തൊടുപുഴ: മൂന്നാറിലെ കൈയേറ്റങ്ങളും അനധികൃത നിര്‍മ്മാണങ്ങളും ഒഴിപ്പിക്കേണ്ട റവന്യൂ വകുപ്പും പോലീസും തമ്മില്‍ പോര് മുറുകി. ദേവികുളം സബ് കളക്ടറുടെ ഉത്തരവ് നടപ്പാക്കിയില്ലെന്നാരോപിച്ച് രണ്ട് എസ്ഐമാര്‍ക്ക് ജില്ലാകളക്ടര്‍ സമന്‍സ് അയച്ചതാണ് ഇരു ഡിപ്പാര്‍ട്ടുമെന്റുകളും തമ്മില്‍ ഏറ്റുമുട്ടലിന് വഴിവച്ചിരിക്കുന്നത്. ഏപ്രില്‍ 12ന് ദേവികുളത്ത് കൈയേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യൂ സംഘത്തെ സിപിഎമ്മുകാര്‍ തടഞ്ഞപ്പോള്‍ പോലീസ് ഇടപെടാതിരുന്നത് വിവാദമായിരുന്നു. ദേവികുളം എസ്ഐ സി.ജെ ജോണ്സണ്, അഡീഷണല്‍ എസ്.ഐ പുണ്യദാസ് എന്നിവരാണ് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നത്.
ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. സംഭവത്തെക്കുറിച്ച് ജില്ലാ പോലീസ് സൂപ്രണ്ടും സ്പെഷ്യല്‍ ബ്രാഞ്ചും തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പോലീസ് ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയിട്ടില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിനിടെയാണ് സംഭവസ്ഥലത്തുണ്ടായിരുന്ന ദേവികുളം എസ്.ഐക്കും അഡീഷണല്‍ എസ്.ഐക്കും കളക്ടര്‍ സമയന്‍സ് അയച്ച് 25ന് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
കൈയേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞ വ്യക്തികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന സബ് കളക്ടറുടെ നിര്‍ദ്ദേശം പാലിച്ചില്ലെന്നാണ്പോ ലീസുകാര്ക്കെതിരായുളള ആരോപണം. ജില്ലാകളക്ടറുടെ നടപടിയില്‍ പോലീസുകാര്ക്കിടെ അതൃപ്തി രൂപപ്പെട്ടിട്ടുണ്ട്. പ്രശ്നമുണ്ടാകുമെന്നുറപ്പുള്ളിടത്ത് പോലീസുകാരെ അറിയിക്കാതെ എത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ നടപടിയാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നാണ് ജില്ലാ പോലീസ് കണ്ടെത്തിയിരിക്കുന്നത്. കൈയേറ്റം ഒഴിപ്പിക്കലിന്റെ മുഖ്യ ചുമതലക്കാരനായ ദേവികുളം അഡീഷണല്‍ തഹസീല്‍ദാര്‍ ഷൈജു പി ജേക്കബ് കൈയേറ്റക്കാരുമായി പ്രശ്നം നടക്കുമ്പോള്‍ മൗനം പാലിക്കുകയായിരുന്നു.
പോലീസുകാരെ അറിയിക്കാതെ കൈയേറ്റമൊഴിപ്പിക്കാനെത്തി പ്രശ്നങ്ങളുണ്ടാക്കി കൈയേറ്റം ഒഴിപ്പിക്കല്‍ അവസാനിപ്പിച്ച് മടങ്ങുക എന്ന തന്ത്രമായിരുന്നു റവന്യൂ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. സിപിഎം സമരത്തിന്റെ സമയത്ത് സബ് കളക്ടറെ സിപിഎമ്മുകാര്‍ വഴിയില്‍ തടഞ്ഞപ്പോള്‍ പരാതിയില്ലെന്ന് പറഞ്ഞ സബ് കളക്ടര്‍ ദേവികുളം പ്രശ്നത്തില്‍ പോലീസിനെതിരെ നടപടിയാവശ്യപ്പെടാന്‍ തക്കകാരണമില്ലെന്നാണ് ഒരു വിഭാഗം പോലീസുകാര്‍ പറയുന്നത്.
പാപ്പാത്തിച്ചോലയില്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ പോയ സംഭവത്തില്‍ രണ്ട് മണിക്കൂറോളം ഉടുമ്പന്‍ചോല തഹസീല്‍ദാര്‍ സഞ്ചരിച്ചിരുന്ന ജീപ്പ് തടഞ്ഞിട്ട സംഭവത്തില്‍ പോലീസും റവന്യൂ വകുപ്പും അയഞ്ഞ സമീപനമാണ് സ്വീകരിച്ചത്. ഇത് സംബന്ധിച്ച് ശാന്തന്‍പാറ പോലീസെടുത്ത കേസ് എങ്ങുമെത്തിയില്ല. ജില്ലാ പോലീസ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് മറികടന്ന് രണ്ട് എസ്ഐ മാര്‍ക്ക് നോട്ടീസ് അയച്ച സംഭവം പോലീസ് സേനയ്ക്കുള്ളില്‍ അസ്വാരസ്യമുണ്ടാക്കിയിട്ടുണ്ട്. പോലീസും ജില്ലാ ഭരണകൂടവും വിവാദമുണ്ടാക്കി കൈയേറ്റക്കാരെ രക്ഷപ്പെടുത്താനുള്ള ഗൂഢനീക്കമാണ് നടത്തുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: