കണ്ണൂര്‍: ആര്‍എസ്എസ് രാമന്തളി മണ്ഡല് കാര്യവാഹ് കക്കംപാറയിലെ ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് അട്ടിമറിക്കാനും പ്രതികളെ രക്ഷിക്കാനും സിപിഎം നീക്കം. അറസ്റ്റിലായ പ്രതികളോട് പരസ്പര വിരുദ്ധവും തെറ്റായതുമായ മൊഴിനല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയത് സിപിഎമ്മുകാരനായ ഒരു അഭിഭാഷകനാണ്. തെറ്റായ മൊഴിയിലൂടെ പോലീസിനെ കബളിപ്പിച്ചതാണ് പ്രതികളില്‍ ഒരാള്‍ക്ക് വിദേശത്ത് കടക്കാന്‍ അവസരമൊരുക്കിയത്. അറസ്റ്റിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ കസ്റ്റഡിയിലെടുത്തിരുന്നെങ്കില്‍ നിരപരാധികള്‍ കേസില്‍ കുടുങ്ങാനും യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടാനുമുള്ള സാഹചര്യമുണ്ടാകുമായിരുന്നു. എന്നാല്‍ അറസ്റ്റിലായ പ്രതികളുടെ മൊഴികള്‍ക്കൊപ്പം ശാസ്ത്രീയമായ തെളിവുകളെ കൂടി അടിസ്ഥാനമാക്കി അന്വേഷണം മുന്നോട്ട് കൊണ്ടുപോയതാണ് യഥാര്‍ത്ഥ പ്രതികളെ തന്നെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യമൊരുക്കിയത്.
പ്രതികളില്‍ ഒരാളായ പ്രജീഷ് എന്ന അനിയന് കുട്ടന് കൊലപാതകത്തിന് ശേഷം ഗള്‍ഫിലേക്ക് കടന്നതായി പോലീസിന് വ്യക്തമായിട്ടുണ്ട്. ഇയാളെ ഇന്റര്‍ പോളിന്റെ സഹായത്തോടെ നാട്ടിലെത്തിക്കാനുള്ള നീക്കമാരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് നടന്ന കൂടുതല്‍ കേസുകളില്‍ പ്രജീഷ് പ്രതിയാണോയെന്ന് പോലീസിന് സംശയമുണ്ട്. കൃത്യമായ ഇടവേളകളില്‍ നാട്ടില്‍ വന്ന് അക്രമങ്ങള്‍ നടത്തി തിരികെ പോവുകയെന്നതാണ് ഇയാളുടെ രീതിയെന്നും സൂചനയുണ്ട്. പ്രജീഷിനെ നാട്ടിലെത്തിച്ച് പാസ്പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകള്‍ പരിശോധിച്ചാല്‍ മാത്രമേ കൂടുല്‍ തെളിവ് ലഭിക്കുകയുള്ളു. സമീപകാലത്ത് പയ്യന്നൂരിലും പരിസരപ്രദേശങ്ങളിലുമായി നിരവധി അക്രമ സംഭവങ്ങള്‍ നടന്നിട്ടുണ്ട്. ബിജു വധക്കേസിലെ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മിക്ക കേസുകളിലെയും യഥാര്‍ത്ഥ വസ്തുത പുറത്തുവരും.
കൊലപാതകവുമായി സിപിഎമ്മിന് ബന്ധമില്ലെന്നും ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രതികളില്‍ ചിലര്‍ സിപിഎം കേന്ദ്രങ്ങളിലാണ് ഒളിവില്‍ കഴിഞ്ഞതെന്നും സിപിഎമ്മിന്റെ പ്രമുഖനായ അഭിഭാഷകനാണ് പോലീസിന് ഏതുതരത്തിലുള്ളി മൊഴിയാണ് നല്‍കേണ്ടതെന്ന് പ്രതികള്‍ക്ക് ഉപദേശം നല്‍കിയതെന്നും വ്യക്തമായിട്ടുണ്ട്.
തെറ്റായ മൊഴിനല്‍കി കേസന്വേഷണം വഴിതിരിച്ച് വിടാനും അന്വേഷണ സംഘത്തെ ആശയക്കുഴപ്പത്തിലാക്കാനുമുള്ള ബോധപൂര്‍വ്വമായ നീക്കമാണ് സിപിഎം നടത്തുന്നത്. കേസില്‍ അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സിപിഎം സന്തത സഹചാരികളായ അഭിഭാഷകരാണ് പ്രതികള്‍ക്ക് വേണ്ടി ഹാജരായത്. കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് നേതൃത്വം ആവര്‍ത്തിച്ച് പറയുമ്പോഴും പ്രതികള്‍ക്ക് വേണ്ട എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നത് സിപിഎം തന്നെയാണ്. കേസന്വേഷണം അട്ടിമറിക്കാനും പാര്‍ട്ടിക്ക് താല്പര്യമുള്ള ചിലരെ രക്ഷിക്കാനും സിപിഎം നേതൃത്വം കൊലപാതകം നടന്നതിന് ശേഷം ശ്രമമാരംഭിച്ചിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ ഒരു ജില്ലാ നേതാവാണ് ഇതിന് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: