അടിമാലി: പള്ളിമുറ്റത്ത് നിന്ന് ഞാവല്‍ പഴം പറിച്ചെന്നാരോപിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിയെയും അച്ഛനെയും പള്ളിക്കെട്ടിടത്തില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചെന്ന് പരാതി. കമ്പിളികണ്ടം കുന്നത്താന്‍ തോട്ടത്തില്‍ ബെന്നി വര്‍ഗീസും (45), പാറത്തോട് സെന്റ് ജോര്‍ജ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥിയായ മകനുമാണ് അക്രമത്തിനിരയായത്.
ഇടുക്കി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടെ മൊഴി ചൈല്‍ഡ് ലൈന്‍ അധികൃതരും, അച്ഛന്റെ മൊഴി വെള്ളത്തൂവല്‍ പോലീസും രേഖപ്പെടുത്തി. കഴിഞ്ഞ 17 നാണ് സംഭവം. മര്‍ദ്ദനമേറ്റ കുട്ടിയുള്‍പ്പെടെ മൂന്ന് സുഹൃത്തുക്കള്‍ പാറത്തോട് പള്ളിവക സ്കൂളിന്റെ കവാടത്തിന് സമീപം നിന്നപ്പോള്‍ കപ്യാരും പിടിഎ കമ്മറ്റിയംഗവുമായ വ്യക്തി ബൈക്കില്‍ സ്ഥലത്തെത്തി. എന്താണിവിടെ നില്‍ക്കുന്നതെന്ന് ചോദിച്ചു.
സ്കൂള്‍ പറമ്പില്‍ നില്ക്കുന്ന ഞാവല്‍ പഴം പറിയ്ക്കാനെത്തിയതാണെന്ന് തെറ്റിദ്ധരിച്ച് ഇവരുമായി വാക്കേറ്റമായി. അസഭ്യവര്‍ഷവും നടന്നു. അസഭ്യം പറഞ്ഞതിനെ ചോദ്യം ചെയ്ത കുട്ടികളെ ഇയാള്‍ മര്‍ദ്ദിച്ചു. ഇതിനിടെ രണ്ട് കുട്ടികള്‍ ഭയന്ന് ഓടി. ചികിത്സയിലുള്ള കുട്ടിയെ കപ്യാര് ബലമായി പള്ളിക്കെട്ടിടത്തിലെ മുറിയിലെത്തിച്ച് പുറത്തുനിന്ന് പൂട്ടി. തുടര്‍ന്ന് കൂടുതല്‍ ആളുകള്‍ സ്ഥലത്തെത്തി കുട്ടിയുടെ അച്ഛന് ബെന്നിയെ കമ്പിളി കണ്ടത്ത് നിന്നും വിളിച്ചു വരുത്തി.
രോഷാകുലരായ ആളുകള്‍ കപ്യാരെ മര്ദ്ദിച്ചുവേന്നാരോപിച്ച് ബെന്നിയെ കൈയേറ്റം ചെയ്ത് മകനൊപ്പം മുറിയിലിട്ടു പൂട്ടി. രാത്രി ഏറെ വൈകിയിട്ടും ബെന്നി തിരികെ വീട്ടിലെത്താതെ വന്നതോടെ സമീപവാസികളടക്കമുള്ള സുഹൃത്തുക്കള്‍ സ്ഥലത്തെത്തി ബഹളം വച്ചതിനെത്തുടര്‍ന്ന് രാത്രി 11 മണിയോടെയാണ് ഇവര്‍ക്ക് പുറത്തിറങ്ങാനായത്. ഈ പ്രശ്നങ്ങള്‍ നടന്ന വിവരം പോലീസില്‍ അറിയിക്കാന്‍ പള്ളി ഭാരവാഹികള്‍ തയ്യാറായിട്ടില്ല. 17 ന് അഡ്മിറ്റായ ബെന്നിയുടെയും മകന്റെയും മൊഴി രേഖപ്പെടുത്താന്‍ കാലതാമസം വന്നതും ആക്ഷേപത്തിനിടയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: