ന്യൂദല്‍ഹി: ചരക്കു സേവന നികുതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതി വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാക്കുമെന്ന വാദവുമായി ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക്. നികുതി കുറയുകയും അവശ്യവസ്തുക്കള്‍ക്കടക്കം വില കുറഞ്ഞ് സാധാരണക്കാരന് ഗുണകരമാകുന്ന പരിഷ്ക്കാരത്തെയാണ് ധനമന്ത്രി ഇപ്പോള്‍ തള്ളിപ്പറയുന്നത്.
ഓരോ ചരക്ക് ഇനങ്ങളുടേയും ഇപ്പോഴുള്ള നികുതികളും അവയുടെ പരമാവധി വില്‍പ്പന വിലയും കേന്ദ്രം പട്ടികയാക്കി പ്രസിദ്ധപ്പെടുത്തണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു. നാലിനം പൊതു നിരക്കുകളാണ് നിശ്ചയിച്ചിട്ടുള്ളത്. അഞ്ച്, 12, 18, 28 ശതമാനം വീതം. നിലവിലുള്ള നിരക്കുകളേക്കാള്‍ താഴ്ന്ന നികുതിയാണ് ഓരോ വിഭാഗത്തിലും വരുന്നത്. അതിനാല്‍ തന്നെ പഴയ വരുമാനം സംസ്ഥാനങ്ങള്‍ക്ക് ലഭിക്കില്ല. രണ്ടക്ക ക്ലാസിഫിക്കേഷനിലുള്ള 1200 ചരക്കുകളില്‍ കേരളത്തില്‍ 200 എണ്ണമേ വരൂ. ബാക്കിയുള്ള 1000 എണ്ണത്തിന് 14.5 ശതമാനം നികുതിയാണ് ഏര്‍പ്പെടുത്തുന്നത്. 200 ചരക്കുകള്‍ക്കു മാത്രമേ 28 ശതമാനം നികുതി ഈടാക്കൂ. ഇതിന്റെ പകുതിയാണ് കേരളത്തിനു ലഭിക്കുന്ന നികുതി വിഹിതം. ചുരുക്കത്തില്‍ 30 മുതല്‍ 40 ശതമാനം വരെ ഈ ഇനത്തില്‍ നികുതി കുറയും.
ജിഎസ്ടി നടപ്പാക്കുന്നതിന്റെ ഭാഗമായി നികുതിഭാരം കുറയുന്നത് എതിര്‍ക്കാനാകില്ല. പക്ഷേ, അതിന്റെ ഫലം പാവപ്പെട്ടവര്‍ക്കു ലഭിക്കണം. ജിഎസ്ടി നടപ്പാക്കുന്ന മുറയ്ക്ക് എംആര്‍പിയിലും ആനുപാതികമായ കുറവുണ്ടാകുമെന്ന് ഉറപ്പാക്കണം. പരമാവധി വില്‍പ്പന വിലയും നികുതികളും സംബന്ധിച്ച കണക്കുകളെല്ലാം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും ലഭ്യമാക്കണം. ഓരോ ചരക്കിനും നേരത്തെയുള്ള നികുതികളും എംആര്‍പിയും സംബന്ധിച്ച കാര്യങ്ങള്‍ വിതരണം ചെയ്യണം. വില കുറച്ചില്ലെങ്കില്‍ അത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കണം. ഈ വിഷയം ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ കേരളം ശക്തമായി ഉന്നയിച്ചു. ജൂണ്‍ മൂന്നിനുള്ള അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ഐസക്ക് പറഞ്ഞു.
ജൂലായ് ഒന്നു മുതല്‍ ചെക്പോസ്റ്റുകള്‍ നിര്‍ത്തലാക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. വാഹനം കടന്നു പോകുമ്പോള്‍ത്തന്നെ അതിന്റെ ഇന്‍വോയ്സ് ലഭ്യമാകത്തക്ക വിധത്തിലാണ് ക്രമീകരണം. ഇതിന് ഡിസംബര്‍ വരെ കാത്തിരിക്കണം. അതിനാല്‍ കേരളത്തിലെ ചെക്പോസ്റ്റുകള്‍ ജൂലായ് ഒന്നു മുതല്‍ അടയ്ക്കില്ലെന്നും ഐസക്ക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: