ന്യൂദല്‍ഹി: ജയലളിതയുടെ അടുത്ത അനുയായിയും മുന്‍ മുഖ്യമന്ത്രിയുമായ പനീര്‍ശെല്‍വം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയത് ശ്രദ്ധേയമായി. സംസ്ഥാനത്തിന്റെ പ്രശ്നങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിക്കാനാണ് കൂടിക്കാഴ്ചയെന്ന് പനീര്‍ശെല്‍വം പ്രതികരിച്ചെങ്കിലും മുന്‍മുഖ്യമന്ത്രിയും അനുയായികളും ബിജെപിയിലേക്കെന്ന സൂചനകള്‍ കൂടിക്കാഴ്ചയോടെ ശക്തമായി.
എന്നാല്‍ രാഷ്ട്രീയ വിഷയങ്ങളൊന്നും കൂടിക്കാഴ്ചയില്‍ ഉന്നയിച്ചില്ലെന്ന് പനീര്‍ശെല്‍വം ചെന്നൈയില്‍ പറഞ്ഞു. സംസ്ഥാനത്തിനര്ഹതപ്പെട്ട കേന്ദ്രഫണ്ടുകള്‍ വേഗത്തില്‍ ലഭ്യമാക്കണമെന്ന ആവശ്യമാണ് പ്രധാനമന്ത്രിക്ക് മുന്നില്‍ വെച്ചതെന്നും പനീര്‍ശെല്‍വം പറഞ്ഞു.
മഴലഭ്യത തീരെ കുറഞ്ഞതോടെ കുടിവെള്ളം ലഭ്യമാക്കണമെന്ന ആവശ്യം പ്രധാനമന്ത്രിക്ക് മുന്നില്‍ വെച്ചെന്നും മുന്‍ മുഖ്യമന്ത്രി പറഞ്ഞു.
വരള്‍ച്ച ഗുരുതരമായി ബാധിച്ച കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് അടിയന്തര പ്രാധാന്യം കാണുമെന്ന് പ്രധാനമന്ത്രി ഉറപ്പു തന്നതായും പനീര്‍ശെല്‍വം അറിയിച്ചു. അതിനിടെ പനീര്‍ശെല്‍വവും മുഖ്യമന്ത്രി പളനിസ്വാമിയും തമ്മിലുള്ള സഖ്യ ചര്‍ച്ചകളും എഐഎഡിഎംകെയില്‍ സജീവമായിട്ടുണ്ട്. തമിഴ് രാഷ്ട്രീയത്തിലേക്കിറങ്ങാനുള്ള രജനീകാന്തിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണിത്.
പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള ആഗ്രഹമാണ് ഫാന്‍സ് അസോസിയേഷനുകള്‍ രജനീകാന്തിന് മുന്നില്‍ വെച്ചിരിക്കുന്നത്. അഞ്ചു ദിവസം നീണ്ട ഫാന്‍സ് അസോസിയേഷന് പരിപാടിക്ക് ശേഷം രജനീകാന്തിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് തമിഴ്നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: