ന്യൂദല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച് പ്രതിപക്ഷ കക്ഷികള്‍ ഉന്നയിച്ച പരാതിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് വിശദീകരണം നല്‍കും. വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാട്ടാനാവില്ലെന്ന് നേരത്തെ തന്നെ കമ്മീഷന് വ്യക്തമാക്കിയിരുന്നു.
വോട്ടിങ് യന്ത്രത്തിന്റെ പ്രവര്‍ത്തനരീതി വെളിപ്പെടുത്തിയാകും കമ്മീഷന് വാര്‍ത്താസമ്മേളനം നടത്തുക. കമ്മീഷന് വോട്ടിങ് യന്ത്രത്തിന്റെ തല്‍സമയ പ്രദര്‍ശനം നടത്തുന്നു. വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷയെ കുറിച്ച് ആയിരിക്കും പ്രദര്‍ശനത്തില്‍ കമീഷന് പ്രധാനമായും വിവരിക്കുക. ദല്‍ഹിയിലെ കമീഷന് ആസ്ഥാനത്തായിരിക്കും പ്രദര്‍ശനം നടത്തുക.
വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്യാന്‍ വെല്ലുവിളിച്ചുകൊണ്ടുള്ള ഹാക്കത്തോണ്‍ തീയതിയും കമ്മീഷന് ഇന്ന് പ്രഖ്യാപിക്കും. നേരത്തെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി കമ്മീഷന് ചര്‍ച്ച നടത്തിയിരുന്നു.
ഉത്തര്‍പ്രദേശിലുള്‍പ്പെടെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി വന്‍ വിജയം നേടിയതോടെയാണ് ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയത്. യന്ത്രങ്ങളില്‍ കൃത്രിമം നടത്തിയെന്നാരോപിച്ച് പ്രധാന പാര്‍ട്ടികള്‍ രാഷ്ട്രപതിയെ സന്ദര്‍ശിച്ചിരുന്നു. ദല്‍ഹി കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
യന്ത്രങ്ങളില്‍ കൃത്രിമം നടത്താനോ ഹാക്ക് ചെയ്യാനോ സാധിക്കില്ലെന്ന് തെളിവ് സഹിതം തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരിച്ചെങ്കിലും പ്രതിപക്ഷം പ്രചാരണം അവസാനിപ്പിച്ചില്ല. ഇതോടെയാണ് ആരോപണമുന്നയിച്ചവര്‍ക്ക് അവസരം നല്കാന് കമ്മീഷന് തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: