തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ശ്രീഹരി എന്ന ഗംഗേശാനന്ദയെ കോടതി റിമാന്‍ഡ് ചെയ്തു. പീഡനശ്രമത്തിനിടെ യുവതിയുടെ കൈകൊണ്ട് ജനനേന്ദ്രിയം ഛേദിക്കപ്പെട്ട ഗംഗേശാനന്ദയെ മജിസ്ട്രേറ്റ് നേരിട്ട് ആശുപത്രിയിലെത്തിയാണ് ജൂണ്‍ മൂന്നുവരെ റിമാന്‍ഡ് ചെയ്തത്. അപകടനില തരണം ചെയ്തെങ്കിലും ചികിത്സ പൂര്‍ത്തിയാക്കിയശേഷം മാത്രമേ ഗംഗേശാനന്ദയെ പ്രത്യേക സെല്ലിലേക്ക് മാറ്റൂ. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആണ് റിമാന്‍ഡ് ചെയ്തത്.
അതേസമയം ജനനേന്ദ്രിയം മുറിച്ചത് യുവതി തന്നെയാണെന്ന് ഗംഗേശാനന്ദ പോലീസിന് മൊഴി നല്കി. അന്വേഷണ ചുമതല വഹിക്കുന്ന പേട്ട സിഐ എ.എസ്. സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ശനിയാഴ്ച രാത്രിയാണ് ഗംഗേശാനന്ദയുടെ മൊഴി രേഖപ്പെടുത്തിയത്. എന്നാല്‍ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഗംഗേശാനന്ദ ഉത്തരം നല്‍കിയില്ല. ഗംഗേശാനന്ദയുടെ അറസ്റ്റും പോലീസ് രേഖപ്പെടുത്തി.
ഗംഗേശാനന്ദയെ പ്രത്യേക സെല്ലിലേക്ക് മാറ്റണമെന്ന പോലീസിന്റെ ആവശ്യം മജിസ്ട്രേറ്റ് അംഗീകരിച്ചില്ല. ഗംഗേശാനന്ദയുടെ ആരോഗ്യനില തൃപ്തികരമാണെന്ന ഡോക്ടര്‍മാരുടെ അറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക സെല്ലിലേക്ക് മാറ്റണമെന്ന ആവശ്യം പോലീസ് ഉന്നയിച്ചത്. എന്നാല്‍ ചികിത്സ പൂര്‍ത്തിയാക്കിയ ശേഷം പോലീസിന്റെ ആവശ്യം പരിശോധിക്കാമെന്ന് മജിസ്ട്രേറ്റ് പറഞ്ഞു.
അടിയന്തര ശസ്ത്രക്രിയയിലൂടെ ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം തുന്നിച്ചേര്‍ക്കാനുള്ള ഡോക്ടര്‍മാരുടെ ശ്രമം പരാജയപ്പെട്ടിരുന്നു. ഗംഗേശാനന്ദയെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ അന്വേഷണം മുന്നോട്ടുപോകുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ അമ്മയ്ക്കും സംഭവത്തില്‍ പങ്കുണ്ടോ എന്നതിന് വ്യക്തമായ തെളിവ് പോലീസിന് ലഭിച്ചിട്ടില്ല. സംഭവം നടന്ന വീട് പരിശോധിച്ച പോലീസ് ജനനേന്ദ്രിയം മുറിക്കാനുപയോഗിച്ച കത്തി കണ്ടെടുത്തു.
പീഡനത്തിന് ഇരയായ യുവതിയെ പോലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. വെള്ളിയാഴ്ച രാത്രിയിലാണ് പീഡനശ്രമം നടന്നതും യുവതി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചതും. യുവതിക്കെതിരെയും കേസെടുക്കേണ്ടിവരുമെന്നാണ് നിയമവിദഗ്ധരുടെ ഉപദേശം. ഇക്കാര്യത്തില്‍ പോലീസില്‍ ആശയക്കുഴപ്പം തുടരുന്നുണ്ട്. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് പീഡനം ആരംഭിച്ചെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഗംഗേശാനന്ദയ്ക്കെതിരെ പോക്സോ ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.
വൈദ്യപരിശോധനയ്ക്ക് വിധേയയായ ശേഷം പെണ്‍കുട്ടി വനിതാ മജിസ്ട്രേറ്റിന് രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. ഗംഗേശാനന്ദ യുവതിയുടെ അച്ഛനമ്മമാരില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെന്ന ആരോപണവും ഉയരുന്നുണ്ട്. ഭൂമി വാങ്ങാനെന്ന പേരിലാണത്രേ രൂപ വാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: