കൊച്ചി: ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ രാജ്യത്തെ വൃത്തിയുള്ള റെയില്‍വേ സ്റ്റേഷനുകള്‍ കണ്ടെത്താനായി നടത്തിയ സര്‍വ്വേയില്‍ എറണാകുളം സൗത്തും, ആലുവയും ആദ്യ നൂറില്‍ സ്ഥാനം പിടിച്ചു. സ്റ്റേഷനുകളെ തിരക്കിന്റെ അടിസ്ഥാനത്തില്‍ എ1, എ എന്നിങ്ങനെ രണ്ടായി തിരിച്ചാണ് റാങ്ക് തയ്യാറാക്കിയത്.
എ1 വിഭാഗത്തില്‍ 75 സ്റ്റേഷനുകളും, എ വിഭാഗത്തില്‍ 407 സ്റ്റേഷനുകളുമുണ്ടായിരുന്നു. കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം എ1 വിഭാഗത്തില്‍ എറണാകുളം സൗത്ത് 695 പോയിന്റ് നേടി 34-ാം സ്ഥാനം കരസ്ഥമാക്കി. എ വിഭാഗത്തില്‍ 719 പോയിന്റ് നേടിയ ആലുവ സ്റ്റേഷന് 61-ാം സ്ഥാനം നേടി.
എറണാകുളം സൗത്ത് സ്റ്റേഷന്റെ കാത്തിരിപ്പ് കേന്ദ്രം 79.08 ശതമാനം വ്യത്തിയായിരുന്നു. ശുചീകരണ ജീവനക്കാരുടെ പ്രവര്‍ത്തനം 79.75 ശതമാനമായിരുന്നു. പാര്‍ക്കിങ് ഏരിയ 30.03 ശതമാനവും, പ്രവേശന കവാടം 50.05 ശതമാനവും, പ്രധാന പ്ലാറ്റ്ഫോം 50.05 ശതമാനവും വ്യത്തിയായിരുന്നു.
ആലുവ സ്റ്റേഷന്റെ കാത്തിരിപ്പ് കേന്ദ്രം 72.95 ശതമാനം വ്യത്തിയായിരുന്നു. ശുചീകരണ ജീവനക്കാരുടെ പ്രവര്‍ത്തനം 63.23 ശതമാനമായിരുന്നു. പാര്‍ക്കിങ് ഏരിയ 15.02 ശതമാനവും, പ്രവേശന കവാടം 44.04 ശതമാനവും, പ്രധാന പ്ലാറ്റ്ഫോം 73.95 ശതമാനവും വ്യത്തിയായിരുന്നു.
ദേശീയ തലത്തില്‍ ഒന്നാമത്തെത്തിയ എ വിഭാഗത്തില്‍ പഞ്ചാബിലെ ബീസ് (874 പോയിന്റ്) രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സ്റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ടു. 853 പോയിന്റ് നേടിയ വിശാഖപട്ടണം സ്റ്റേഷന് രണ്ടാം സ്ഥാനവും, എ1 വിഭാഗത്തില്‍ ഒന്നാമതും എത്തി.
ബീഹാറിലെ ദര്‍ബഹങ്ക സ്റ്റേഷനും (എ1 വിഭാഗം), ജോഗ്ബനി (എ വിഭാഗം) സ്റ്റേഷനുകളുമാണ് ഏറ്റവും വൃത്തിഹീനമായ റെയില്‍വേ സ്റ്റേഷനുകള്‍. പ്ലാറ്റ്ഫോം ടോയ്ലറ്റുകളിലെ വൃത്തി, ട്രാക്കുകളിലെ ശുചിത്വം, വേസ്റ്റ് ബാസ്കറ്റുകളുടെ സാന്നിധ്യം, ശുചീകരണ ജീവനക്കാരുടെ പ്രവര്‍ത്തനം തുടങ്ങി വിവിധ ഘടകങ്ങള്‍ പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്. ഇതോടൊപ്പം പൊതുജനങ്ങളുടെ വിലയിരുത്തലും അന്തിമപട്ടിക തയ്യാറാക്കുന്നതിനായി പരിഗണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: