മൂന്നുതവണ തലാഖ് പറഞ്ഞ് വിവാഹബന്ധം വേര്‍പെടുത്തുന്ന മുത്തലാഖ് എന്ന വിഷയത്തിന്മേല് സുപ്രീം കോടതിയില്‍ ഓള് ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് രണ്ടു വാദങ്ങളാണുന്നയിച്ചത്.
ഒന്ന്: മുത്തലാഖിനെ നിയമവിരുദ്ധമാക്കുന്നത് അള്ളാഹുവിനെ നിന്ദിക്കുന്നതിനു തുല്യമാകും. ഖുറാന് തിരുത്തുന്നതിലൂടെ മുസ്ലിങ്ങള്‍ പാപം ചെയ്തവരാകും.
രണ്ട്: മുസ്ലിം വ്യക്തിനിയമത്തില്‍ പെടുന്ന മുത്തലാഖിനു ഓരോ വ്യക്തിക്കും ഇഷ്ടപ്പെട്ട മതം സ്വീകരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ അനുച്ഛേദം 25 ന്റെ പരിരക്ഷയുണ്ട്.
നമുക്കാദ്യം രണ്ടാമത്തെ വാദം പരിശോധിക്കാം. ഓരോ ഇന്ത്യന്‍ പൗരനും ഇഷ്ടപ്പെട്ട മതത്തില്‍ വിശ്വസിക്കാനും അത് സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും ഉള്ള സ്വാതന്ത്ര്യം അനുച്ഛേദം 25 ഉറപ്പുനല്‍കുന്നുണ്ട്. പക്ഷേ ഈ സ്വാതന്ത്ര്യം രണ്ടു ഉപവകുപ്പുകള്‍ക്ക് വിധേയമാണ്.
25 (1) പറയുന്നത് മതസ്വാതന്ത്ര്യം പൊതുസമൂഹത്തിന്റെ ഘടനക്കും സദാചാരത്തിനും ആരോഗ്യത്തിനും എതിരാകരുതെന്നാണ്. മതസ്വാതന്ത്ര്യം പൗരന്മാരുടെ നന്മക്കായി നിയമനിര്‍മാണം നടത്തുന്നതില്‍നിന്ന് ഒരുതരത്തിലും ഭരണകൂടത്തെ തടയുന്ന തരത്തിലാകരുതെന്ന് 25(2) കൃത്യമായി പറയുന്നുണ്ട്.
അതായത് ഭരണഘടന മതവുമായി ബന്ധപ്പെട്ട അവകാശങ്ങളെ വളരെ കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്. മറ്റെല്ലാ മൗലികാവകാശങ്ങളേക്കാളും ഒരുപടി താഴെയാണ് മതവുമായി ബന്ധപ്പെട്ട അവകാശങ്ങള്‍. മുത്തലാഖ് നമ്മുടെ കാലഘട്ടത്തിന്റെ സാമൂഹികസദാചാരത്തിനോ ആരോഗ്യകരമായ മുന്നോട്ടുപോക്കിനോ നിരക്കുന്നതല്ല. അതിനാല്‍ ഓള് ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡിന്റെ വാദത്തിനു അനുച്ഛേദം 25-ന്റെ പിന്തുണ കിട്ടില്ല.
പൊതുജനനന്മക്ക് ഹാനികരമാകുന്ന മതാചാരങ്ങള്‍ക്ക് അനുച്ഛേദം 25-ന്റെ സംരക്ഷണം ലഭിക്കില്ല. ഉത്തരാഖണ്ഡില്‍ നിന്നുള്ള ഷയറാ ബാനു എന്ന സ്ത്രീ മുത്തലാഖിനെതിരെ കോടതിയെ സമീപിച്ചു. ഭരണഘടനപ്രകാരം മതസ്വാതന്ത്ര്യം മറ്റെല്ലാ മൗലികാവകാശങ്ങള്‍ക്കും വിധേയമാണ്. സമത്വം ഉറപ്പ് വരുത്തുന്ന അനുച്ഛേദം 14, അനുച്ഛേദം 25 നെ അതിവര്‍ത്തിക്കും. കാരണം തലാഖ് നിയമത്തിനു മുമ്പില്‍ എല്ലാവരും സമന്മാരാണെന്ന സങ്കല്പം അട്ടിമറിക്കപ്പെടുന്നു.
ഒന്ന്:അനുച്ഛേദം 25 മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നത് ഇന്ത്യന്‍ പൗരന്മാര്ക്കാണ്. മതസമൂഹങ്ങള്‍ക്കോ ഓള് ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്, ജാമിയത്ത് ഉലെമാ ഇ ഹിന്ദ് എന്നീ സംഘടനകള്‍ക്കോ അല്ല.
രണ്ട്: ഏതൊരു പൗരനും തനിക്കിഷ്ടപ്പെട്ട മതവിശ്വാസം ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം അനുച്ഛേദം 25 നല്‍കുന്നുണ്ട്.പക്ഷേ മതവിശ്വാസത്തിന് ആവശ്യമില്ലാത്ത ഏതെങ്കിലും ആചാരങ്ങള്‍ക്ക് അനുച്ഛേദം 25 സംരക്ഷണം നല്‍കുന്നുമില്ല. കോടതി മുത്തലാഖ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചാല്‍തന്നെ അത് മുസ്ലിം ജനതയുടെ മതവിശ്വാസത്തിന് ഒരുതരത്തിലും ഹാനികരമാകില്ല. മുത്തലാഖിനെ എതിര്‍ക്കുന്നതിലൂടെ തങ്ങള്‍ എന്തെങ്കിലും പാപം ചെയ്യുന്നു എന്നു അവര്‍ക്കു തോന്നേണ്ടതില്ലെന്നര്‍ത്ഥം. പാക്കിസ്ഥാനടക്കം ഏകദേശം രണ്ടു ഡസന്‍ രാജ്യങ്ങളെങ്കിലും മുത്തലാഖ് ഇതിനകം റദ്ദാക്കിയിരിക്കുന്നു താനും.
അതുപോലെ അനുച്ഛേദം 15(1) പറയുന്നു മതം, വംശം, ജാതി, ലിംഗം എന്നിവ മൂലം ഒരു പൗരനും വിവേചനം നേരിടേണ്ടിവരരുത് എന്ന്. മുത്തലാഖ് സ്ത്രീവിരുദ്ധമാണ്. അത് അനുച്ഛേദം 15(1) നെ ഉല്ലംഘിക്കുകയും ചെയ്യുന്നു.
ആദ്യത്തെ വാദമുഖത്തിലേക്ക് മടങ്ങിവരാം. ഓള് ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് ഇന്ത്യന്‍ മുസ്ലിങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടനയോ, അതിലെ അംഗങ്ങള്‍ തെരെഞ്ഞടുക്കപ്പെടുന്നവരോ അല്ല. ഓള് ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് ഒരു ഖുറാന് വിരുദ്ധസംഘമാണ്. 2015 സെപ്റ്റംബര്‍ മൂന്നിന് ആ സംഘടനയുടെ വക്താവ് ഇങ്ങനെ പറഞ്ഞു: ഖുറാനും ഹദീസുകളും പ്രകാരം മുത്തലാഖ് കുറ്റകരമാണെങ്കില്പോലും ആ സമ്പ്രദായം ഇനി മാറ്റാന്‍ പറ്റില്ല. പ്രവാചകന് മുഹമ്മദ് നബിയുടെ ഉപദേശങ്ങളും പ്രവൃത്തികളുമാണ് ഹദീസുകളില്‍. മുത്തലാഖ് ഖുറാന് വചനങ്ങള്‍ക്ക് എതിരാണെന്ന് ഓള് ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് തന്നെ സമ്മതിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ഈ കുറ്റകരമായ അനാചാരം നിര്‍ത്തലാക്കുന്നതിനെ അവര്‍ എതിര്‍ക്കാന്‍ പാടില്ല. ഖുറാന് വചനങ്ങള്‍ പ്രകാരം മുത്തലാഖ് എന്നത് വലിയൊരു തെറ്റാണെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് ഓള് ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡും മറ്റുചില മുസ്ലിം സംഘടനകളും അതിനെ അനുകൂലിക്കുന്നത്.
ഓള് ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് ഒരു വാദത്തിലൂടെ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു. ഖുറാന് വചനങ്ങളെ നിരാകരിക്കാന്‍ തുടങ്ങിയാല്‍ അത് ഇസ്ലാമിന്റെ നിലനില്പിനുതന്നെ ഭീഷണിയാകുമെന്നും മുത്തലാഖ് ഒരു അസാധാരണനടപടി ആണെങ്കില്‍ തന്നെയും ഇപ്പോള്‍ നിലവിലുള്ള നിയമങ്ങള്‍ പ്രകാരം അത് മാത്രമാണ് മുസ്ലിങ്ങള്‍ക്ക് വിവാഹമോചനത്തിനുള്ള ഒരു മാര്‍ഗമെന്നും അവര്‍ വാദിച്ചു.
അല്‍-തലാഖ് എന്ന സൂറയില്‍ ഈ വിഷയം ഖുറാന് ചര്‍ച്ച ചെയ്യുന്നുണ്ട്. പന്ത്രണ്ട് പദ്യങ്ങളിലൂടെ വിവാഹമോചനത്തിന് സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ വിവരിക്കുന്നുണ്ട്. മൂന്നു തലാഖുകള്‍ ഓരോന്നും ഓരോ മാസം ഇടവിട്ടുള്ളതായിരിക്കണം. ഒറ്റയിരിപ്പില്‍ മൂന്നു തലാഖ് പറഞ്ഞ് വിവാഹമോചനം നടത്തുന്ന രീതി ഖുറാന് അനുവദിക്കുന്നില്ല. പലപ്പോഴും മുത്തലാഖ്, പെട്ടെന്നുണ്ടാകുന്ന ദേഷ്യത്തിന്റെ ഭാഗമായാണ് സംഭവിക്കുന്നത്. ഖുറാന് വചനങ്ങള്‍ പ്രകാരം രണ്ട് സാക്ഷികളുടെ സാന്നിധ്യത്തില്‍ മാത്രമേ തലാഖ് ചൊല്ലാന്‍ പാടുള്ളൂ.
ഒറ്റയിരിപ്പില്‍ മൂന്നു തലാഖ് ചൊല്ലി വിവാഹമോചനം നേടുന്നത് നിയമവിരുദ്ധമായി സുപ്രീം കോടതി പ്രഖ്യാപിച്ചാല്‍ അത് ഖുറാന് വചനങ്ങള്‍ക്ക് അനുസൃതമായിരിക്കുമെന്നര്ത്ഥം. മാത്രമല്ല, ഓള് ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് സുപ്രീംകോടതിയില്‍ സ്വീകരിക്കുന്ന നിലപാട് ഖുറാനും ഭരണഘടനയ്ക്കും എതിരാണെന്നും വ്യക്തം. നിലവിലുള്ള നിയമപ്രകാരം വിവാഹമോചനം ഒഴിവാക്കികിട്ടാന്‍ മുസ്ലിം സ്ത്രീക്ക് കോടതിയെ സമീപിക്കാം. വിവാഹമോചനത്തിനായി ഇസ്ലാമികപുരോഹിതനെ സമീപിക്കുകയും ആകാം. പക്ഷേ മുസ്ലിം പുരുഷനെ സംബന്ധിച്ചിടത്തോളം വിവാഹമോചനത്തിനായി കോടതിയെ സമീപിക്കാനാകില്ല. ഇസ്ലാമികപുരോഹിതന് വഴിയോ കത്ത്, ഫോണ്‍, വാട്ട്സാപ് എന്നിവ വഴിയൊ മാത്രം അയാള്‍ക്കതു ചെയ്യാം.
മുത്തലാഖ് ആധുനികസമൂഹത്തിനു യോജിക്കുന്ന ഒന്നല്ല. ഇന്ത്യന്‍ സമൂഹത്തെ അലട്ടുന്ന ശല്യമായത് മാറിയിരിക്കുന്നു. എല്ലാവരുടെയും ജീവനും മാന്യതയ്ക്കും സ്വാതന്ത്ര്യത്തിനും സംരക്ഷണം ഉറപ്പ് നല്കുന്ന അനുച്ഛേദം 21 നെതിരായ പ്രവൃത്തിയാണ് മുത്തലാഖ്. ഓള് ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് പോലുള്ള സംഘടനകള്‍ മുസ്ലിം വനിതകളുടെ അന്തസ്സിനെയാണ് ചോദ്യം ചെയ്യുന്നത്. മുത്തലാഖ് വഴി വിവാഹമോചനം ചെയ്യപ്പെട്ട ഒരുപാട് മുസ്ലിം വനിതകള്‍ തങ്ങളുടെ അന്തസ്സും സ്വാതന്ത്ര്യവും മാനിക്കപ്പെടണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. അവര്‍ക്ക് എല്ലാവിധ പിന്തുണയും എല്ലാവരും നല്‍കേണ്ടതുണ്ട്.
മുത്തലാഖ് അവസാനിപ്പിച്ചതുകൊണ്ടു മാത്രം മുസ്ലിം സ്ത്രീകളുടെ കഷ്ടപ്പാടുകള്‍ അവസാനിക്കില്ല. അവര്‍ക്കവരുടെ പെണ്മക്കളെ പഠിപ്പിക്കുകയും ജോലി ചെയ്യാന്‍ അനുവദിക്കുകയും ചെയ്യേണ്ടതുണ്ട്. തലാഖ് അത് മൂന്നാണെങ്കിലും അല്ലെങ്കിലും, ഖുറാനെ അനുസരിച്ച് ഏതെങ്കിലും ജഡ്ജിക്ക് മുന്പില് മൂന്നു മാസത്തെ ഇടവേളകളില്‍ ചൊല്ലിയതാണെങ്കിലും അര്‍ത്ഥശൂന്യമാണ്.
മുത്തലാഖുയര്ത്തുന്ന സാമൂഹികപ്രശ്നങ്ങള്‍ ഒഴിവാക്കണമെങ്കില്‍ എല്ലാ മുസ്ലിം വിവാഹമോചനങ്ങളും കോടതികള്‍ മുഖേന നടക്കണമെന്നും, ഭാരതീയ മുസ്ലിം മഹിളാ ആന്തോളന്‍, ഓള് ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്, ജമാ അത്തെ ഇസ്ലാമി, ജാമിയത്ത് ഉലമാ ഇ ഹിന്ദ് തുടങ്ങി എണ്ണമറ്റ മുസ്ലിം സംഘടനകള്‍ നടത്തുന്ന സമാന്തര ശരിയാ കോടതികളിലൂടെ ആവരുതെന്നുമുള്ള ഉത്തരവെങ്കിലും ഏറ്റവും ചുരുങ്ങിയത് സുപ്രീം കോടതി പുറപ്പെടുവിക്കണം.
(പത്രപ്രവര്‍ത്തകനും കോളമിസ്റ്റുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: