കണ്ണൂര്‍: ജില്ലയില്‍ അനധികൃത ലഹരി ഉപയോഗം കൂടിവരുന്നതായി എഡിഎമ്മിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ജനകീയ കമ്മിറ്റിയില്‍ വിലയിരുത്തല്‍. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 2,958 ലിറ്റര്‍ വാഷ്, 66 ലിറ്റര്‍ ചാരായം, 286 ലിറ്റര്‍ വിദേശമദ്യം, 284 ലിറ്റര്‍ മാഹി മദ്യം, 455 ഗ്രാം കഞ്ചാവ്, 23 കിലോ ഗ്രാം പാന്‍ മസാല, 8 ലിറ്റര്‍ ബിയര്‍ എന്നിവ പിടിച്ചെടുത്തതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി.വി സുരേന്ദ്രന് യോഗത്തെ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് 144 അബ്കാരി കേസുകള്‍, 23 എന്‍ഡിപിഎസ് കേസുകള്‍, 303 പുകയിലെ ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട കോട്പ കേസുകള്‍ എന്നിവ എടുത്തു. 135 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
വ്യാജമദ്യത്തിന്റെ ഉല്‍പ്പാദനവും വിതരണവും തടയുന്നതിന്റെ ഭാഗമായി ജില്ലയിലെ കള്ളുഷാപ്പുകളില്‍ 319ഉം, വിദേശ മദ്യ ഷോപ്പില്‍ 15ഉം ബിയര്‍, വൈന്‍ പാര്‍ലറുകളില്‍ 24ഉം പരിശോധനകള്‍ നടത്തിയതായും അദ്ദേഹം പറഞ്ഞു. 71 പഞ്ചായത്തുകളില്‍ ജനകീയ കമ്മിറ്റികള്‍ ചേര്‍ന്നു. ലഹരിക്കെതിരായ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി 23 വിദ്യാലയങ്ങളില്‍ നാടകവും സി.ഡി. പ്രദര്‍ശനവും പഠനക്ലാസ്സുകളും സംഘടിപ്പിച്ചു. ഒരു മാസത്തിനകം പുതുതായി 167 ലഹരിവിരുദ്ധ ക്ലബ്ബുകള്‍ രൂപീകരിച്ചതായും അദ്ദേഹം അറിയിച്ചു.
വേനലവധി കഴിഞ്ഞ് വിദ്യാലയങ്ങള്‍ തുറക്കാനിരിക്കെ വരുംദിനങ്ങളില്‍ എക്സൈസ് പരിശോധന കര്‍ശനമാക്കാന്‍ യോഗം തീരുമാനിച്ചു. ലഹരിക്കെതിരായ ബോധവല്‍ക്കരണം ശക്തിപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി.
യോഗത്തില്‍ പാനൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി റംല ടീച്ചര്‍, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് വി.വി.രവീന്ദ്രന്, പി.ടി.സുഗുണന്, എം.മുകുന്ദന് മാസ്റ്റര്‍, പ്രകാശന് ഒ.പി, പി.സൂര്യദാസ്, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: