അസംബന്ധമെന്ന് രാഷ്ട്രതന്ത്രജ്ഞര്‍ വിശേഷിപ്പിച്ച പാക്കിസ്ഥാന്റെ അഹന്തയുടെ മേലാണ് കുല്ഭൂഷണ് ജാദവ് ചാട്ടവാറായത്. സാര്‍ക്ക് രാജ്യങ്ങളെയൊന്നാകെ സാക്ഷിനിര്‍ത്തി അക്ഷരാര്‍ത്ഥത്തില്‍ അഖണ്ഡഭാരതത്തിന്റെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റതുമുതല്‍ ഒരു രാജ്യമെന്ന നിലയില്‍ ഊര്‍ധ്വന്‍ വലിക്കുകയായിരുന്ന പാക്കിസ്ഥാന് അതിന്റെ ശവപ്പെട്ടിമേലുള്ള ആണികളിലൊന്നാണ് ഈ വധശിക്ഷയിലൂടെ അടിച്ചുകയറ്റിയത്.
ഊതിവീര്‍പ്പിച്ച ഭാരതവിരുദ്ധ വികാരത്തിന്മേല് കെട്ടി ഉയര്‍ത്തപ്പെട്ടതാണ് പാക്കിസ്ഥാന്. ജനങ്ങള്‍ ഭാരതത്തോടൊപ്പം ചേര്ന്നുനിന്നപ്പോഴെല്ലാം അധികാരഭ്രാന്ത് പിടിച്ച മതമേധാവികളും സൈനികരും ഭരണകൂടവും ചേര്‍ന്ന് നെറികെട്ട കളികള്‍ പലതും ഇതിനുമുമ്പും അവിടെ കാട്ടിക്കൂട്ടിയിട്ടുണ്ട്. വാഗ അതിര്‍ത്തി വഴി ലാഹോറിലേക്ക് ബസ് സര്‍വീസ് നടത്തിക്കൊണ്ട് ഭൂമിശാസ്ത്രം മാറ്റിയെഴുതാന്‍ പൂര്‍വ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ് നടത്തിയ പരിശ്രമം ലോകം മറന്നിട്ടില്ല. സ്ത്രീകളും കുട്ടികളും അടക്കമുള്ള പാക്ക് ജനത അടല്‍ജിയെ ആരവങ്ങളോടെ വരവേറ്റത് കണ്ട് നടുങ്ങിയത് പാക്കിസ്ഥാനിലെ മതവെറിയന്മാരായിരുന്നു. അന്നത്തെ ഉപപ്രധാനമന്ത്രി ലാല്‍കൃഷ്ണ അദ്വാനിയുടെ നേതൃത്വത്തില്‍ നടന്ന സിന്ധുദര്‍ശന്‍ പരിപാടിയും, അദ്വാനിജിയുടെ പാക്കിസ്ഥാന് സന്ദര്‍ശനവും സൃഷ്ടിച്ച ഐക്യവികാരം അന്നാട്ടിലെ ഭീകരകേന്ദ്രങ്ങളില്‍ ഉണ്ടാക്കിയ അങ്കലാപ്പ് ചെറുതായിരുന്നില്ല. നുഴഞ്ഞുകയറ്റങ്ങളും പതിയിരുന്നുള്ള അക്രമങ്ങളും അടക്കമുള്ള ഭീരുവിന്റെ സമരായുധങ്ങളായിരുന്നു ഭാരതം നീട്ടിയ സൗഹൃദഹസ്തങ്ങള്ക്ക് പാക്കിസ്ഥാന്റെ മറുപടി.
കുല്ഭൂഷണ് ജാദവിന് വധശിക്ഷ വിധിച്ച പാക്ക്നടപടി അത്തരം നെറികേടുകളുടെ കൂട്ടത്തില്‍ അവസാനത്തേതാണ്. ഇനിയൊരു നെറികേടിന് മുതിരാത്ത വിധം പാക്കിസ്ഥാന് അന്താരാഷ്ട്രനീതിന്യായകോടതി മറുപടി നല്കിയിരിക്കുന്നു. പാക്കിസ്ഥാന്റെ വാദങ്ങള്‍ ഒന്നുപോലും കേള്‍ക്കാന്‍ കോടതി തയ്യാറായില്ല. വഞ്ചനയുടെയും നുണയുടെയും വിഴുപ്പ് ഭാണ്ഡമായി മാറിയിരിക്കുന്നു നിലനില്‍ക്കാനുള്ള ആര്‍ത്തിയില്‍ അന്നാട്ടിലെ ഭരണകൂടം. അത് അന്താരാഷ്ട്ര നീതിന്യായ കോടതിമുമ്പാകെ വെളിപ്പെട്ടിരിക്കുന്നു. കശ്മീരടക്കമുള്ള ഭാരതത്തിന്റെ ഭൂഭാഗങ്ങള്‍ക്കു നേരെ ആര്‍ത്തിയുടെ കണ്ണുകള്‍ പായിക്കുന്ന പാക്കിസ്ഥാന് ലോകസമൂഹം നല്കാന് പോകുന്ന മറുപടികളുടെ തുടര്‍ച്ചയാകും ഈ കോടതി വിധി.
പാക്കിസ്ഥാന് ഇല്ലാതാകാന്‍ പോകുന്നതിന്റെ നിമിത്തമാകാനുള്ള നിയോഗമാണ് യഥാര്‍ത്ഥത്തില്‍ കുല്‍ഭൂഷണിന് കൈവന്നത്. മുംബൈയിലെ സാധാരണ പോലീസ് ഉദ്യോഗസ്ഥന്റെ മകന്. ഭാരതനാവികസേനയിലെ ഒരു മുന്‍ ഉദ്യോഗസ്ഥന്. അതിനപ്പുറം കുല്ഭൂഷണ് പരിചിതനായിരുന്നില്ല പിറന്നുവീണ സാംഗ്ലിയിലെ നാട്ടുകാര്‍ക്ക് പോലും. വല്ലപ്പോഴും അവധിക്ക് വരുമ്പോഴുള്ള കാഴ്ചയിലെ പരിചയത്തിനപ്പുറം അയാള്‍ അവര്‍ക്ക് ആരുമായിരുന്നില്ല. എന്നാല്‍ 2016 മാര്‍ച്ചിന് ശേഷം അന്തരീക്ഷം മാറി. മാര്‍ച്ച് അവസാനം പാക്കിസ്ഥാന് നടത്തിയ ഒരു പത്രസമ്മേളനം സാംഗ്ലിയിലെ ഈ സാധാരണക്കാരനെ ഭാരതത്തിന്റെ അഭിമാനത്തിന്റെ പ്രതീകമാക്കി.
ഭാരത രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ ചാരനാണ് കുല്‍ഭൂഷണെന്നും, അയാള്‍ പാക്കിസ്ഥാന്റെ കസ്റ്റഡിയിലാണെന്നുമായിരുന്നു ആ പത്രസമ്മേളനത്തിന്റെ കാതല്‍. ഏകപക്ഷീയമായിരുന്നു ആരോപണങ്ങളെല്ലാം. പാക്കിസ്ഥാന്റെ വാദങ്ങള്‍ ഏറ്റുപറയുന്ന കുല്‍ഭൂഷണിന്റെ ദയനീയമായ സിഡി ദൃശ്യങ്ങളും അവര്‍ ആ പത്രസമ്മേളനത്തില്‍ കൈമാറി. 2016 മാര്‍ച്ച് മൂന്നിന് ഇറാന്റെയും പാക്കിസ്ഥാന്റെയും അതിര്‍ത്തിപ്രദേശമായ സാരവനില്‍ നിന്നാണ് അദ്ദേഹത്തെ പിടികൂടിയതെന്നാണ് പാക്ക് അവകാശവാദം. സാംഗ്ലി സ്വദേശി ഹുസൈന് മുബാറക്ക് പട്ടേല്‍ എന്ന പേരിലുള്ള പാസ്പോര്‍ട്ടും ഇദ്ദേഹത്തില്‍ നിന്ന് കണ്ടെടുത്തതായി പാക്കിസ്ഥാന് കഥ മെനഞ്ഞു. പിന്നീട് അവര്‍ ലോകത്തോട് പറഞ്ഞത് മൂന്നരമാസത്തെ വിചാരണയ്ക്കു ശേഷം സൈനിക കോടതി കുല്ഭൂഷണ് ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചു എന്നാണ്.
ബലൂചികള്‍ സ്വാതന്ത്ര്യദാഹവുമായി പാക്ക് മര്‍ദ്ദനഭരണത്തിനെതിരെ പ്രക്ഷോഭത്തിന്റെ കൊടി ഉയര്‍ത്തിയ കാലമായിരുന്നു അത്. ചെങ്കോട്ടയില്‍ കാവിത്തലപ്പാവ് അണിഞ്ഞ് ദേശീയപതാക ഉയര്‍ത്തി ബലൂചിലെ എന്റെ സഹോദരീ സഹോദരന്മാരേ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കൈകള്‍ വിടര്‍ത്തി വിളിച്ച കാലമായിരുന്നു അത്. മോദി ഞങ്ങളുടെയും നേതാവാണെന്ന് ബലൂചികള്‍ ആര്‍ത്തുവിളിച്ച കാലമായിരുന്നു അത്. പഞ്ചാബിലെ പഠാന്‍കോട്ടില്‍ ഒളിച്ചുകടന്ന് വെടിയുതിര്‍ത്ത പേടിക്കൊടലന്മാര് ജയ്ഷെ മുഹമ്മദ് എന്ന പാക്ക് ഭീകരരാണെന്ന് ഭാരതം തെളിവുസഹിതം വിളിച്ചുപറഞ്ഞ കാലമായിരുന്നു അത്. സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ പാക്കിസ്ഥാന്റെ നെഞ്ചുകീറി ഭാരതസൈനികര്‍ പോരാട്ടവീര്യം കാട്ടിയ കാലമായിരുന്നു അത്.
നോട്ട് റദ്ദാക്കല്‍ ഉള്‍പ്പെടെ ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദി കൈക്കൊള്ളുന്ന നിലപാടുകള്‍ക്കും നയങ്ങള്‍ക്കും പാക്ക് ജനത പിന്തുണ കൊടുത്ത കാലമായിരുന്നു അത്. മോദിക്ക് വേണ്ടി പാക്കിസ്ഥാനിലും ജയ് വിളി മുഴങ്ങിയ കാലമായിരുന്നു അത്. പാക്ക് ഭരണകൂടവും പട്ടാളമേധാവികളും മതമേലാളന്മാരും വല്ലാതെ ഭയന്നു തുടങ്ങിയ കാലം. അതിന്റെ പ്രതിഫലനമാണ് കുല്ഭൂഷണ് ജാദവിനെ വധിച്ചു കളയാന്‍ അവര്‍ എടുത്ത തീരുമാനം.
എന്നാല്‍ കാലം മാറിയത് പാക്കിസ്ഥാന് അറിഞ്ഞതേയില്ല. അവര്‍ അറസ്റ്റ് ചെയ്യും മുന്‍പ് ഒരു സാധാരണ വിമുക്തഭടന് മാത്രമായിരുന്ന കുല്ഭൂഷണ് പിന്നീട് ഒരു നാടിന്റെ വികാരമായി മാറി. മന്മോഹനും സോണിയയും അറയ്ക്കപ്പറമ്പില്‍ കുര്യന് ആന്റണിയും ഭരണം നടത്തിയ കാലത്ത് സരബ്ജിത് സിങ്ങെന്ന ഗ്രാമീണനെ ജയിലറയില്‍ തല്ലിക്കൊന്ന് വമ്പ് കാട്ടിയ പാക്കിസ്ഥാന് മോദിയുഗത്തിന്റെ മാറ്റം മനസ്സിലായി വരുന്നതേ ഉള്ളൂ. രാജ്യത്തിനകത്തും പുറത്തും കുല്‍ഭൂഷണിന് വേണ്ടി മുറവിളി ഉയര്‍ന്നു. ഇന്ത്യാ -പാക്ക് പ്രശ്നം അന്താരാഷ്ട്രവല്ക്കരിക്കുന്നതിനെ എതിര്‍ത്തിരുന്ന അതേ ഭാരതം കുല്‍ഭൂഷണിന് വേണ്ടി അന്താരാഷ്ട്ര നീതിന്യായകോടതി കയറി. ലോകത്തിന് മുന്നില്‍ പാക്കിസ്ഥാന്റെ നുണക്കഥകള്‍ പൊളിച്ചടുക്കി. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നയതന്ത്രവേദികളില്‍ പാക്കിസ്ഥാന് കടുത്ത ഭാഷയില്‍ താക്കീത് നല്കി.
മതഭീകരതയുടെ വിളനിലമായി മാറിയ പാക്കിസ്ഥാന് ലോകസമാധാനത്തിന് ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അന്താരാഷ്ട്രവേദികളെ ബോധ്യപ്പെടുത്തി. നിരപരാധികളുടെ ചോര കുടിച്ച് ചിരകാലം നിലനില്ക്കാമെന്ന ഒരു ഭരണകൂട കുബുദ്ധിയാണ് കുല്ഭൂഷണ് അധ്യായത്തിലൂടെ തിരുത്തപ്പെടുന്നത്. കുലത്തിന് ഭൂഷണമായവനാണ് കുല്ഭൂഷണ്. പാക്കിസ്ഥാന്റെ അഹന്തയ്ക്ക് സാംഗ്ലിയുടെ മറുപടി. ഇച്ഛാശക്തിയുള്ള ഒരു സര്‍ക്കാരിന്റെ നയതന്ത്രവിജയം. പാക്കിസ്ഥാനെ ഇണക്കി നിര്‍ത്താനാവില്ല, അവസാനിപ്പിക്കാനേ സാധിക്കൂ എന്ന യാഥാര്‍ത്ഥ്യബോധത്തിലേക്കാണ് ഭാരതനയതന്ത്രവിജയം വിരല്‍ ചൂണ്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: