മക്കളെ, ദുഃഖവും നിരാശയും പേറിയാണ് നമ്മളില്‍ അധികം പേരും ഇന്നു ലോകത്തു ജീവിക്കുന്നത്. കഴിഞ്ഞതിനെക്കുറിച്ചും വരാന്‍പോകുന്നതിനെക്കുറിച്ചും ആധിപിടിച്ചു നമ്മള് കഴിയുന്നു. എവിടെയും നമുക്ക് പ്രശ്നങ്ങളാണ്. വീട്ടില്‍ പ്രശ്നം, ഓഫീസില്‍ പ്രശ്നം, ബന്ധുക്കളുമായും അയല്‍ക്കാരുമായും പ്രശ്നം. ഇതേക്കു റിച്ചെല്ലാം ചിന്തിച്ച് നീറിനീറി ആയുസ്സും ആരോഗ്യവും നശിച്ച് നമ്മള് രോഗികളായി മാറുന്നു.
നമ്മുടെ ഇത്തരം പ്രശ്നങ്ങള്‍ക്കെല്ലാം മൂല കാരണം നമുക്ക് നമ്മെക്കുറിച്ചുള്ള അജ്ഞതയാണ്. താന്‍ രാജാവാണെന്ന അറിവില്ലാത്ത ഒരു രാജാവിനെ ആരും അനുസരിക്കില്ല. രാജ്യ ഭരണം നിര്‍വ്വഹിക്കുവാനോ രാജകീയ സുഖങ്ങള്‍ അനുഭവിക്കുവാനോ അയാള്‍ക്കു കഴിയില്ല. ഇതുപോലെയുള്ള ഒരു സ്ഥിതിയിലാണ് നമ്മള് ഇന്ന്. നമ്മള് ആരെന്നോ നമ്മുടെ സ്വരൂപം എന്തെന്നോ നമുക്കറിയില്ല. അതുകാരണം നമ്മള് ശരീരമനോബുദ്ധികളുമായി താദാത്മ്യപ്പെട്ട് പലവിധ ദുഃഖങ്ങളില്‍ പെട്ട് ഉഴലുകയാണ്.
നമ്മള് പൂര്‍ണ്ണരാണെന്നും അപാരമായ ശാന്തിയും, ആനന്ദവുമാണ് നമ്മുടെ സ്വരൂപമെന്നും ആദ്ധ്യാത്മിക ശാസ്ത്രങ്ങള്‍ പറയുന്നു. എന്നാല്‍ അതറിയാതെ നമ്മള് സുഖവും സന്തോഷവും തേടി പരക്കം പായുകയാണ്. ഈ തെറ്റായ അറിവാണ് നമ്മുടെ എല്ലാ ദുഃഖത്തിനും കാരണം. അതുകൊണ്ടുതന്നെ ശരിയായ അറിവ് ഒന്നു മാത്രമാണ് നമ്മുടെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം. ”ഞാന്‍ യഥാര്‍ത്ഥത്തില്‍ ആരാണ്? എന്റെ സ്വരൂപം എന്താണ?” എന്നിങ്ങനെ ആത്മവിചാരം ചെയ്ത് നമ്മുടെ യഥാര്‍ത്ഥ സത്തയെ കണ്ടെത്തുന്ന മാര്‍ഗ്ഗമാണ് ജ്ഞാനമാര്‍ഗ്ഗം.
ഓരോ നിമിഷവും ശരീരത്തിലെ കോശങ്ങള്‍ നശിക്കുകയും പുതിയത് ഉണ്ടാകുകയും ചെയ്യുന്നു. അതുപോലെ നമ്മുടെ മനസ്സും സദാ മാറിക്കൊണ്ടിരിക്കുന്നു. വികാരവിചാരങ്ങള്‍ മാറിമാറി വരുന്നു. ബുദ്ധിയുടെ കഴിവുകളും മാറിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഈ മാറ്റങ്ങള്‍ക്കെല്ലാം നടുവില്‍ ‘ഞാന്‍’ എന്ന ബോധം മാറ്റമില്ലാതെ തുടരുന്നു. ജീവിതത്തില്‍ പല പല കാര്യങ്ങള്‍ അറിയുമ്പോഴും അതറിയുന്ന ‘ഞാന്‍’ മാറ്റമില്ലാതെ തുടരുന്നു. യഥാര്‍ത്ഥത്തില്‍ ശരീരമനോബുദ്ധികളില്‍ നിന്നും സ്വതന്ത്രമായൊരുണ്‍മ നമുക്കുണ്ടെന്ന് ഇതില്‍ നിന്നെല്ലാം മനസ്സിലാക്കാം. നമ്മള് നിത്യമുക്തരും ആനന്ദസ്വരൂപികളുമാണ്.
ഈ ജ്ഞാനം നമ്മളില്‍ ദൃശ്യമായാല്‍ എല്ലാ മതിഭ്രമങ്ങളും തീരും, എല്ലാ ദുഃഖങ്ങളും അവസാനിക്കും. ആയിരം വര്‍ഷം ഇരുളടഞ്ഞുകിടന്ന ഒരു മുറിയില്‍ ഒരു കൈത്തിരി കത്തിച്ചാല്‍ ആ ക്ഷണം തന്നെ ഇരുളകലും, പ്രകാശം പരക്കും. അതുപോലെ ജ്ഞാനം വരുമ്പോള്‍ അജ്ഞാനം നശിക്കുന്നു. ബന്ധനവും ദുഃഖവും ഒരു നിമിഷംകൊണ്ട് അപ്രത്യക്ഷമാകുന്നു.
ഒരിക്കല്‍ പ്രകാശത്തിന്റെ ലോകത്തിലെ രാജകുമാരനെ ഇരുട്ടിന്റെ ദേവത തട്ടിക്കൊണ്ടുപോയി, ഇരുട്ടറയില്‍ അടച്ചു. രാജകുമാരന് രക്ഷപ്പെടാതിരിക്കാന്‍ ചുറ്റും കാവല്ക്കാരെ നിര്‍ത്തി. എന്നാല്‍, ഭിത്തിയിലെ ഒരു ചെറിയ ദ്വാരത്തിലൂടെ സൂര്യന്റെ വെളിച്ചം ഉള്ളിലേയ്ക്ക് അരിച്ചിറങ്ങുന്നുണ്ടായിരുന്നു. ആ വെളിച്ചം അവനോടു പറഞ്ഞു, ”നീ നിന്റെ കിരീടവും രാജകീയ വസ്ത്രവുമെല്ലാം കാവല്‍ക്കാര്‍ക്ക് നല്‍കുക.
ധനമോഹികളായ അവര്‍ നിന്നെ പുറുത്തു കടത്തും.” തന്റെ ആഭരണവും വസ്ത്രവും കീരിടവുമെല്ലാം കാവല്‍ക്കാര്‍ക്ക് നല്കി അവരെ പാട്ടിലാക്കി രാജകുമാരന് പുറത്തു കടന്നു. പുറത്തിറങ്ങിയ രാജകുമാരന് സൂര്യദേവന് ഒരു വാള് സമ്മാനിച്ചു. ആ വാളുകൊണ്ട് രാജകുമാരന് ഇരുട്ടിന്റെ ദേവതയെ വധിച്ചു. തിരിച്ച് പ്രകാശത്തിന്റെ ലോകത്തെത്തിയ കുമാരനെ രാജാവ് അഭിഷേകം ചെയ്ത് അടുത്ത രാജാവായി വാഴിച്ചു. ഈ കഥയിലെ ഇരുട്ടിന്റെ ദേവത അജ്ഞാനം തന്നെയാണ്. സൂര്യദേവന് ഗുരുവാണ്. ആഭരണങ്ങളും വസ്ത്രങ്ങളും കാമനകളുടെ പ്രതീകങ്ങളാണ്. സൂര്യന് നല്കിയ വാള് ജ്ഞാനമാണ്. ഗുരൂപദേശം കേട്ട് വിഷയങ്ങളിലുള്ള ഭ്രമം വെടിഞ്ഞ് ജ്ഞാനത്താല്‍ ശിഷ്യന് അജ്ഞാനത്തെ ജയിച്ചു എന്നു താല്പര്യം.
ആത്മാനുഭവം എന്നത് വാസ്തവത്തില്‍ നേടിയെടുക്കേണ്ട ഒരു കാര്യമല്ല. അത് എന്നും ഉള്ളതാണ്. നമ്മള് ആ സത്യവസ്തു തന്നെയാണ്. എന്നാല്‍ അജ്ഞാനം ഈ ആത്മാനുഭവത്തെ നമ്മളില്‍ നിന്നും മറച്ചിരിക്കുന്നു. മേഘത്തിന് സൂര്യനെ മറയ്ക്കാന്‍ കഴിയില്ലെങ്കിലും നമ്മുടെ കണ്ണിനെ മറയ്ക്കാന്‍ സാധിക്കുന്നതുപോലെയാണിത്.
ഒരു കുട്ടി തനിക്കിഷ്ടപ്പെട്ട ഒരു പാവയെ ചൊല്ലി മറ്റൊരു കുട്ടിയുമായി വഴക്കടിച്ചു. ഒടുവില്‍ വലിയ കരച്ചിലും ബഹളവുമായി. കരഞ്ഞു കരഞ്ഞ് പാവ കൈയില്‍ വെച്ചിരുന്ന കുട്ടി ഉറങ്ങിപ്പോയി. ഉറക്കത്തില്‍ പാവ കൈയില്‍ നിന്നും ഊര്‍ന്നു വീണു. മറ്റേ കുട്ടി അതെടുത്തുകൊണ്ടു പോവുകയും ചെയ്തു. എന്നാല്‍ ഉറക്കത്തിലായ കുട്ടി ഒന്നും അറിയാതെ, അല്ലലില്ലാതെ വളരെ ശാന്തമായാണ് ഉറങ്ങുന്നത്. കാരണം ഉറക്കത്തില്‍ താന്‍ മാത്രമേ ഉള്ളൂ. അതിനാല്‍ അവിടെ ശാന്തിയുണ്ട്, ആനന്ദമുണ്ട്. അതേസമയം ഉണരുമ്പോള്‍ രണ്ടെന്ന ബോധം വരുന്നു. ഞാനെന്നും എന്റേതെന്നുമുള്ള ബോധം വരുന്നു. പിന്നെ ആഗ്രഹമായി, ദുഃഖമായി.
അതിനാല്‍ ഉറക്കത്തില്‍ അദ്വൈത ബോധം ഉണ്ടായതുപോലെ ഉണര്‍ന്നിരുന്ന് നാനാത്വത്തെ അറിയുമ്പോഴും തന്നില്‍ നിന്ന് അന്യമായി ഒന്നുമില്ലെന്ന് ബോധിക്കണം. ആ ബോധം ദൃശ്യമായാല്‍ ലോകജീവിതത്തിലെ ഒരു പ്രശ്നത്തിനും നമ്മുടെ ഉള്ളിലെ ശാന്തിക്ക് ഒരു ഭംഗവും വരുത്താന്‍ സാധിക്കില്ല. യഥാര്‍ത്ഥ ജ്ഞാനം നേടി ഈ നിത്യാനന്ദത്തിലേയ്ക്കുയരുന്ന മാര്‍ഗ്ഗമാണ് ജ്ഞാനയോഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: