തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പിന്താങ്ങി അവധിയില്‍ പോയ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ആത്മകഥ. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കിട്ട് കൊട്ടാനും ജേക്കബ് തോമസ് മറന്നില്ല. ഉമ്മന്‍ചാണ്ടിയെ തല്ലിയ അതേ കൈകൊണ്ട് മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ തലോടാനും അവസരം കണ്ടെത്തിയിട്ടുണ്ട്. പല വമ്പന്മാരെക്കുറിച്ചും പ്രതിപാദിക്കുന്ന ആത്മകഥ വിവാദമാകാന്‍ സാധ്യതയുണ്ട്.
പിണറായി വിജയന് മുഖ്യമന്ത്രിയായിക്കാണാന്‍ ആഗ്രഹിച്ചിരുന്നെന്നാണ് ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്നു പേരിട്ടിരിക്കുന്ന ആത്മകഥയില്‍ ജേക്കബ് തോമസ് വെളിപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജയിച്ച്, മുമ്പ് വൈദ്യുതിമന്ത്രിയായി കഴിവുതെളിയിച്ച പിണറായി വിജയന് മുഖ്യമന്ത്രിയാകണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നു.
ബാര്‍ കോഴക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പരോക്ഷമായി വിമര്‍ശിക്കുന്നുമുണ്ട്. ആരോപണവിധേയനായ മുന്‍ മന്ത്രി കെ. ബാബുവിനെ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാണ് ജേക്കബ് തോമസിന്റെ വിമര്‍ശനം. അന്വേഷണവുമായി ബന്ധപ്പെട്ട് മുന്‍ സര്‍ക്കാരില്‍ ഐക്യമില്ലായ്മ രൂപപ്പെട്ടെന്നും അട്ടിമറി ശ്രമങ്ങള്‍ നടന്നെന്നും ജേക്കബ് തോമസ് ആരോപിക്കുന്നു. ബാര്‍ കോഴക്കേസിനെക്കുറിച്ച് പരാമര്‍ശിക്കാന്‍ ആത്മകഥയില്‍ പ്രത്യേക അധ്യായം മാറ്റിവച്ചിട്ടുണ്ടെന്നാണ് സൂചന.
ബാര്‍ ഉടമ ബിജു രമേശിന്റെ രഹസ്യമൊഴിയിലെ നാലും അഞ്ചും പേജ് മുഴുവനും ബാബുവിന് എതിരായിരുന്നു. ഇതിനാലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഉമ്മന്‍ചാണ്ടി എതിര്‍ത്തെങ്കിലും ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല അന്വേഷണത്തോട് യോജിച്ചെന്നും പുസ്തകത്തിലുണ്ട്. അഗ്നിശമനസേനയുടെ ചുമതല വഹിച്ചിരുന്നപ്പോള്‍ ബഹുനില മന്ദിരങ്ങളുടെ നിര്‍മാണത്തില്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് വാശിപിടിച്ചതാണ് തന്നെ സ്ഥാനത്തുനിന്ന് മാറ്റാന്‍ കാരണം- അദ്ദേഹം പറയുന്നു.
സത്യസന്ധമായി പ്രവര്‍ത്തിച്ചതിനാല്‍ മനോരോഗി, ജനവിരുദ്ധന്‍ എന്നൊക്കെ ആക്ഷേപം കേട്ടു. വിജിലന്‍സ് ഡയറക്ടറാകാന്‍ എല്ലാ യോഗ്യതകളും ഉണ്ടായിരുന്നു. എന്നിട്ടും മുന്‍ഗണന മറികടന്ന് യുഡിഎഫ് സര്‍ക്കാര്‍ ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറാക്കുകയായിരുന്നു. ഈ നിയമനം ചട്ടങ്ങള്‍ മറികടന്നായിരുന്നെന്നും ജേക്കബ് തോമസ് ആത്മകഥയില്‍ ആരോപിക്കുന്നു. ഇന്ന് വൈകിട്ട് 5ന് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ മുഖ്യമന്ത്രി പിണറായി വിജയന് പുസ്തകം പ്രകാശിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: