1200 വര്‍ഷത്തെ നീണ്ട അടിമത്തത്തില്‍ നിന്ന് ഭാരതം ഉണരുന്നതിന്റെ പ്രതീകമാണ് സോമനാഥം എന്നാണ് പ്രഥമരാഷ്ട്രപതിയായ ഡോ.രാജേന്ദ്രപ്രസാദ് സൗരാഷ്ട്രയിലെ സോമനാഥത്തിന്റെ പുനഃപ്രതിഷ്ഠാവേളയില്‍ പറഞ്ഞത്. ആ സോമനാഥക്ഷേത്രത്തിന്റെ ട്രസ്റ്റ് നിയമാവലിയില്‍ 8-ാം വകുപ്പ് ഇതാണ്: (h) to allow non-Hindu visitors to visit Somnath Temple and have darshan of the deities in accordance with the rules and regulations that may from time to time be framed by the trustees provided that no such visitor shall be allowed personally to perform worship in the said Temple of Somnath”(page 178 Somnath-The Shrine Eternal-K.M. Munshi) അര്‍ത്ഥമിതാണ്. അഹിന്ദുസന്ദര്ശകന്മാരെ സോ്മനാഥം സന്ദര്‍ശിക്കാന്‍ അനുവദിക്കുന്നതാണ്. കാലാകാലം ട്രസ്റ്റിമാര്‍ എഴുതിയുണ്ടാക്കുന്ന ചിട്ടകളും ചട്ടങ്ങളും അനുസരിച്ച് ആ സന്ദര്‍ശകര്‍ക്ക് ക്ഷേത്രത്തിലും ഉപക്ഷേത്രത്തിലും ദര്‍ശനമാകാം. എന്നാലവരാരും തന്നെ അവിടെ തനിക്കു തനതായ ആരാധന നടത്തരുത്.
കെ.എം. മുന്‍ഷി കരടുതയ്യാറാക്കിയതും സര്‍ദാര്‍ പട്ടേല്‍ വെടിപ്പാക്കിയതുമായ നിയമാവലിയിലാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്. സൂക്ഷ്മമായി പരിശോധിച്ചാല്‍ നമ്മുടെ സമാജം ഓര്‍ത്തിരിക്കേണ്ട ചില കാര്യങ്ങള്‍ ഈ വകുപ്പിലടങ്ങിയിരിക്കുന്നതായി നമുക്ക് കാണാന്‍ കഴിയും. ഈ വകുപ്പ്, കാലം നമ്മുടെ മുന്നില്‍ നിരത്തിയ കര്ത്തവ്യത്തിന് സമാധാനം പറയുന്നുണ്ട്. 1 അഹിന്ദു സന്ദര്ശകന്മാര്ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാം. 2. എന്നാല്‍ ഈ വ്യവസ്ഥ ലോകാവസാനം വരെ തുടരണമെന്നില്ല. 3. കാലാകാലം അതായത് അനുഭവത്തിന്റെ മധുരവും കയ്പും നോക്കി, അതുമാറ്റാന്‍ ക്ഷേത്രയുടമകള്ക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കും. 4. അതിന് വിധേയമായിട്ടേ പിന്നെ ക്ഷേത്രത്തില്‍ കടക്കാനോ കടക്കാതിരിക്കാനോ പറ്റൂ. 5. കടന്നവര്‍ക്കാര്‍ക്കും ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ ഉറപ്പുനല്‍കുന്ന ആരാധനാ സ്വാതന്ത്ര്യത്തിന്റെ പേരുപറഞ്ഞ് കുരിശു വരച്ച് മുട്ടുകുത്തി പ്രാര്‍ത്ഥിക്കാനോ നിസ്കരിക്കാനോ അധികാരവും അനുവാദവും ഉണ്ടായിരിക്കുന്നതല്ല. അങ്ങനെ ഉരുക്കുമനുഷ്യനായ ആ പ്രായോഗിക ബുദ്ധിശാലി സനാതന ധര്‍മ്മത്തിന്റെ സഹജമായ സഹിഷ്ണുതയുടെ വിശാലകവാടം തുടന്നിടവേ തന്നെ ചരിത്രം മറക്കാതെ കരുതല്‍ നടപടികള്‍ എടുത്തിരിക്കുന്നു.
ഇന്നത്തെ ആവശ്യം സോമനാഥങ്ങള് പെരുകട്ടെ, എല്ലാ ഹിന്ദുക്കളും പ്രായോഗികമതികളായ ഉരുക്കുമനുഷ്യരാകട്ടെ എന്നതാണ്. അപ്പോള്‍ മാത്രമേ ‘വിശ്വത്തെ ആര്യമാക്കുക”-(കൃണ്വന്തോ വിശ്വമാര്യം)എന്ന മാര്‍ഗ്ഗത്തില്‍ നമുക്ക് വീണ്ടും നടന്നുതുടങ്ങാന്‍ കഴിയൂ. ഭൂമി മുഴുവന്‍ കാശി (വാരാണസീ മേദിനീ) എന്ന ഋഷിവചനം അന്വര്‍ത്ഥമാക്കാന്‍ കഴിയൂ.
(ആര്‍എസ്എസ് അഖിലേന്ത്യാ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്. ഹരിയുടെ ‘ഇനി ഞാന്‍ ഉണരട്ടെ’ എന്ന പുസ്തകത്തില്‍നിന്ന് (തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: