വിദ്യാഭ്യാസ-തൊഴില്‍ രംഗങ്ങളില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവരും സേവന പ്രവര്‍ത്തനങ്ങളില്‍ തല്‍പ്പരരുമായ ദേശസ്നേഹികളുടെ ഒരു പ്രസ്ഥാനമാണ് ഭാരത് വികാസ് പരിഷത്ത്. വിദേശത്തു രൂപംകൊണ്ട് ഇന്ന് ഭാരതത്തിലെ സാമൂഹ്യ സേവന രംഗത്ത് വ്യാപകമായി പ്രവര്‍ത്തിച്ചുവരുന്ന മറ്റു പല സേവന പ്രസ്ഥാനങ്ങളില്‍നിന്നും വ്യത്യസ്തമായി ഈ നാടിന്റെ സാമൂഹ്യവും സാംസ്ക്കാരികവുമായ നവോത്ഥാനത്തിനും രാഷ്ട്ര പുനര്‍നിര്‍മാണത്തിനും വേണ്ടി ഭാരത് വികാസ് പരിഷത്ത് നിലകൊള്ളുന്നു.
സമൂഹത്തിലെ അവഗണിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കിടയില്‍ കഴിയുന്നത്ര സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊണ്ട് നമ്മുടെ മാതൃഭൂമിയെക്കുറിച്ചും ധര്‍മ്മത്തെക്കുറിച്ചും അവരില്‍ അഭിമാനം വളര്‍ത്തുകയും ഭാരതത്തിന്റെ ദേശീയ ഐക്യം, വിശ്വസാഹോദര്യം, സര്‍വധര്‍മ സമഭാവന എന്നീ ആദര്‍ശങ്ങള്‍ പ്രോത്സാഹിപ്പിക്കുകയുമാണ് ഭാരത് വികാസ് പരിഷത്തിന്റെ കര്‍മപരിപാടികള്‍. “മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ ഉത്തമ ജീവിതം നയിക്കുന്നവര്‍” എന്ന സ്വാമി വിവേകാനന്ദന്റെ മഹത്വചനം പ്രവര്‍ത്തി പഥത്തില്‍ കൊണ്ടുവരുവാന്‍ ഭാരത് വികാസ് പരിഷത്ത് പരിശ്രമിക്കുന്നു.
1963 ല്‍ ദല്‍ഹിയില്‍ വച്ചാണ് ഭാരത് വികാസ് പരിഷത്ത് രൂപം കൊണ്ടത്. ദല്‍ഹിയിലെ മേയറും ആര്‍എസ്എസ് ദല്‍ഹി സംഘചാലകനുമായിരുന്ന ലാലാ ഹന്‍സ് രാജ് ഗുപ്ത, ഡോക്ടര്‍ സൂരജ് പ്രകാശ് എന്നിവരെപ്പോലുള്ള സാമൂഹ്യ പരിഷ്ക്കര്‍ത്താക്കളും വ്യവസായ രംഗത്തെ സേവന തല്‍പ്പരരായ ഏതാനും പ്രമുഖ വ്യക്തികളും ചേര്‍ന്നാണ് പരിഷത്ത് രൂപീകരിച്ചത്. ലണ്ടനിലെ ഹൈക്കമ്മീഷണറും പിന്നീട് രാജ്യസഭാംഗവുമായ ഡോ.എല്‍.എം.സിംഘവി, സുപ്രീംകോടതിയിലെ ജഡ്ജിയായിരുന്ന ജസ്റ്റിസ് എച്ച്.ആര്.ഖാന്ന, സുപ്രസിദ്ധ ഹിന്ദി കവയിത്രി മഹാദേവി വര്‍മ്മ, കര്‍ണാടകയിലെ ഗവര്‍ണറായിരുന്ന ഗോവിന്ദ് നാരായണന്, കേന്ദ്രമന്ത്രിയായിരുന്ന ജഗ്മോഹന്, പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായിരുന്ന ജിതേന്ദ്ര വീര്‍ ഗുപ്ത, ദല്‍ഹിയിലെ വ്യവസായ പ്രമുഖനായിരുന്ന തടാനി, പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസും പിന്നീട് ബീഹാര്‍ ഗവര്‍ണ്ണറുമായിരുന്ന എം.രാമാ ജോയ്സ്, ആര്.പി.ശര്‍മ്മ തുടങ്ങിയവര്‍ പല കാലത്തായി ഭാരത് വികാസ് പരിഷത്തിന്റെ നേതൃത്വം അലങ്കരിച്ചിട്ടുണ്ട്.
നമ്മുടെ മാതൃഭൂമിയുടെ ചിരപുരാതനമായ പാരമ്പര്യത്തില്‍നിന്നും സാംസ്ക്കാരിക പൈതൃകത്തില്‍നിന്നും പ്രേരണയും ആവേശവും ഉള്‍ക്കൊണ്ട് ഭാരതത്തിന്റെ സര്വാഗീണമായ വികാസത്തെ ലക്ഷ്യമാക്കി ഭാരത് വികാസ് പരിഷത്ത് പ്രവര്‍ത്തിക്കുന്നു. സമൂഹത്തില്‍ കൊടികുത്തി വാഴുന്ന അനീതിയും അഴിമതിയും ഇല്ലാതാക്കി നിസ്വാര്‍ത്ഥ സേവനത്തിലൂടെ മാതൃകാപരമായ വ്യക്തിത്വം വളര്‍ത്തിയെടുക്കുവാന്‍ പരിഷത്ത് അംഗങ്ങളെ പ്രേരിപ്പിക്കുന്നു.
ഭാരതത്തില്‍ ഇന്ന് വ്യാപകമായി പ്രവര്‍ത്തിക്കുന്ന ലയണ്‍സ്, റോട്ടറി തുടങ്ങിയ പ്രസ്ഥാനങ്ങളില്‍നിന്നും തികച്ചും വ്യത്യസ്തമായ ഒരു പ്രവര്‍ത്തനശൈലിയാണ് ഭാരത് വികാസ് പരിഷത്തിനുള്ളത്. സമ്പര്‍ക്കം, സഹയോഗം, സംസ്ക്കാരം, സേവനം, സമര്‍പ്പണം എന്നീ അഞ്ച് കാര്യങ്ങളില്‍ ഊന്നല്‍ നല്കിക്കൊണ്ടുള്ളതാണ് പരിഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ആദര്‍ശശുദ്ധിയും സ്വഭാവഗുണവുമുള്ള വ്യക്തികളേയും കുടുംബങ്ങളേയും പരിഷത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെടുത്താനുള്ള നിരന്തരമായ സമ്പര്‍ക്കപരിപാടികള്‍ പരിഷത്ത് നടത്തിവരുന്നു. വ്യക്തിത്വ വികസനത്തിലൂടെ ഉറച്ച ദേശീയ ബോധവും വ്യക്തമായ ദിശാബോധവുമുള്ള യുവതലമുറയെ സൃഷ്ടിക്കുകയാണ് ഭാരത് വികാസ് പരിഷത്തിന്റെ ലക്ഷ്യം. ഭാരതത്തിനകത്തും വിദേശത്തുമായി രണ്ടായിരത്തിലധികം ശാഖകള്‍ ഇന്ന് പരിഷത്തിനുണ്ട്.
ദേശീയതലത്തില്‍ യുവക്കളില്‍ ദേശീയ ബോധം വളര്‍ത്താനായി വന്ദേമാതരം പോലുള്ള ദേശപ്രേമം തുളുമ്പുന്ന പാട്ടുകള്‍ പാടിക്കൊണ്ടുള്ള ദേശീയ സമൂഹഗാന മത്സരവും അംഗവൈകല്യം സംഭവിച്ചവര്‍ക്കായുള്ള കൃത്രിമ അവയവ നിര്‍മാണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും കൃത്രിമ അവയവങ്ങള്‍ സൗജന്യമായി നല്‍കുകയും വികാസ് പരിഷത്തിന്റെ രണ്ടു പ്രധാന പരിപാടികളാണ്. 50 ലക്ഷത്തിലധികം വികലാംഗരുള്ള ഭാരതത്തില്‍ വികലാംഗരെ സംരക്ഷിക്കുക എന്നത് ഒരു മുഖ്യകടമയായി പരിഷത്ത് കാണുന്നു. ആയിരത്തില്‍പ്പരം വനവാസി കുട്ടികളെ ദത്തെടുത്തുകൊണ്ട് വനവാസി ക്ഷേമപദ്ധതിയും കൂടാതെ പരിസര ശുചീകരണ-ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങളും പരിഷത്ത് ദേശീയതലത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ്. സമൂഹവിവാഹവും പഠനസഹായവും നേത്രദാന-രക്തദാന ശിബിരങ്ങളും മറ്റും പരിഷത്തിന്റെ ഇതര പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്.
മാസത്തിലൊരിക്കല്‍ ഉള്ള കുടുംബയോഗങ്ങള്‍ വഴി കുടുംബജീവിതത്തിന്റെ ഗുണപാഠങ്ങള്‍ ഗ്രഹിക്കാന്‍ പറ്റുന്ന പരിപാടികളും പരിഷത്തിനുണ്ട്.
ഭാരത് വികാസ് പരിഷത്ത് കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് കാല് നൂറ്റാണ്ടിലേറെയായി. ഇതിനകം അഭിമാനകരമായ പലനേട്ടങ്ങളും കൈവരിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പരിഷത്തിന്റെ പ്രവര്‍ത്തനം എത്തിക്കഴിഞ്ഞിട്ടുണ്ട്. ഓരോ ശാഖയിലും 50 ലധികം അംഗ കുടുംബങ്ങളുണ്ട്. കൊച്ചി നഗരം കേന്ദ്രീകരിച്ചു തന്നെ അഞ്ച് ശാഖകളുണ്ട്. നിര്‍ധനരായ അഞ്ഞൂറിലധികം വികലാംഗര്‍ക്ക് ഇതിനകം കൃത്രിമക്കാലുകള്‍ നിര്‍മിച്ച് സൗജന്യമായി വച്ചുകൊടുക്കുവാന് കഴിഞ്ഞിട്ടുണ്ട്.
പത്തുവര്‍ഷം മുമ്പ് ആയിരക്കണക്കിന് മരണങ്ങള് വാരി വിതറിക്കൊണ്ട് ഭാരതത്തിലെ തീരപ്രദേശങ്ങളില്‍ സുനാമി തിരകള്‍ ആഞ്ഞടിച്ചതിനെത്തുടര്‍ന്ന് നിരാലംബരായവര്‍ക്ക് സഹായമെത്തിക്കുവാന്‍ പരിഷത്ത് മുന്‍പന്തിയിലുണ്ടായിരുന്നു. ആന്ധ്രയിലും തമിഴ്നാട്ടിലും സുനാമി ബാധിതര്‍ക്കായി ഗ്രാമങ്ങള്‍ തന്നെ നിര്മിച്ചുകൊടുക്കുവാന് കഴിഞ്ഞു. എറണാകുളത്ത് പുതുവൈപ്പിന് 15 ലക്ഷം രൂപ ചെലവില്‍ ഭാരത് വികാസ് ഭവന് എന്ന പേരില്‍ ഒരു കമ്മ്യൂണിറ്റി ഹാളും എല്ലാ ഞായറാഴ്ചകളിലും കടവന്തറ വിജയ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്ലിനിക്കും മുടങ്ങാതെ നടത്തിവരുന്നു.
1892 ല്‍ സ്വാമി വിവേകാനന്ദന് കേരളം സന്ദര്‍ശിച്ച അവസരത്തില്‍ അദ്ദേഹം കാലുകുത്തിയ എറണാകുളം ബോട്ടുജട്ടിയില്ത്തന്നെ സ്വാമിജിയുടെ ഒരു പൂര്‍ണകായ വെങ്കല പ്രതിമ സ്ഥാപിച്ചു. സ്വാമിജിയുടെ സമാധിയുടെ നൂറാം വര്‍ഷത്തിലാണ് പ്രതിമ സ്ഥാപിച്ചത്. എല്ലാവര്‍ഷവും വിവേകാനന്ദ ജയന്തി ദിനമായ ജനുവരി 13-ാം തീയതി പുഷ്പാര്‍ച്ചനയും കുട്ടികളുടെ വിവിധ പരിപാടികളും പ്രതിമക്ക് സമീപമായി സംഘടിപ്പിച്ചുവരുന്നു.
അഡ്വ.പി.എസ്.ഗോപിനാഥ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: