ആലപ്പുഴ: ഇന്നലെ നടന്ന ജൂനിയര്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ പരീക്ഷ റോഡിലെ ഗതാഗതക്കുരുക്ക് മൂലം നൂറുകണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് എഴുതാന്‍ കഴിഞ്ഞില്ല. ജില്ലയുടെ തെക്കന്‍ പ്രദേശങ്ങളില്‍നിന്ന് ആലപ്പുഴയില്‍ പിഎസ്സി പരീക്ഷ എഴുതാനെത്തിയ ഉദ്യോഗാര്‍ത്ഥികളാണ് വെട്ടിലായത്.
ഹരിപ്പാട്, തോട്ടപ്പള്ളി ഭാഗങ്ങളില്‍ റോഡ്പണി നടക്കുന്നതും ആലപ്പുഴ നഗരത്തിലെ ഗതാഗതക്കുരുക്കുമാണ് ഉദ്യോഗാര്‍ത്ഥികളെ ചതിച്ചത്. രാവിലെ 10.15ന് കായംകുളത്തുനിന്ന് യാത്ര തിരിച്ചവര്ക്കുപോലും സമയത്ത് പരീക്ഷാകേന്ദ്രങ്ങളില്‍ എത്താന്‍ കഴിഞ്ഞില്ല.
തിരുവമ്പാടി ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായപ്പോള്‍ നഗരത്തിലെ പരീക്ഷാകേന്ദ്രങ്ങളിലേയ്ക്ക് ഉദ്യേഗാര്‍ത്ഥികള്‍ ഓട്ടോറിക്ഷ പിടിച്ചും ഓടിയെത്താനും ശ്രമിച്ചെങ്കിലും വിഫമായി. കൃത്യം 1.30ന് പരീക്ഷാഹാളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിയമം ഒട്ടേറെ ഉദ്യോഗാര്‍ത്ഥികള്‍ അഞ്ചു മിനിറ്റ് വൈകിയതനെ തുടര്‍ന്ന് പ്രവേശന കവാടം പൂട്ടി.
ഉദ്യോഗാര്‍ത്ഥികള്‍ കരഞ്ഞുപറഞ്ഞെങ്കിലും അധികൃതര്‍ പ്രവേശന കവാടം തുറന്നുകൊടുത്തില്ല. ആലപ്പുഴ ഗേള്‍സ് സ്കൂള്‍, ടിഡി സ്കൂള്‍, തുമ്പോളി തുടങ്ങി വിവിവ സ്കൂളുകളില്‍ ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധത്തിന് തുനിഞ്ഞു.
ആലപ്പുഴ നഗരത്തില്‍ ഇതിന് മുമ്പും ഗതാഗതക്കുരുക്കില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. വിഷയം പിഎസ്സിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: