”ആകാരഗുണം. തികഞ്ഞ വടിവൊത്ത സുന്ദരശരീരം. സുവര്‍ണ്ണ വര്‍ണം. ചേതസ്സുമാകര്ഷകമായ പുഞ്ചിരി. അന്തസ്സും ആഭിജാത്യവും ചേര്‍ന്ന വാക്കും നോക്കും നടത്തവും. അക്ഷോഭ്യമെങ്കിലും ആര്‍ദ്രമായ ഹൃദയം. അനാസക്തമെങ്കിലും ലോകക്ഷേമതല്പരമായ മനസ്സ്. കര്‍മ്മകുശലവും വിചാരപുഷ്പകലവുമായ വ്യക്തിത്വം. ഇവയെല്ലാം ഒത്തിണങ്ങിയ മഹാനായ ശ്രീമത് ഈശ്വരാനന്ദസ്വാമികള്‍.” ഈശ്വരാനന്ദസ്വാമികള്‍ സമാധിയായി മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് പ്രബുദ്ധകേരളം മാസികയില്‍ ശക്രാനന്ദസ്വാമികള്‍ എഴുതിയ ലേഖനം ആരംഭിക്കുന്നത് ഇപ്രകാരമാണ്.
കുട്ടനാട് താലൂക്കിലെ കാവാലം വില്ലേജില്‍ നാരകത്തറ ഗ്രാമത്തിലെ തുമ്പയില്‍ തറവാട്ടിലാണ് ഈശ്വരാനന്ദസ്വാമികള്‍ ജനിച്ചത്. തുമ്പയില്‍ പുതിയ വീട്ടുകാര്‍ സ്ഥലത്തെ ജന്മികുടുംബമായിരുന്നു. കരഭൂമി കൂടാതെ കൃഷിയിടങ്ങളും അവര്‍ക്ക് ധാരാളമുണ്ടായിരുന്നു. തിരുവിതാംകൂര്‍ മഹാരാജാവിന്റെ കണക്കുകള്‍ സൂക്ഷിക്കുന്ന സ്ഥാനം ഈ കുടുംബത്തിന് പണ്ടുമുതലേ ലഭിച്ചിരുന്നു. ”ടി.കെ” എന്ന സ്ഥാനപ്പേരിലാണ് ഈ കുടുംബക്കാര് പരക്കെ അറിയപ്പെട്ടിരുന്നത്.
പരമേശ്വരക്കുറുപ്പ് എന്നായിരുന്നു സ്വാമികളുടെ പൂര്‍വ്വാശ്രമനാമം. 1894 മെയ് 21 ന് (1069 എടവം 9) അദ്ദേഹം ഭൂജാതനായി. മാതാവ് ലക്ഷ്മിക്കെട്ടിലമ്മയും പിതാവ് വടക്കന്‍ കോട്ടയം പഴശ്ശി രാജകുടുംബത്തിലെ ശ്രീ കേരളവര്‍മ്മ രാജാവുമായിരുന്നു. അക്കാലത്ത് നാരകത്തറയില്‍ പ്രൈമറി സ്കൂള്‍ ഇല്ലാതിരുന്നതുകൊണ്ട് മലബാറിലെ കൂത്തുപറമ്പിലാണ് പരമേശ്വരന്റെ പ്രാഥമിക വിദ്യാഭ്യാസം നടന്നത്. വിദ്യാഭ്യാസത്തിന്റെ വിലയറിഞ്ഞ പരമേശ്വരന് ജന്മനാട്ടിലെ വളരുന്ന തലമുറക്കായി ഒരു പ്രൈമറി വിദ്യാലയം ആരംഭിച്ചു. പിന്നീടത് സര്‍ക്കാരിന് വിട്ടുകൊടുക്കുകയാണുണ്ടായത്. കൂത്തുപറമ്പു കൂടാതെ തലവടി, മാന്നാര്‍, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ പരമേശ്വരന് വിദ്യാഭ്യാസം തുടര്‍ന്നു. മദിരാശിയിലെ പച്ചയ്യപ്പാസ് കോളേജിലാണ് ബിരുദപഠനം പൂര്‍ത്തിയാക്കിയത്. മരുമകനെ വക്കീലാക്കണമെന്നുള്ളത് പരമേശ്വരന്റെ അമ്മാവന്റെ വലിയൊരു ആഗ്രഹമായിരുന്നു.
ആ ആഗ്രഹസാക്ഷാല്‍ക്കാരത്തിനായി മദ്രാസ് ലോ കോളേജില്‍ ചേര്‍ന്ന് പഠനം തുടര്‍ന്നു. ഇക്കാലത്ത്മദ്രാസിലെ മൈലാപ്പൂര് മഠം സന്ദര്‍ശിക്കുന്നത് പരമേശ്വരന് പതിവാക്കിയിരുന്നു.
ഇതിനുമുമ്പേ പരമേശ്വരന് തിരുവനന്തപുരത്തെ നെട്ടയം ശ്രീരാമകൃഷ്ണാശ്രമത്തില്വച്ച് ശ്രീമദ് നിര്‍മ്മലാനന്ദസ്വാമികളെ ദര്‍ശിക്കുകയുണ്ടായിട്ടുണ്ട്. നിര്‍മ്മലാനന്ദസ്വാമികളെക്കുറിച്ച് ഈശ്വരാനന്ദസ്വാമികള്‍ ഇപ്രകാരം എഴുതിയിരിക്കുന്നു, ”ശ്രീ സ്വാമിജിയുമായുള്ള ഒരു സംഭാഷണം എന്റെ ഓര്‍മ്മയില്‍ വരുന്നു. അദ്ദേഹം ഞങ്ങളൊരുമിച്ച് ഒരു ദിവസം തിരുവനന്തപുരത്തുള്ള ‘പ്രബുദ്ധകേരളം’ ഓഫീസില്‍ ഇരിക്കുമ്പോള്‍, ”ശ്രീരാമകൃഷ്ണന് ഒരു അവതാരമാണോ?” എന്ന് ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു. ”ശ്രീ വിവേകാനന്ദസ്വാമികളാണ് അവതാരം. ശ്രീരാമകൃഷ്ണദേവനോ, ആ അവതാരത്തിന് ഇടം നല്കിയ ജേതസ്സും മഹാതത്വവുമാണ്” എന്ന് സ്വാമിജി മറുപടി പറഞ്ഞു. എന്നിട്ട് അല്പനേരം അദ്ദേഹം മൗനമായിരുന്ന് കണ്ണുനീര് പൊഴിക്കുന്നത് കാണായി. ആ ഭാവാവേശത്തില്‍ സ്വാമിജിയെ കണ്ടതുകൊണ്ട് പിന്നെ ഞാന്‍ ചോദ്യം ഉന്നയിച്ച് അലട്ടിയില്ല.
എന്റെ കോളേജ് വിദ്യാഭ്യാസകാലത്തെ മറ്റൊരു സംഭവം. തിരുവനന്തപുരത്തെ നെട്ടയം ആശ്രമത്തിന് അടിക്കല്ലിടാന്‍ ശ്രീമദ് ബ്രഹ്മാനന്ദസ്വാമികള്‍ അവിടെ എത്തിയ ദിവസം നിര്‍മ്മലാനന്ദസ്വാമികളുമായി ഏതോ ഒരു വിഷയത്തെപ്പറ്റി ഞാന്‍ ചൂടേറിയ വാദപ്രതിവാദം നടത്തുകയുണ്ടായി. ഞാനവിടെനിന്ന് പോയശേഷം നിര്മ്മലാനന്ദസ്വാമിജി പി. ശേഷാദ്രി അയ്യരോടായി, ”ഈ കുട്ടി നമ്മുടേതായിത്തീരും” എന്ന് പറഞ്ഞതായി കുറെക്കാലം കഴിഞ്ഞ് ശ്രീ അയ്യര്‍ എന്നോടു പറയുകയുണ്ടായി. ആ പ്രവചനം സത്യമായിതീര്‍ന്നിരിക്കുന്നു. (ശ്രീകൃഷ്ണതുളസി, പുറം 5).
നിര്‍മ്മലാനന്ദസ്വാമികളുടെ സന്തതസഹചാരിയും ബ്രഹ്മാനന്ദസ്വാമികളുടെ ശിഷ്യനുമായിരുന്ന ചേറുണ്ണി (ടി.കെ.സി. കുറുപ്പ്) പൂര്‍വ്വാശ്രമത്തില്‍ പരമേശ്വരക്കുറുപ്പിന്റെ അടുത്തൊരു ബന്ധുകൂടിയായിരുന്നു. ശാന്തന് മഹാരാജ് എന്ന് വിൡക്കപ്പെട്ടിരുന്ന സുഖാനന്ദസ്വാമികളുടെ കൂടെ 1920 ല്‍ പരമേശ്വരക്കുറുപ്പ് 23-ാമത്തെ വയസ്സില്‍, ബാംഗ്ലൂര്‍ ശ്രീരാമകൃഷ്ണമഠത്തില്‍ പോയി അവിടുത്തെ അന്തേവാസിയായിത്തീര്‍ന്നു. മദിരാശിയിലെ ലോ കോളേജില്‍ ചേര്‍ന്നിരുന്നെങ്കിലും പഠനം പൂര്‍ത്തിയാക്കാതെയാണ് ആശ്രമജീവിതത്തിലേക്ക് തിരിഞ്ഞത്. അക്കൊല്ലംതന്നെ തിരുവല്ലയിലേക്കും പിന്നീട് നെട്ടയം ആശ്രമത്തിലേക്കും വന്നു. അന്ന് അവിടെനിന്നും പ്രസിദ്ധപ്പെടുത്തിപ്പോന്ന പ്രബുദ്ധകേരളത്തിന്റെ ചുമതല (1920-23) ഏറ്റെടുത്തു. അക്കാലത്ത് പ്രബുദ്ധകേരളത്തിന്റെ പ്രചാരം വളരെയധികം വര്‍ധിച്ചു. നിരഞ്ജനാനന്ദസ്വാമികള്‍ വ്യാഖ്യാനിച്ച വിവേകാനന്ദസ്വാമികളുടെ ഭക്തിയോഗവും ശ്രീ പദ്മനാഭന്‍തമ്പി എഴുതിയ വിവേകാനന്ദസ്വാമികളുടെ ജീവചരിത്രവും പ്രബുദ്ധകേരളത്തിലൂടെ പരിഭാഷപ്പെടുത്തി പുസ്തകങ്ങളായി പ്രസിദ്ധീകരിക്കുകയുണ്ടായി.
1923 ല്‍ ബേലൂര്‍ മഠം സന്ദര്‍ശിച്ച് ശ്രീമദ് ശിവാനന്ദസ്വാമികളില്നിന്നും മന്ത്രദീക്ഷ സ്വീകരിച്ച് ബ്രഹ്മചര്യദീക്ഷിതനായി. ശിവാനന്ദസ്വാമികളില്നിന്നുംതന്നെയാണ് ഈശ്വരാനന്ദസ്വാമികളെന്ന നാമധേയത്തില്‍ സന്ന്യാസദീക്ഷയും സ്വീകരിച്ചത്. സന്ന്യാസത്തിനുശേഷം കുറച്ചുകാലം നെട്ടയം ആശ്രമത്തില്‍ സേവനം അനുഷ്ഠിച്ചു. തുടര്‍ന്ന് കൊയിലാണ്ടി, മദിരാശി, ഊട്ടി, രാജ്കോട്ട്, കാഞ്ചീപുരം തുടങ്ങിയ ആശ്രമങ്ങളില്‍ സേവനനിരതനായി. പിന്നീട് സുപ്രസിദ്ധ ദാര്‍ശനികനായ വി. സുബ്രഹ്മണ്യയ്യരുടെ നേതൃത്വത്തില്‍ ആരംഭിച്ച സ്റ്റഡി സര്‍ക്കിളില്‍ ചേരുവാനായി മൈസൂര്‍ ശ്രീരാമകൃഷ്ണാശ്രമത്തില്‍ വന്നു. ആശ്രമത്തിന്റെ അന്നത്തെ അധ്യക്ഷനായിരുന്ന സിദ്ധേശ്വരാനന്ദസ്വാമികള് വേദാന്തപ്രചാരണത്തിനായി ഫ്രാന്‍സിലേക്ക് പോയപ്പോള്‍ ഈശ്വരാനന്ദസ്വാമികളെ മൈസൂര്‍ ആശ്രമത്തിന്റെ അധ്യക്ഷനായി നിയോഗിച്ചു.
തുടര്‍ന്ന് കാഞ്ചീപുരം ആശ്രമത്തിന്റെ അധ്യക്ഷനായി. കാഞ്ചീപുരത്തുനിന്നും പുറനാട്ടുകര ശ്രീരാമകൃഷ്ണമഠം അധ്യക്ഷനായി. 1942 ലാണ് സ്വാമികള്‍ നിയമിതനായത്. 1942 മുതല്‍ 73 വരെ നീണ്ട 31 വര്‍ഷക്കാലം തൃശൂര്‍ ആശ്രമത്തെയും അതിന്റെ വിവിധ പ്രവര്‍ത്തനപരിപാടികളെയും വളരെ പ്രശംസനീയമാംവണ്ണം വളര്‍ത്തിയെടുത്ത ഈശ്വരാനന്ദസ്വാമികള്‍ ഇവിടുത്തെ ശ്രീരാമകൃഷ്ണമഠത്തെ സംബന്ധിച്ചിടത്തോളം ത്യാഗീശാനന്ദസ്വാമികളെപ്പോലെ തന്നെ എന്നും പ്രാതഃസ്മരണീയനാണ്.
ഈശ്വരാനന്ദസ്വാമികള്‍ക്ക് ശേഷം പുറനാട്ടുകര ശ്രീരാമകൃഷ്ണമഠത്തിന്റെ അധ്യക്ഷനായിത്തീര്‍ന്ന ശക്രാനന്ദസ്വാമികള്‍ സ്വാമികളെക്കുറിച്ച് അനുസ്മരിച്ചുകൊണ്ട് പ്രബുദ്ധകേരളം മാസികയില്‍ എഴുതിയിട്ടുള്ളത് ഇപ്രകാരമാണ്, ”ഈശ്വരാനന്ദസ്വാമികളുടെ ഭരണസാരഥ്യം മുപ്പതിലേറെ കൊല്ലങ്ങള്‍ തുടര്‍ച്ചയായി ലഭിക്കുവാനിടയായത് വിലങ്ങന്‍ ശ്രീരാമകൃഷ്ണാശ്രമത്തിന്റെ വലിയ ഭാഗ്യമായിരുന്നു. സാമ്പത്തികവും ഭരണപരവുമായ വളരെ പ്രതികൂലമായ സാഹചര്യങ്ങളോടുകൂടിയ ഒരു കാലഘട്ടത്തിലാണ് സ്വാമിജി ഈ സ്ഥാപനത്തിന്റെ ചുമതല ഏറ്റെടുത്തത്. ഒട്ടൊരു ആശങ്കയോടും ഭയപ്പാടോടും കൂടിയാണ് അന്നദ്ദേഹം അത് സ്വീകരിച്ചത്.
രാമകൃഷ്ണസംഘത്തിന്റെ അന്നത്തെ അധ്യക്ഷനായ പരമപൂജനീയ ശ്രീ വീരേശ്വരാനന്ദസ്വാമികള് കൂടെ വന്ന് ഈ ആശ്രമത്തിന്റെ ചുമതലകള്‍ ഏല്‍പ്പിച്ചുകൊടുത്തുകൊണ്ട് ഇപ്രകാരം പറഞ്ഞതായി സ്വാമിജി ഒരിക്കല്‍ എന്നോടു പറഞ്ഞു,””Don’t fear, Guru Maharaj will bless you with all success.’ ശ്രീമത് വീരേശ്വരാനന്ദസ്വാമികളുടെ ആശീര്‍വാദം പൂര്‍ണ്ണമായും സഫലമായി എന്ന് പിന്നീട് കാലം തെളിയിച്ചു. ഈ രണ്ട് സ്വാമിമാര്‍ തമ്മിലുണ്ടായിരുന്ന പരസ്മര സ്നേഹാദരങ്ങള്‍ ഒടുവില്‍ അവര്‍ തമ്മില്‍ 1976 ഏപ്രില്‍ മാസത്തില്‍ കാലടിയില്‍വച്ച് കണ്ടുപിരിഞ്ഞപ്പോള്‍ വ്യക്തമായി കാണാമായിരുന്നു. വിലങ്ങന്‍ ശ്രീരാമകൃഷ്ണമഠത്തിന്റെയും അതിന്റെ ഭാഗമായി തുടങ്ങിയ ശാരദാമന്ദിരത്തിന്റെയും മറ്റു സ്ഥാപനങ്ങളുടെയും ഇന്നത്തെ നിലയിലുണ്ടായ വളര്‍ച്ചക്കെല്ലാം പ്രധാന ഹേതുഭൂതന് ഈശ്വരാനന്ദസ്വാമികളാകുന്നു.”
ശ്രീരാമകൃഷ്ണ-വിവേകാനന്ദ സന്ദേശപ്രചാരണത്തിനായി ഈശ്വരാനന്ദസ്വാമികള്‍ 1964 ല്‍ ഒരു പ്രസ്സ് സ്വന്തമായി വാങ്ങുകയും ‘പ്രബുദ്ധകേരള’ത്തിന്റെ പ്രസിദ്ധീകരണം വീണ്ടും ഏറ്റെടുക്കുകയും ചെയ്തു. അങ്ങനെ തന്റെ സന്ന്യാസജീവിതത്തിന്റെ ആരംഭത്തിലും അവസാനത്തിലും പ്രബുദ്ധകേരളമായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധാകേന്ദ്രമായത്. പുറനാട്ടുകര ശ്രീരാമകൃഷ്ണമഠത്തിന്റെ കേന്ദ്രബിന്ദുവായി പ്രശോഭിക്കുന്ന മനോഹരമായ ശ്രീരാമകൃഷ്ണക്ഷേത്രം നിര്‍മിക്കപ്പെട്ടത് സ്വാമികളുടെ കാലഘട്ടത്തിലായിരുന്നു. അദ്ദേഹത്തിന്റെ ശ്രീരാമകൃഷ്ണഭക്തിയുടെ സമൂര്ത്തപ്രതീകമായി ഈ ശ്രീരാമകൃഷ്ണക്ഷേത്രം നിലകൊള്ളുന്നു. പുറനാട്ടുകരയില്‍ ശ്രീശാരദാമഠം ആരംഭിക്കുന്നതിനുള്ള ആദ്ധ്യാത്മിക നേതൃത്വം നല്കിയതും ഈശ്വരാനന്ദസ്വാമികളാണ്. 1948 ജനുവരി 1 നാണ് ശ്രീശാരദാമഠം ഇപ്പോള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്ത് പ്രവര്‍ത്തനമാരംഭിച്ചത്. അതിനുമുമ്പ് ‘മാതൃമന്ദിരം’ എന്ന പേരില്‍ നടന്നിരുന്ന സ്ത്രീജനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്കിയതും സ്വാമികളായിരുന്നു.
ഭാഗപ്രകാരം കിട്ടിയ കുടുംബസ്വത്ത് സ്വാമികള്‍ തിരുവല്ല ശ്രീരാമകൃഷ്ണമഠത്തിന്റെ നിത്യനിദാനചെലവുകള്‍ക്കായി സമര്‍പ്പിക്കുകയാണ് ചെയ്തത്. ആത്മീയജീവിതത്തിലേക്കുള്ള തന്റെ മാര്‍ഗ്ഗദര്‍ശിയായിരുന്ന സുഖാനന്ദസ്വാമികള്‍, കാഞ്ചീപുരം ശ്രീരാമകൃഷ്ണമഠത്തിന്റെ അധ്യക്ഷനായിരിക്കുമ്പോഴുണ്ടായ ദാരുണമരണം ഈശ്വരാനന്ദസ്വാമികള്‍ക്ക് വലിയൊരു ആഘാതമായിരുന്നു. അതുകൂടാതെ അര്‍ബുദരോഗവും അദ്ദേഹത്തെ ശരീരത്യാഗത്തിലേക്ക് നയിച്ചുവെങ്കിലും അക്കാലങ്ങൡലും അദ്ദേഹം പ്രസന്നവദനനായാണ് ഏവര്‍ക്കും അനുഭവപ്പെട്ടത്. 1976 ഏപ്രില്‍ 29 ന് ഈശ്വരാനന്ദസ്വാമികള്‍ 81-ാമത്തെ വയസ്സില്‍ മഹാസമാധി പ്രാപിച്ചു. സ്വാമികളുടെ സമാധിക്കുശേഷം ‘ഈശ്വരാനന്ദസ്വാമി സ്മാരകനിധി’ എന്ന പേരില്‍ നിര്‍ധനരായ വിദ്യാര്‍ത്ഥികളെ സഹായിക്കുവാനായി തൃശൂര്‍ ശ്രീരാമകൃഷ്ണമഠം സാമ്പത്തികസസമാഹരണം നടത്തുകയുണ്ടായി.
“”God Realisation Through Reason” എന്നൊരു പുസ്തകം സ്വാമികള്‍ രചിക്കുകയുണ്ടായി. ”ഈശ്വരസാക്ഷാത്കാരം യുക്തിചിന്തയിലൂടെ” എന്ന പേരില്‍ അത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയുമുണ്ടായി. സുഷുപ്തി അനുഭവത്തിലൂടെ ബ്രഹ്മാനന്ദാനഭൂതി ഓരോരുത്തര്‍ക്കും എന്നും കൈവരുന്നുണ്ടെന്നും വിചാരമാര്‍ഗ്ഗത്തിലൂടെ അത് സാക്ഷാത്കരിക്കുകയാണ് വേണ്ടതെന്നും വിശദമായി വിവരിക്കുന്നു ഇൗ പുസ്തകത്തില്‍. പരമപുരുഷാര്ത്ഥത്തിലേക്ക് നയിക്കുന്ന തത്വജ്ഞാനത്തെക്കുറിച്ച് സ്വാമികള്‍ പ്രമാണസഹിതം യുക്തിയുക്തമായി പ്രതിപാദിച്ചിരിക്കുന്നു ഈ ഗ്രന്ഥത്തില്‍.
മറ്റുള്ളവരുടെ വ്യക്തിത്വത്തെ മാനിച്ചുള്ള ഉദാരമായ പെരുമാറ്റം ഈശ്വരാനന്ദസ്വാമികളെ ഏവരുടെയും ഉറ്റമിത്രമാക്കി മാറ്റിയിരുന്നു. ഏവരേയും ശിഷ്യരേക്കാളുപരി സുഹൃത്തുക്കളായി കാണാനുള്ള അദ്ദേഹത്തിന്റെ സമദര്‍ശിത്വം എല്ലാവരാലും അംഗീകരിക്കപ്പെട്ടിരുന്നു. ആശ്രമത്തിന്റെ അധ്യക്ഷനായി നിയമിക്കപ്പെട്ടു. തുടര്‍ന്ന് കാഞ്ചീപുരം രാമകൃഷ്ണാശ്രമത്തിന്റെ അധ്യക്ഷനായി.
9446152044
പ്രതികരിക്കാൻ ഇവിടെ എഴുതുക: