ഒരമ്മ കുഞ്ഞിനെയെന്നപോെല ജനാധിപത്യസര്ക്കാര് വൃദ്ധജനങ്ങളെ പരിപാലിക്കേണ്ടതാണ്. പോകട്ടെ, കുറഞ്ഞപക്ഷം പീഡിപ്പിക്കാതെയിരിക്കുകയെങ്കിലും വേണം! എന്നാല്‍ ‘നടതള്ളപ്പെടുന്ന’ അവസ്ഥയിലാണ് ട്രാന്‍സ്പോര്‍ട്ട് പെന്‍ഷന്‍കാര്‍.
മൂന്നര കൊല്ലമായി ഇടയ്ക്കിടെ മുടങ്ങുന്ന പെന്‍ഷനുവേണ്ടി അവശരും രോഗികളുമായ ഞങ്ങള്‍ തെരുവിലിരുന്ന് മുറവിളികൂട്ടുന്നു. താമസിച്ചെങ്കിലും തന്നുകൊണ്ടിരുന്ന ഈ തുക ഇപ്പോള്‍ മൂന്നുമാസമായി തീര്‍ത്തും മുടങ്ങിയിരിക്കുന്നു. ഇടതുസര്‍ക്കാര്‍ ഞങ്ങളുടെ കണ്ണീരൊപ്പുമെന്നു കരുതിയതു വൃഥാവിലായി. ധര്‍ണ്ണയും ഉപരോധവുമൊക്കെ നടത്തിയിട്ടും ‘കണ്ണുതുറക്കാത്ത ദൈവ’ങ്ങളാണിവര്.
കെഎസ്ആര്‍ടിസി പെന്ഷന് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവര്‍ത്തിച്ചു പ്രസംഗിച്ച ഇടതുനേതാക്കന്മാരും, അതിനെ ‘ഉപദേശമട്ടില്’ ഉറക്കെപ്പറഞ്ഞ ട്രാന്‍സ്പോര്‍ട്ട് മന്ത്രിയും ഹിമാലയന്‍ മഞ്ഞുപോലെ കനത്ത മൗനത്തിലാണ്. ‘പെന്ഷന് മുടങ്ങി’ല്ലെന്ന് ഉറപ്പുപറഞ്ഞ മുഖ്യമന്ത്രിയും അള്‍ഷിമേഴ്സിന്റെ പിടിയിലാണെന്നു തോന്നുന്നു.
രണ്ടു ഡസന്‍ പേര് ആത്മഹത്യ ചെയ്തിട്ടും അധികാരികളുടെ മനഃസാക്ഷിക്കു കുലുക്കമില്ല. ഞങ്ങള്‍ കൂട്ടത്തോടെ ആ ക്യൂവില്‍ അണിനിരക്കണമെന്നാണോ? ഈ ഒരുകൂട്ടരോടു മാത്രം എന്താണീ പക്ഷഭേദം?
സുദര്ശനന്,
കാട്ടാമ്പള്ളി, കരകുളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: