കൊച്ചി: ഫാക്ടിലെ ജിപ്സം അഴിമതിയുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണം നേരിടുന്ന മുന്‍ ചെയര്‍മാനും സി.എം.ഡി.യുമായ ജയ്വീര് ശ്രീവാസ്തവയെ സി.ബി.ഐ ചോദ്യം ചെയ്തു.
സ്വകാര്യ കമ്പനിക്ക് കുറഞ്ഞ വിലയ്ക്ക് ജിപ്സം വില്‍പ്പന നടത്തിയത് മൂലം എട്ട് കോടിയോളം രൂപ പൊതുമേഖലാ സ്ഥാപനത്തിന് നഷ്ടമുണ്ടാക്കിയ കേസിലെ ഒന്നാംപ്രതിയാണ് ജയ്വീര് ശ്രീവാസ്തവ. വ്യാഴാഴ്ച രാവിലെ 11 മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകീട്ട് 6 വരെ നീണ്ടു.
ജിപ്സം ഇടപാടില്‍ അഴിമതി നടന്നതായുള്ള ആരോപണത്തെ തുടര്‍ന്ന് ഏഴ് മാസം മുമ്പാണ് സി.ബി.ഐ അന്വേഷണം ആരംഭിച്ചത്. ചെയര്മാന് ജയ്വീര് ശ്രീവാസ്തവ, ചീഫ് ജനറല്‍ മാനേജര്‍മാരായ ശ്രീനാഥ് വി കമ്മത്ത്, ഐ എസ് അംബിക, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ പഞ്ചാനനന്‍ പൊഡോര്‍, ഡാനിയേല്‍ മധുകര്‍, കരാറുകാരായ എന്‍ എസ് സന്തോഷ് ഷെട്ടി, മുകുന്ദ് ദാഗെ എന്നിവര്‍ക്കെതിരെയായിരുന്നു കേസ്. തുടര്‍ന്ന് ഇവരെ തല്‍സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തിരുന്നു.
ശ്രീവാസ്തവ ഒഴികെയുള്ള മറ്റ് പ്രതികളെയെല്ലാം സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴികളെല്ലാം വിശദമായി പരിശോധിച്ച ശേഷമാണ് മുന്‍ ചെയര്‍മാനോട് ചോദ്യം ചെയ്യലിനായി കൊച്ചിയിലെ സി.ബി.ഐ ഓഫീസില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടത്. ചോദ്യം ചെയ്യലില്‍ ജിപ്സം അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ശ്രീവാസ്തവ നിഷേധിച്ചതായാണ് സി ബി ഐ വൃത്തങ്ങള്‍ നല്കുന്ന സൂചന. ഇദ്ദേഹത്തിന്റെ മൊഴികള്‍ പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ ശ്രീവാസ്തവ അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ ഒക്ടോബര്‍ 22, 23 തീയതികളില്‍ എട്ടു സംസ്ഥാനങ്ങളിലെ 22 കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ അഴിമതിയും ക്രമക്കേടും വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍ സി ബി ഐക്ക് ലഭിച്ചിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട് എട്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കുറഞ്ഞ വിലയ്ക്കു ജിപ്സം വിറ്റതും ക്രമരഹിതമായ ലെഡ്ജര്‍ അഡ്ജസ്റ്റ്മെന്റും മൂലം ഫാക്ടിനു കോടികളുടെ നഷ്ടമുണ്ടായെന്നാണ് സി ബി ഐയുടെ കണ്ടെത്തല്‍. കേവലം 130 രൂപക്ക് ആന്ധ്രയിലെ എന്‍എസ്എസ് കമ്പനിക്ക് വിപണന കരാര്‍ കുത്തക നല്‍കിയതില്‍ വന്‍ അഴിമതി നടന്നതായാണ് കണ്ടെത്തല്‍.
സിബിഐ അന്വേഷണത്തിന് പിന്നാലെ ജയ്വീര് ശ്രീവാസ്തവ നടത്തിയ നിരവധി അഴിമതികള്‍ പുറത്തുവരികയുണ്ടായി. ഫാക്ട് സി എം ഡി സ്ഥാനത്തിനു വേണ്ടി വ്യാജരേഖ സമര്‍പ്പിച്ചുവെന്ന ആരോപണവും അദ്ദേഹം നേരിടുന്നു. 2006ല്‍ ഹിന്ദുസ്ഥാന്‍ പ്രീഫാബ് എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ സിഎംഡിയായി ശ്രീവാസ്തവ സ്ഥാനം നേടിയതുതന്നെ പബ്ലിക് എന്റര്‍പ്രൈസസ് സെലെക്ഷന്‍ ബോര്‍ഡിനെ കബളിപ്പിച്ചുകൊണ്ടായിരുന്നുവെന്ന് ആക്ഷേപമുണ്ട്. കണ്‍സ്ട്രക്ഷന്‍ മാനേജ്മെന്റില്‍ എം ബി എ ബിരുദമാണ് അദ്ദേഹത്തിന്റെ യോഗ്യതയായി കാണിച്ചിട്ടുള്ളത്.
എന്നാല്‍ ബിരുദം നല്കിയ സ്ഥാപനത്തില്‍ അങ്ങിനെ ഒരു കോഴ്സോ, എം ബിഎ ബിരുദമോ നല്‍കുന്നില്ലെന്നും പിജിഡിഎം ബിരുദം മാത്രമാണ് നല്‍കുന്നതെന്നും പിന്നീട് വെളിപ്പെട്ടു. ജയ്വീര് ശ്രീവാസ്തവയുടെ കാലത്ത് ഫാക്ട് നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: