ന്യൂദല്‍ഹി: ആസാമില്‍ അതിരൂക്ഷമായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് മുപ്പതിലേറെപ്പേര്‍ മരിച്ചതായും പത്തുലക്ഷത്തോളം ജനങ്ങള്‍ പലായനം ചെയ്തതായും റിപ്പോര്‍ട്ട്. ഒരു പതിറ്റാണ്ടിനിടയില്‍ സംസ്ഥാനത്തുണ്ടായ ഏറ്റവും ശക്തമായ വെള്ളപ്പൊക്കമാണിതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ ചേര്‍ന്ന പ്രത്യേക കേന്ദ്രസമിതി യോഗത്തിനുശേഷം സംസ്ഥാനത്തിന് സാധ്യമായ എല്ലാ സഹായങ്ങളും അനുവദിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്. കാബിനറ്റ് സെക്രട്ടറി അജിത് സേഥിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ആസാം ചീഫ് സെക്രട്ടറി പി.സി. ശര്‍മ്മ, സംസ്ഥാന സര്‍ക്കാരുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേനയും പങ്കെടുത്തു.
പ്രളയബാധിതര്‍ക്ക് ഒരുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കെടുതി, വെള്ളപ്പൊക്കം എന്നിവ മൂലം നിരവധി പേരാണ് അടുത്ത ദിവസങ്ങളിലായി ഉത്തരേന്ത്യയില്‍ മരണമടഞ്ഞിരിക്കുന്നത്.
വെള്ളപ്പൊക്കംമൂലം ആസാമില്‍ റെയില്‍വെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിട്ടുണ്ട്. ഭക്ഷ്യധാന്യങ്ങള്‍ ആവശ്യാനുസരണം സംസ്ഥാനത്ത് സംഭരിച്ചുവെച്ചിട്ടുള്ളതായി ഔദ്യോഗിക വക്താവ് അറിയിച്ചു. 548 ഉദ്യോഗസ്ഥരടങ്ങിയ ദേശീയ ദുരന്തനിവാരണ സേനയുടെ പതിനഞ്ചംഗ സംഘത്തെയും 60 ബോട്ടുകളും കഴിഞ്ഞ ദിവസം കേന്ദ്രം ആസാമിന് അനുവദിച്ചിരുന്നു. സംസ്ഥാനത്ത് 173 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രളയബാധിതര്‍ക്കായി നിര്‍മ്മിച്ചിട്ടുള്ളത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ നാവികസേനയും രംഗത്തെത്തിയിട്ടുണ്ട്.
22 ജില്ലകളിലെ 2,084 ഗ്രാമങ്ങളിലായി പതിനൊന്ന് ലക്ഷം ജനങ്ങളാണ് ഇതിനുമുമ്പ് അതിശക്തമായ വെള്ളപ്പൊക്ക ഭീഷണി നേരിട്ടതെന്നും 43,400 ഹെക്ടറോളം ഭക്ഷ്യധാന്യങ്ങള്‍ അന്ന് നശിച്ചുപോയതായും ഔദ്യോഗിക വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: