ചാലക്കുടി: അതിരപ്പിള്ളി വിഷയത്തില്‍ സിപിഐ സംസ്ഥാന തീരുമാനത്തിനെതിരെ പരിയാരം പഞ്ചായത്തില്‍ സിപിഐ അംഗങ്ങള്‍. അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കൊണ്ടു വന്ന പ്രമേയത്തെ സിപിഎമ്മിന്റെ കൂടെ ചേര്‍ന്ന് സിപിഐയുടെ രണ്ട് അംഗങ്ങള്‍ എതിര്‍ക്കുകയായിരുന്നു.
പ്രമേയത്തിന് മേല്‍ വോട്ടെടുപ്പ് വേണമെന്ന പ്രതിപക്ഷ ആവശ്യം പ്രസിഡന്റ് ജെനീഷ് പി ജോസ് തള്ളിയതിനെ തുടര്‍ന്ന് പ്രതിപക്ഷം യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ കെ.ടി.വര്‍ഗ്ഗീസാണ് പ്രമേയം അവതരിപ്പിച്ചത്. പഞ്ചായത്ത് ഓഫീസിന് മുന്പില് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.
സിപിഐയിലെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി അശോകന്, സിന്ധു സോജന് എന്നിവരാണ് സിപിഐയുടെ സംസ്ഥാന നിലപാടിനെതിരെ സിപിഎമ്മിന്റെ കൂടെ ചേര്‍ന്ന് പ്രതിപക്ഷ ആവശ്യം തള്ളിയത്.
കഴിഞ്ഞയാഴ്ച അതിരപ്പിള്ളി പഞ്ചായത്തിലും പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഐ അംഗവുമായ കറുപ്പ സ്വാമി ഇതേ നിലപാട് സ്വീകരിച്ചിരുന്നു. സംസ്ഥാന ജില്ലാ നേതൃത്വം അതിരപ്പിള്ളി പദ്ധതിക്കെതിരെ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ സിപിഐ പ്രാദേശിക നേതൃത്വം പദ്ധതിക്കനുകൂലമായ നിലപാടെടുക്കുകയാണ്.
നേരത്തെ സിപിഐയുടെ കെഎസ്ഇബിയിലെ തൊഴിലാളി യൂണിയന് എ.ഐ.ടി.യു.സിയുടെ സമ്മേളനം അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പ്രദേശികമായി അതിരപ്പിള്ളി പദ്ധതി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളില്‍ കൊണ്ടു വരുന്ന പ്രമേയങ്ങളെ സിപിഐ അംഗങ്ങള്‍ എതിര്‍ക്കുകയാണ്.
ചാലക്കുടി നഗരസഭ, അതിരപ്പിള്ളി പഞ്ചായത്ത്, ഇപ്പോള്‍ പരിയാരം പഞ്ചായത്തിലും ഇതേ നിലപാടാണ് സിപിഎ അംഗങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: