തിരുവനന്തപുരം: കൃഷി, മൃഗസംരക്ഷണം, ക്ഷീര വികസനം എന്നീ വകുപ്പുകളിലെ ഫാം തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്ക്കരിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. സേവന വേതന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കുന്നതിന് രൂപീകരിച്ച സമിതി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഫാം തൊഴിലാളികളുടെ പെണ്മക്കളുടെ വിവാഹത്തിന് ധനസഹായ വായ്പ 30,000 രൂപയില്‍ നിന്ന് ഒരു ലക്ഷമായി വര്‍ദ്ധിപ്പിച്ചു.
സര്‍വ്വീസില്‍ ഇരിക്കുന്ന തൊഴിലാളികളുടെ മരണാനന്തര ചെലവായ പലിശരഹിത അഡ്വാന്‍സ് 5,000ല്‍ നിന്ന് 7,000 രൂപയാക്കി ഉയര്‍ത്തി.
ഫാം തൊഴിലാളികളുടെ ശമ്പളത്തിലും കാര്യമായി പരിഷ്കരണം ഉണ്ടായി. 8500-13210 വരെയായിരുന്ന ശമ്പള സ്കെയില്‍ 16500-35700 രൂപയാക്കി പരിഷ്ക്കരിച്ചു. 9940-16580 വരെയായിരുന്ന സ്കെയില്‍ 19000-43600 രൂപയാക്കി. അഞ്ച് വര്‍ഷം വരെ സര്‍വ്വീസിലുള്ള കാഷ്വല്‍ തൊഴിലാളികളുടെ വേതനം 340ല്‍ നിന്നും 650 ആയും അഞ്ചു വര്‍ഷം മുതല്‍ 15 വര്‍ഷം വരെ സര്‍വ്വീസുള്ളവര്‍ക്ക് 660 രൂപയായും 15 മുതല്‍ 20 വര്‍ഷം വരെയുള്ളവര്‍ക്ക് 670 രൂപയായും ഉയര്‍ത്തി. പുതുക്കിയ ശമ്പളം ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം ലഭിക്കും.
വീട്ടുവാടക ബത്ത, സിസിഎ, ഹില്‍ ട്രാക്ട് അലവന്‍സ്, യാത്രാ ബത്ത തുടങ്ങിയുള്ള അലവന്‍സുകളിലും വ്യത്യാസമുണ്ടായി. 1600 രൂപയായിരുന്ന യൂണിഫോം അലവന്‍സ് 2400 ആയും സ്കില്‍ഡ് അലവന്‍സ് പ്രതിദിനം അഞ്ച് രൂപയില്‍ നിന്ന് 20 രൂപയായും ഉയര്‍ത്തി. മെഡിക്കല്‍ റീഇബേഴ്സ്മെന്റില് മാറ്റമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: