഷ്ട്ര മാനദണ്ഡം. എന്നാല്‍, സ്റ്റേഡിയത്തിലെ നിലവിലുള്ള വാതിലുകളും ഗോവണികളും വഴി നാല്പ്പത്തൊന്നായിരത്തിഏഴുനൂറില് കൂടുതല്‍ ആളുകളെ എട്ടു മിനിട്ടില്‍ പുറത്തിറക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഐഎസ്എലിനു കൊച്ചിയിലുണ്ടായ ആരാധക ബാഹുല്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ലോകകപ്പ് ടിക്കറ്റ് വില്‍പ്പന കൊച്ചിയില്‍ 1000ല്‍ താഴെ മാത്രമാണെന്നായിരുന്നു ഹവിയര്‍ സെപ്പിയുടെ മറുപടി. മറ്റു പല വേദികളിലും ലോകകപ്പ് ടിക്കറ്റ് വലിയൊരളവു വിറ്റു കഴിഞ്ഞു. 209 രാജ്യങ്ങള്‍ പങ്കെടുക്കാന്‍ ശ്രമിക്കുന്ന ടൂര്‍ണമെന്റാണ് ലോകകപ്പ്. അതുകൊണ്ടു തന്നെ ടൂര്‍ണമെന്റ് വിജയകരമായി സംഘടിപ്പിക്കുക എന്നത് ഇന്ത്യയുടെ അഭിമാന പ്രശ്നമാണ്.
ലോകകപ്പ് ക്വാര്‍ട്ടര്‍ ഉള്‍പ്പടെ എട്ടു മത്സരങ്ങളാണ് കൊച്ചിയില്‍ നടക്കുക. സെമിയും ഫൈനലും കൊച്ചിക്കു ലഭിച്ചേക്കുമെന്ന രീതിയില്‍ ആരാണ് അഭ്യൂഹം പരത്തിയതെന്ന് അറിയില്ല. മത്സരക്രമം നേരത്തെ നിശ്ചയിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. ജൂലൈ ഒന്നിന് ഫിഫ സംഘവും 8,9,10 തീയതികളില്‍ ടീമുകളുടെ പ്രതിനിധികളും കൊച്ചി സന്ദര്‍ശിക്കും.
ഹെഡ് ഓഫ് വെന്യൂ ഓപ്പറേഷന് റോമ ഖന്ന, പ്രൊജക്ട് ഡയറക്ടര്‍ ജോയ് ഭട്ടാചാര്യ എന്നിവരും സെപ്പിക്കൊപ്പമുണ്ടായിരുന്നു. മത്സരത്തിന്റെ നടത്തിപ്പിനുള്ള സംഘാടക സമിതി രൂപീകരണ യോഗം 30ന് വൈകിട്ട് നാലിന് നടക്കുമെന്ന് ജിസിഡിഎ ചെയര്മാന് സി.എന്‍ മോഹനനന്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: