കൊല്ലം: പറക്കമുറ്റാത്ത രണ്ട് ആണ്മക്കളെയും കൊലപ്പെടുത്തിയ ശേഷം അച്ഛന് തൂങ്ങിമരിച്ചു. കാവനാട് അരവിള പള്ളിക്ക് സമീപം പുളിവിള കിഴക്കതില്‍ വീട്ടില്‍ അനില്‍ എന്ന അനിമോന്(40)ആണ് തൂങ്ങിമരിച്ചത്. മക്കളായ ആദര്‍ശ് (5), ദര്ശന് (2) എന്നിവരെ അടുക്കളമുറിക്ക് സമീപം മരിച്ച നിലയില്‍ കണ്ടെത്തി.
ബാത്ത് റൂമിലെ ബക്കറ്റില്‍ നിറച്ചിരുന്ന വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നു. ഇന്നലെ രാവിലെ എട്ടോടെയാണ് സംഭവം. അനിമോന്റെ ഭാര്യ ഡാലിയ രാവിലെ ആറിന് അരവിള പള്ളിയില്‍ കുര്‍ബാനയ്ക്ക് പോയി. സാധാരണ കുട്ടികളെ ഒപ്പം കൊണ്ടുപോകാറുണ്ടെങ്കിലും ചാറ്റല്‍മഴ ഉണ്ടായിരുന്നതിനാല്‍ ഉറക്കമുണര്ത്തിയില്ല. പള്ളിയിലെ പ്രാര്‍ത്ഥനക്ക് ശേഷം എട്ടുമണിയോടെ തിരിച്ചെത്തിയപ്പോള്‍ വീടിനകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ദീര്‍ഘനേരം തട്ടിവിളിച്ചിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ ബഹളമുണ്ടാക്കി നാട്ടുകാരെ വിളിച്ചുകൂട്ടി.
ഓടിക്കൂടിയ നാട്ടുകാര്‍ കതക് പൊളിച്ച് നടത്തിയ പരിശോധനയില്‍ കുട്ടികളുടെ മൃതദേഹം അടുക്കളമുറിയില്‍ കണ്ടെത്തി. കിടപ്പുമുറിയില്‍ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു അനിമോന്റെ മൃതദേഹം. സുഖമില്ലാത്ത ഞാന്‍ കുട്ടികളുമായി പോകുന്നു എന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ശക്തികുളങ്ങര പോലീസ് കേസെടുത്തു.
ദീര്‍ഘകാലമായി മാനസിക അസുഖത്തിന് ചികിത്സയിലാണ് അനിമോനെന്ന് ബന്ധുക്കള്‍ പറയുന്നു. മാതാപിതാക്കളായ യേശുദാസനും ത്രേസ്യയും രണ്ട് വര്‍ഷം മുമ്പ് മരിച്ചതോടെയാണ് അനിമോനില്‍ മാറ്റം പ്രകടമായത്. സഭയുമായി ബന്ധപ്പെട്ട് കുറച്ചുകാലം തൊടുപുഴയില്‍ ചികിത്സ നടത്തിയിട്ടുണ്ട്. കക്കവാരല്‍ തൊഴിലാളിയായ അനിമോനെ അസുഖം വന്നതിന് ശേഷം ജോലിക്ക് അയച്ചിട്ടില്ലെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: