പയ്യന്നൂര്‍: ആര്‍എസ്എസ് രാമന്തളി മണ്ഡല് കാര്യവാഹ് കക്കംപാറയിലെ ചൂരക്കാട് ബിജുവിനെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണത്തിനായി കൂടുതല്‍ പോലീസുകാരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചു.
നിലവില്‍ കേസന്വേഷണത്തിന് നേതൃത്വം നല്കുന്ന തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ തന്നെ അന്വേഷണത്തിന്റെ ചുക്കാന്‍പിടിക്കും. അദ്ദേഹത്തെ കൂടാതെ പയ്യന്നൂര്‍ സിഐ എം.പി.ആസാദ്, തളിപ്പറമ്പ്സിഐ പി.കെ.സുധാകരന്, പയ്യാവൂര്‍ എസ്ഐ കുഞ്ഞിക്കണ്ണന്, പയ്യന്നൂര്‍ എസ്ഐ കെ.പി.ഷൈന്‍, തളിപ്പറമ്പ് സിഐ ഓഫീസിലെ എസ്ഐ പ്രഭാകരന്, പരിയാരം എസ്ഐ ബിനീഷ് എന്നിവര്‍ സംഘത്തിലുണ്ടാകും ഇതുകൂടാതെ എസ്പി, ഡിവൈഎസ്പിമാരുടെ ക്രൈം സ്ക്വാഡിലെ മുപ്പതോളം പോലീസുകാരും അന്വേഷണ സംഘത്തിലുണ്ടാകും. അതേസമയം ഗള്‍ഫിലേക്ക് കടന്ന പ്രതി പ്രജീഷ് എന്ന അനിയന്കുട്ടനുവേണ്ടി വിമാനത്താവളങ്ങളില്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പതിക്കും. ഇതിനുള്ള നടപട ക്രമങ്ങള്‍ക്ക് അന്വേഷണ സംഘം രൂപംനല്‍കിക്കഴിഞ്ഞു. രാജ്യത്തെ എല്ലാ വിമാനത്താവങ്ങള്‍ ക്കും പുറമെ വിദേശത്തെ വിമാനത്താവളങ്ങളിലും നോട്ടീസ് പതിക്കുന്നതോടെ പ്രതിയെ വേഗത്തില്‍ പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. പ്രജീഷിന്റെ മൊബൈ ല്‍ ഫോണ്‍ വിളികള്‍ അന്വേഷണ സംഘം പരിശോധിച്ചുകഴിഞ്ഞു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകുമെന്ന സൂചനയും പോലീസിനുണ്ട്. പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചവരെയും സംഭവത്തില്‍ ഗൂഡാലോചന നടത്തിയവരെയും കേസില്‍ പ്രതിചേര്‍ക്കുമെന്നാണ് പോലീസ് പറയുന്നതെങ്കിലും സിപിഎമ്മിന് ഒത്താശചെയ്യുന്ന പോലീസുദ്യോഗസ്ഥരും അന്വേഷണസംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ കേസന്വേഷണം അട്ടിമറിക്കാനാണ് അണിയറയില്‍ ശ്രമം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: