ന്യൂദല്‍ഹി: പാക് അധിനിവേശ കാശ്മീരില്‍ ലഷ്ക്കറെ തൊയ്ബയുടെ നേതൃത്വത്തില്‍ നിരവധി പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അബുജുണ്ടാലിന്റെ വെളിപ്പെടുത്തല്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെയാണ് ജുണ്ടാല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
ലഷ്ക്കറെ തൊയ്ബ റിക്രൂട്ട് ചെയ്യുന്ന ഭീകരര്‍ക്ക് പാക് അധിനിവേശ കാശ്മീരിലെ മുസാഫറാബാദ് ക്യാമ്പില്‍ പാരാഗ്ലൈഡിങ് ഉള്‍പ്പെടെയുള്ള നിരവധി പരിശീലനം നല്‍കാറുണ്ടെന്ന് ജുണ്ടാല്‍ പറഞ്ഞതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
പരിശീലനത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് പാരാഗ്ലൈഡിങ്ങിനാണെന്നും ജുണ്ടാല്‍ പറഞ്ഞു. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ജുണ്ടാലും പാരാഗ്ലൈഡിങ് പരിശീലനം നേടിയിട്ടുണ്ടോ എന്നന്വേഷിച്ചുവരികയാണ് അന്വേഷണ സംഘം. എന്നാല്‍ 26/11 ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ അബുജുണ്ടാലിന് വിമാനം പറത്താനുള്ള പരിശീലനം ലഭിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ട് അന്വേഷണ സംഘം പൂര്‍ണമായും നിഷേധിച്ചിട്ടില്ല.
അതേസമയം നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ) ജുണ്ടാലിനെ കസ്റ്റഡിയില്‍ കിട്ടാനായി ശ്രമം ആരംഭിച്ചു. കൂടാതെ ജുണ്ടാലിനെതിരെയും ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട ഫയാസ് കാസിക്കെതിരെയും അന്വേഷണ സംഘം എഫ്ഐആര്‍ ഫയല്‍ ചെയ്തു. നിയമവിരുദ്ധ നടപടികള്‍ തടയുക എന്ന വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
ജുണ്ടാലും കര്‍സായിയും ചേര്‍ന്നാണ് 2008 ലെ മുംബൈ ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയത്. ലഷ്ക്കറെ തൊയ്ബയുടെ ഉയര്‍ന്ന സ്ഥാനത്തുള്ള ഭീകരരാണ് ഇരുവരും. രാജ്യത്ത് ഭീകരാക്രമണം വ്യാപിപ്പിക്കുന്നതിനായി ലഷ്ക്കര്‍ നാവിക വിഭാഗത്തെ വിപുലീകരിക്കുന്നതായി ജുണ്ടാല്‍ കഴിഞ്ഞ ദിവസം കുറ്റസമ്മതം നടത്തിയിരുന്നു.
കൂടാതെ കോളേജില്‍ കാസി തന്റെ സീനിയറായിരുന്നെന്നും ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്ക് തന്നെ പ്രേരിപ്പിച്ചതും പിന്നീട് ലഷ്ക്കറെ തൊയ്ബ കമാന്റര്‍ അസ്ലം കഷ്മീരിക്ക് തന്നെ പരിചയപ്പെടുത്തിക്കൊടുത്തതും കര്സായിയാണെന്നും ജുണ്ടാല്‍ പറഞ്ഞു. രണ്ട് മാസത്തെ ആയുധ പരിശീലനത്തിനായി 2005 ല്‍ ജുണ്ടാലിനെ കാഠ്മണ്ഡുവിലേക്ക് അയച്ചിരുന്നതായി ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
പിന്നീട് കാഠ്മണ്ഡുവില്‍നിന്നും തിരിച്ചെത്തിയ ജുണ്ടാല്‍ 2006 ഫെബ്രുവരിയില്‍ അഹമ്മദാബാദില്‍ നടന്ന സ്ഫോടനത്തില്‍ പങ്കെടുത്തു. കൂടാതെ ലക്ഷ്ക്കറെ തൊയ്ബക്കും ഇന്ത്യന്‍ മുജാഹിദീനും വേണ്ടി ആളുകളെ റിക്രൂട്ട് ചെയ്യുന്നതില്‍ റിയാസിനൊപ്പവും ഇക്ബാല്‍ ബട്കലിനൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: