തിരുവനന്തപുരം: കേരളത്തിന് വേണ്ടി അന്തര്‍ സംസ്ഥാന നദീജല പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ദല്‍ഹി കേരള ഹൗസിലെ കാവേരി സെല്‍ നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. സര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചത്. ബാഹ്യസമ്മര്‍ദ്ദത്തിന് വിധേയമായി കേരള താത്പര്യം ഹനിക്കുന്നതിനുള്ള ആദ്യ കാല്‍വയ്പ്പാണ് തീരുമാനമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. സംസ്ഥാന താത്പര്യങ്ങളെ തുരങ്കംവയ്ക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.
സര്‍ക്കാരിന്റെ തെറ്റായ നീക്കമാണ് കാവേരി സെല്‍ നിര്‍ത്തലാക്കാനുള്ള തീരുമാനമെന്നും ജനങ്ങളുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്ന നിലപാടാണിതെന്നും ഒ.രാജഗോപാല്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ പണിയെടുക്കുന്നില്ലെങ്കില്‍ മറ്റു മാര്ഗ്ഗങ്ങളുണ്ടായിരുന്നല്ലോയെന്നും സെല്‍ നിര്‍ത്തലാക്കുകയല്ല വേണ്ടതെന്നും രാജഗോപാല്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു സംശയത്തിന്റെയും ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നല്കി.
അന്തര്‍സംസ്ഥാന നദീജല പ്രശ്നങ്ങളിലുള്ള ഇടപെടലുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും സാങ്കേതികവിദഗ്ധരുടെ മെച്ചപ്പെട്ട പിന്തുണ ലഭ്യമാക്കാനും പുതിയ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. ഒ.രാജഗോപാലും പ്രതിപക്ഷവും കേരള കോണ്‍ഗ്രസ് എംഎല്‍എമാരും സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി.
അന്തര്‍ സംസ്ഥാന നദീജല പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ നിയമവിദഗ്ധര്‍ക്ക് കൈകാര്യം ചെയ്യണമെങ്കില്‍ സാങ്കേതികവിദഗ്ധരുടെ സഹായമില്ലാതെ പറ്റില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ചൂണ്ടിക്കാട്ടി. തമിഴ്നാട് എന്നും ഇത്തരം വിദഗ്ധരുടെ സേവനം കേസുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇനി കോടതി തുറക്കുമ്പോള്‍ മുല്ലപ്പെരിയാറില്‍ പുതിയ ഹര്‍ജിയുമായി തമിഴ്നാട് സുപ്രീംകോടതിയെ സമീപിക്കാന്‍ പോകുകയാണ്.
എല്ലാ അന്തര്‍സംസ്ഥാന നദീജല തര്‍ക്കങ്ങളും കോടതിയുടെ പരിഗണനയില്‍ വരികയാണ്. അവയിലൊക്കെ വിജയം നേടാന്‍ തുടര്‍ച്ചയായ സാങ്കേതികസഹായം ആവശ്യമാണ്. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ പുതിയ ഡാം വേണമെന്ന് കക്ഷിവ്യത്യാസമില്ലാതെയുള്ള അഭിപ്രായത്തിന് എതിരായി ഈ സര്‍ക്കാര്‍ വന്നയുടനെ സ്വീകരിച്ച നിലപാടുതന്നെ പാളി. ഇത്തരത്തിലുള്ള നമ്മുടെ നിരവധി പ്രശ്നങ്ങള്‍ ചോദ്യം ചെയ്യാനുള്ള ഏക സംവിധാനമാണ് കാവേരി സെല്ലെന്നും ഇത് നിര്‍ത്തലാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.
കാവേരി സെല്ലിലെ സാങ്കേതികവിഭാഗമാണ് നിര്‍ത്തലാക്കുന്നതെന്ന് മുഖ്യമന്ത്രി മറുപടി നല്കി. പകരം തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെ നിയമവകുപ്പില്‍ പ്രത്യേക നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്. മുന്‍ ജല വിഭവ അഡീഷണല്‍ ചീഫ് സെക്രട്ടറി വി.ജെ. കുര്യന്റെ അധ്യക്ഷതയില്‍ സാങ്കേതികവിദഗ്ധര്‍ അടങ്ങുന്ന സമിതിയും രൂപീകരിച്ചിട്ടുണ്ട്. തലസ്ഥാനത്ത് സെല്ലിന് അത്യാവശ്യം വേണ്ട നിയമോപദേശങ്ങള്‍ നേടുന്നതിന് കൂടുതല്‍ സഹായം ലഭിക്കും. അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടാനും നിയമസെക്രട്ടറിയുമായി ആലോചിക്കാനും വേണ്ട സഹായം ലഭിക്കും. റസിഡന്‍സ് കമ്മീഷണര്‍ക്ക് ഡല്‍ഹിയില്‍ സേവനം ആവശ്യമുള്ളിടത്ത് ബന്ധപ്പെടാനും അവസരം ലഭിക്കും. ഇത് ഭരണപരമായ ഒരു സംവിധാനം മാത്രമാണ്.
എല്ലാകാര്യങ്ങളിലും ആവശ്യത്തിന് സാങ്കേതികവിദഗ്ധരുടെ സഹായം ലഭ്യമാക്കും.
അന്തര്‍സംസ്ഥാന നദീജല പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ചയ്ക്ക് തമിഴ്നാട് മുഖ്യമന്ത്രി സമ്മതിച്ചിട്ടുണ്ട്. പറമ്പിക്കുളം ആളിയാര്‍ കരാര്‍ പുതുക്കല്‍ ചര്‍ച്ചചെയ്യാം. അവിടെ കരാര്‍പ്രകാരം സംസ്ഥാനത്തിന് വെള്ളം ലഭിച്ചില്ലെന്ന് സത്യമാണ്. എന്നാല്‍ പ്രശ്നം അറിഞ്ഞയുടന്‍ ഇടപെട്ട് മുന്‍കാലത്തെക്കാള്‍ കൂടുതല്‍ വെള്ളം ലഭ്യമാക്കിയിട്ടുണ്ട്.
അച്ചന്‍കോവില്‍-വൈപ്പാര്‍ ലിങ്ക് പദ്ധതിയില്‍ കേരളത്തിന് അനുകൂലമായ ഉറപ്പ് കേന്ദ്രത്തില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ കേന്ദ്രജല ഏജന്‍സി യോഗത്തില്‍ മന്ത്രി മാത്യു ടി. തോമസ് ഇക്കാര്യം ഉന്നയിക്കുകയും കേരളത്തിന്റെ അഭിപ്രായം പരിഗണിക്കാതെ പദ്ധതി നടപ്പാക്കില്ലെന്ന് കേന്ദ്രം ഉറപ്പുനല്‍കുകയും അത് മിനിട്സില്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കേന്ദ്രത്തില്‍ നിന്ന് ഇത്തരമൊരു ഉറപ്പ് നേടാനായത് ഗുണകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: