തിരുവനന്തപുരം: അവധിയില്‍ പ്രവേശിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിര്‍ദ്ദേശിച്ച സെക്രട്ടറി വി.എസ്. ജയകുമാറിനെതിരെ വിജിലന്‍സ് പിടിമുറുക്കി. നിരവധി ആരോപണങ്ങളും അന്വേഷണ റിപ്പോര്‍ട്ടുകളുമാണ് ജയകുമാറിനെതിരെ നിലവിലുള്ളത്. വ്യാജ ബില്ലുകള്‍ ചമച്ച് ലക്ഷങ്ങള്‍ തട്ടിയെടുക്കല്‍, ശബരിമലയില്‍ അനധികൃതമായി പാത്രങ്ങള്‍ വാങ്ങിയത്, അതിനായി സമര്‍പ്പിച്ച 24 ലക്ഷത്തിന്റെ ബില്ലിലെ കൃത്രിമം, കുത്തകലേലത്തിലെ അഴിമതി തുടങ്ങി നിരവധി പരാതികളാണ് തെളിവുസഹിതം അന്വഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്.
അനധികൃത സ്വത്ത് സമ്പാദന കേസിലാണ് വിജിലന്‍സ് ജയകുമാറിന്റെ ആസ്തിയെ കുറിച്ചുള്ള വിശദീകരണം ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിരിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് ശബരിമല എക്സിക്യുട്ടീവ് ഓഫീസറായിരിക്കെ മണ്ഡല മകരവിളക്ക് കാലത്ത് ഒരുകോടി 87 ലക്ഷം രൂപയ്ക്ക് പാത്രങ്ങള്‍ വാങ്ങിയിരുന്നു. ഇതില്‍ ക്രമക്കേട് ഉണ്ടെന്ന ലോക്കല്‍ ഫണ്ട് ആഡിറ്റ് റിപ്പോര്‍ട്ട് ഹൈക്കോടതിയുടെ പരിഗണനയിലാണ്. പാത്രങ്ങളില്‍ 75 ശതമാനത്തോളം കാണാനില്ലെന്നും അന്യായമായി പാത്രങ്ങള്‍ വാങ്ങിയ തുക എക്സിക്യുട്ടീവ് ഓഫീസറില്‍ നിന്ന് ഈടാക്കണമെന്നും ലോക്കല്‍ ഓഡിറ്റ് വിഭാഗം ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതിലും ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തുന്നുണ്ട്.
2012ല്‍ ശബരിമലയില്‍ നടത്തിയ കുത്തക ലേലത്തില്‍ മൂന്നരക്കോടിയുടെ അഴിമതി ദേവസ്വം വിജിലന്‍സും റിട്ട. സെഷന്‍സ് ജഡ്ജ് പ്രേമചന്ദ്രനും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അഴിമതിയാരോപണത്തെപ്പറ്റി ദേവസ്വം വിജിലന്‍സിന്റെ അന്വേഷണം നടക്കവെ പുതിയ പാത്രങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട ഫയല്‍ ദേവസ്വം ആസ്ഥാന ഓഫീസില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായിരുന്നു. ജയകുമാര്‍ പമ്പ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരിക്കെ പമ്പയിലെ മെസ് നടത്തിപ്പുമായി ബന്ധപ്പെട്ടും ലക്ഷങ്ങളുടെ അഴിമതിയാരോപണം ഉയര്‍ന്നിരുന്നു. അന്വേഷണം നടക്കുന്നതിനിടെ ഇതുസംബന്ധിച്ച ഫയലും കാണാതായി.
ഈ റിപ്പേര്‍ട്ടുകളെല്ലാം നിലനില്‍ക്കെയാണ് മുന്‍ മന്ത്രി വി.എസ്.ശിവകുമാറിന്റെ സഹോദരന് കൂടിയായ ജയകുമാറിനെ ദേവസ്വം കമ്മീഷണര്‍ ആയി നിയമിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത്. ഇതിനെതിരെ ദേവസ്വം മന്ത്രിയും രംഗത്തെത്തിയിരുന്നു. വി.എസ്. ജയകുമാറിന്റെ ആസ്തി സംബന്ധിച്ച് വിജിലന്‍സ് കത്ത് അയച്ചതോടെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചു. ദേവസ്വം വിജിലന്‍സിനെ കൊണ്ട് അന്വേഷണം നടത്താനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം സ്ട്രോങ് റൂമില്‍ സൂക്ഷിച്ച സ്വര്‍ണ്ണം, വെള്ളിവകകള് അടിയന്തരമായി പരിശോധിച്ച് തിട്ടപ്പെടുത്താന്‍ തീരുമാനിച്ചു.
നിലവിലെ റിക്കാര്‍ഡുകള്‍ ശരിയായി പരിപാലിക്കാനും ഇവയുടെ ഡിജിറ്റല്‍ ഫോട്ടോയെടുത്ത് സൂക്ഷിക്കാനും തീരുമാനമുണ്ട്. സ്ട്രോങ് റൂമുകളില്‍ സുരക്ഷാ ഓഡിറ്റ് നടത്താനും തീരുമാനിച്ചു. ദേവസ്വം കമ്മീഷണര്‍, തിരുവാഭരണം കമ്മീഷണര്‍ എന്നിവര്‍ക്കാണ് ചുമതല. കണക്കെടുപ്പുകളും പരിശോധനയും അന്വേഷണങ്ങളും പൂര്‍ത്തിയാകുന്നതോടെ ജയകുമാര്‍ കുടുങ്ങിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: